31 മാസത്തെ ജയിൽ വാസത്തിനൊടുവിൽ അഹമ്മദ് ബുഖാരി നിരപരാധിയെന്ന് കോടതി, ഇനി കസ്റ്റഡിയിലിരിക്കെ അദാനി കൈവശപെടുത്തിയ പവർപ്ലാൻ്റ് തിരിച്ചു പിടിക്കാനുള്ള പോരാട്ടം
കൽക്കരി-എണ്ണ വ്യവസായ രംഗത്തെ പ്രമുഖ ഗ്രൂപ്പായ കോസ്റ്റൽ എനർജിയുടെ സ്ഥാപകനും പ്രമുഖ വ്യവസാസിയുമായ അഹമ്മദ് എ.ആർ ബുഖാരി ഒടുവിൽ കുറ്റവിമുക്തൻ. 2018-ൽ പൊതുമേഖല സ്ഥാപനമായ നാഷണൽ തെർമൽ പവർ കോർപ്പറേഷന് ഗുണനിലവാരമില്ലാത്ത കൽക്കരി വിതരണം ചെയ്ത് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ചാണ് അഹമ്മദ് ബുഖാരിക്കും കമ്പനികൾക്കുമെതിരെ സിബിഐ വഞ്ചനാക്കുറ്റത്തിനും അഴിമതി നിരോധന നിയമപ്രകാരവും എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്.
2022 മാർച്ച് 3 നാണ് കൽക്കരി വിതരണത്തിലെ ക്രമക്കേട് ആരോപിച്ച് അഹമ്മദ് ബുഖാരി സി.ബി.ഐയുടെ അറസ്റ്റിലാകുന്നത്. കേസിൽ സി.ബി.ഐ ഔദ്യോഗികമായി കുറ്റപത്രം സമർപ്പിക്കാൻ തയ്യാറായിരുന്നില്ല. പലതവണ സമർപ്പിച്ച ജാമ്യാപേക്ഷകൾ കോടതികൾ നിരസിക്കുകയും ചെയ്തു. സിബിഐ കേസിന് പിന്നാലെ അദ്ദേഹത്തിനെതിരെ ഇ.ഡി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരവും (പിഎംഎൽഎ) കേസെടുക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. സിബിഐയുടെ എഫ്ഐആർ ഡൽഹി ഹൈക്കോടതി റദ്ദാക്കുകയും കൽക്കരി നിലവാരമില്ലാത്തതാണെന്ന് തെളിയിക്കുന്നതിലും നിയമവിരുദ്ധ നേട്ടങ്ങൾ കണ്ടെത്തുന്നതിലും അന്വേഷണ ഏജൻസി പരാജയപ്പെട്ടുവെന്ന് ഡൽഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പിന്നാലെ അഹമ്മദ് ബുഖാരി നൽകിയ ഹരജിയിൽ മദ്രാസ് ഹൈക്കോടതി പിഎംഎൽഎ നടപടികളും റദ്ദാക്കി. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ചെന്നൈ പ്രത്യേക സിബിഐ കോടതി കമ്പനികൾക്കെതിരായ നടപടികൾ അവസാനിപ്പിച്ച് അന്തിമ ഉത്തരവിറക്കിയത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (പിഎംഎൽഎ) കേസുകൾക്ക് അടിസ്ഥാനമായ ക്രിമിനൽ കുറ്റം നിലനിൽക്കില്ലെങ്കിൽ കള്ളപ്പണക്കേസും തനിയെ നിലനിൽക്കില്ലെന്ന് ചെന്നൈ പ്രത്യേക സിബിഐ കോടതി അറിയിച്ചു.
ഇതോടെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (DRI), സി.ബി.ഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) എന്നിവർ ഫയൽ ചെയ്തിരുന്ന നിരവധി കേസുകൾ മുംബൈയിലെ CESTAT, ഡൽഹി ഹൈക്കോടതി, മദ്രാസ് ഹൈക്കോടതി എന്നിവയുൾപ്പെടെയുള്ള വിവിധ ജുഡീഷ്യൽ ഫോറങ്ങൾ തള്ളി.
വിജയ് മദൻലാൽ ചൗധരി കേസിൽ സുപ്രിം കോടതി വ്യക്തമാക്കിയ നിയമതത്വം മുൻനിർത്തിയാണ് പ്രത്യേക കോടതി ജഡ്ജി ജെ. ഓംപ്രകാശിന്റെ ചരിത്രപരമായ ഉത്തരവ്. അടിസ്ഥാന കുറ്റകൃത്യം റദ്ദാക്കപ്പെട്ടാൽ പിന്നീട് കുറ്റകൃത്യത്തിലൂടെ നേടിയ വരുമാനം എന്ന വാദത്തിന് പ്രസക്തിയില്ലെന്നും കോടതി നിരീക്ഷിച്ചു.
