രക്ഷാപ്രവർത്തനം: പ്രതികൾക്കെതിരേ എസ്.പിയുടെ റിപ്പോർട്ട് ഉണ്ടായിട്ടും സംരക്ഷിച്ചുവെന്ന് കണ്ടെത്തൽ
ആലപ്പുഴ: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ 2023ൽ നടത്തിയ നവകേരള യാത്രയ്ക്കിടെ കരിങ്കൊടി കാണിച്ച യൂത്ത് കോൺ. നേതാക്കളെ മർദിച്ച മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാർ പ്രതികളായ കേസ് അട്ടിമറിക്കാൻ ഉന്നത ഇടപെടൽ നടന്നതായി സൂചന. പ്രതികൾക്കെതിരേ അന്നത്തെ ആലപ്പുഴ എസ്.പി ചൈത്ര തെരേസയുടെ റിപ്പോർട്ട് ഉണ്ടായിട്ടും പ്രതികളെ സംരക്ഷിച്ചുവെന്ന് എ.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
പിണറായി വിജയന്റെ ഗൺമാൻ അനിൽ കുമാർ, സെക്യൂരിറ്റി ഓഫിസർ എസ്. സന്ദീപ് എന്നിവരുൾപ്പെടെ നാല് സുരക്ഷാ ജീവനക്കാരുടെ നടപടി ചട്ടവിരുദ്ധമെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഇവർക്കെതിരേ നടപടിക്ക് ശുപാർശ ചെയ്യുന്ന റിപ്പോർട്ട് ഉടൻ ഡി.ജി.പിക്ക് കൈമാറും.
ഗൺമാൻമാർക്കെതിരേ റിപ്പോർട്ട് നൽകിയ ചൈത്ര തെരേസയെ ആലപ്പുഴയിൽനിന്ന് മാറ്റി. മർദിച്ചവർക്കെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തപ്പോഴും സ്പെഷൽ റിപ്പോർട്ട് ഡി.ജി.പിക്ക് നൽകിയില്ല. രണ്ട് പേരും ഇപ്പോഴും പിണറായി വിജയനൊപ്പം തുടരുകയാണ്.
കരിങ്കൊടി പ്രതിഷേധം നടത്തിയ കെ.എസ്.യു ആലപ്പുഴ ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസ് എന്നിവരെ മർദിച്ച ഗൺമാൻമാരുടെ നടപടി പൊലിസിന് അവമതിപ്പുണ്ടാക്കുന്നതെന്നായിരുന്നു ചൈത്