ദുബൈ ആസ്ഥാനമായുള്ള കോസ്റ്റൽ എനർജി പ്രൈവറ്റ് ലിമിറ്റഡ്, കോസ്റ്റൽ എനർജൻ പ്രൈവറ്റ് ലിമിറ്റഡ്, കോൾ ആൻഡ് ഓയിൽ കമ്പനി ഡിഎംസിസി, കോൾ ആൻഡ് ഓയിൽ കമ്പനി എൽഎൽസി എന്നീ കമ്പനികൾക്കാണ് വിധിയിലൂടെ ആശ്വാസം ലഭിച്ചത്. എങ്കിലും, ഭാവിയിൽ കുറ്റകൃത്യം തെളിയിക്കപ്പെടുകയാണെങ്കിൽ നടപടികളുമായി മുന്നോട്ടുപോകാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കോടതി അനുവാദം നൽകിയിട്ടുണ്ട്.
എൻ.ടി.പി.സിക്ക് ഗുണനിലവാരം കുറഞ്ഞ കൽക്കരി നൽകിയെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് ബുഖാരി വ്യക്തമാക്കി. വിവിധ ഘട്ടങ്ങളിലെ ഗുണനിലവാര പരിശോധനകൾക്ക് ശേഷമാണ് കൽക്കരി വിതരണക്കാർക്ക് പണം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കുറ്റപത്രം സമർപ്പിക്കാതെ ദീർഘകാലം കസ്റ്റഡിയിൽ വെയ്ക്കുന്ന കേസുകളിൽ നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ച് സുപ്രിം കോടതി അടുത്തിടെ ആലോചിച്ചിരുന്നുവെന്നും, ഇതിനായി നിയമ കമ്മിഷനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2024 ഒക്ടോബർ 24 നാണ് ബുഖാരിക്ക് ജാമ്യം ലഭിക്കുന്നത്. 2025 ഒക്ടോബർ 7 മദ്രാസ് ഹൈക്കോടതി കേസ് റദ്ദാക്കി. 2026 ഏപ്രിൽ 28 ന് സി.ബി.ഐ പ്രത്യേക കോടതി ബുഖാരിക്കും കൂട്ടാളികൾക്കുമെതിരെയുള്ള എല്ലാ തുടർനടപടികളും അവസാനിപ്പിക്കുകയും ചെയ്തു. ചെന്നൈയിലെ പുഴൽ ജയിലിൽ 31 മാസത്തോളം കഴിഞ്ഞ ശേഷമാണ് അഹമ്മദ് ബുഖാരിക്ക് അനുകൂലമായ വിധികൾ പുറത്തുവന്നത്.
എന്നാൽ അറസ്റ്റിന് പിന്നാലെ വിശ്വസ്തരായ ചിലരൊഴികെ മറ്റെല്ലാവരും അകന്നുപോയെന്നും, സമൂഹത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും തന്റെ മക്കളും കുടുംബവും വലിയ മാനസിക വിഷമങ്ങളും അപമാനവും നേരിട്ടുവെന്നും അദ്ദേഹം തുറന്നുപറഞ്ഞു. "ജയിൽ ശിക്ഷ ഒരാളെ വളർത്തുകയോ തകർക്കുകയോ ചെയ്യും. മാനസികമായി ശക്തരായവർ കൂടുതൽ കരുത്തോടെ പുറത്തുവരും," ജയിൽ അനുഭവങ്ങളെക്കുറിച്ച് ബുഖാരി പറഞ്ഞ വാക്കുകളാണിത്. കേസുകൾ വേഗത്തിൽ തീർപ്പാക്കിയതിന് കോടതികളോട് അദ്ദേഹം നന്ദി അറിയിച്ചു.
"എനിക്ക് രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ പൂർണ്ണ വിശ്വാസമുണ്ട്. എന്റെ ചോരനീരുമാണ് ആ പവർ പ്ലാന്റ്, അത് ഞാൻ തിരികെ പിടിക്കുക തന്നെ ചെയ്യും," ബുഖാരി പ്രത്യാശ പ്രകടിപ്പിച്ചു. നിലവിൽ ബിസിനസ് തിരക്കുകൾക്കൊപ്പം, കോളേജുകൾ വഴി പുതിയ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവർക്ക് ധനസഹായം നൽകുന്നതിനുമുള്ള പ്രവർത്തനങ്ങളിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
ബാങ്കുകളിൽ നിന്ന് ഫണ്ട് ലഭിക്കാൻ വൈകിയതാണ് കമ്പനിയെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്. തുടർന്ന്, 2024 ഓഗസ്റ്റ് 30-ന് അദ്ദേഹം കസ്റ്റഡിയിലായിരുന്ന സമയത്താണ് കമ്പനിയുടെ പാപ്പരത്ത പരിഹാര നടപടികൾ ആരംഭിച്ചത്. ഇതിനെ ബുഹാരി ശക്തമായി ചോദ്യം ചെയ്തിരുന്നു.
2024 സെപ്റ്റംബറിൽ എൻ.സി.എൽ.എ.ടി ചെന്നൈ ബെഞ്ച് ഈ കേസിൽ തൽസ്ഥിതി നിലനിർത്താൻ ഉത്തരവിട്ടിരുന്നു. എന്നാൽ സുപ്രിം കോടതി ഈ ഉത്തരവ് സ്റ്റേ ചെയ്യുകയും, രണ്ട് മാസത്തിനകം വാദം പൂർത്തിയാക്കാൻ 2025 ഒക്ടോബർ 31-ന് ട്രൈബ്യൂണലിനോട് നിർദ്ദേശിക്കുകയും ചെയ്തു. നിലവിൽ കേസ് എൻ.സി.എൽ.എ.ടിയുടെ പരിഗണനയിലാണ്. കേസിന്റെ അടുത്ത വാദം കേൾക്കൽ 2026 ജൂലൈ 2-ന് നടക്കും.
'അപ്പു ഹോട്ടൽസ്' കേസ് ആവർത്തിക്കുമോ?
പ്രസിദ്ധമായ 'അപ്പു ഹോട്ടൽസ്' കേസിന് സമാനമായ ഒരു വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോസ്റ്റൽ എനർജെൻ. അപ്പു ഹോട്ടൽസ് കേസിൽ, എൻ.സി.എൽ.എ.ടി വിൽപ്പന നടപടികൾ റദ്ദാക്കുകയും ഹോട്ടൽ ശൃംഖല അതിന്റെ യഥാർത്ഥ പ്രൊമോട്ടർമാർക്ക് വിട്ടുനൽകാൻ ഉത്തരവിടുകയും ചെയ്തിരുന്നു. പിന്നീട് സുപ്രിം കോടതിയും ഈ വിധി ശരിവെച്ചു.
പവർ പ്ലാന്റ് തിരിച്ചുപിടിക്കാനുള്ള അടുത്ത നിയമപോരാട്ടം
കള്ളപ്പണക്കേസിൽ വലിയ ആശ്വാസം ലഭിച്ചെങ്കിലും കമ്പനിയുടെ കോർപ്പറേറ്റ് പാപ്പരത്ത പരിഹാര പ്രക്രിയയുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിൽ ബുഹാരി ഇപ്പോഴും തുടരുകയാണ്. 2024-ൽ ബുഖാരി കസ്റ്റഡിയിലായിരുന്ന സമയത്താണ് ഗൗതം അദാനിയുടെ 'ഡിക്കി-അദാനി കൺസോർഷ്യം' കമ്പനിയെ ഏറ്റെടുത്തത്.
കോടതികളിൽ നിന്നുള്ള കുറ്റവിമുക്തി വലിയ ആശ്വാസമാണെങ്കിലും, ബുഖാരിയുടെ നിയമപോരാട്ടങ്ങൾ അവസാനിച്ചിട്ടില്ല. തന്റെ ഉടമസ്ഥതയിലുള്ള, തൂത്തുക്കുടിയിലെ 1,200 മെഗാവാട്ട് കപ്പാസിറ്റിയുള്ള 'കോസ്റ്റൽ എനർജെൻ' (Coastal Energen) പവർ പ്ലാന്റിന്റെ നിയന്ത്രണം തിരികെ ലഭിക്കുന്നതിനായി അദ്ദേഹം ഇപ്പോൾ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്.
അദാനി കമ്പനിയുടെ ഈ ഏറ്റെടുക്കലിന്റെ യോഗ്യത ചോദ്യം ചെയ്തുള്ള കേസ് നിലവിൽ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ (NCLAT) ചെന്നൈ ബെഞ്ചിന്റെ പരിഗണനയിലാണ്. മുൻപ് NCLAT ഏർപ്പെടുത്തിയ ഉത്തരവ് സുപ്രിം കോടതി സ്റ്റേ ചെയ്യുകയും നിശ്ചിത സമയപരിധിക്കുള്ളിൽ കേസ് വേഗത്തിൽ തീർപ്പാക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
After spending 31 months in prison, prominent NRI businessman Ahmed A.R. Buhari has been acquitted of all charges by the court.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."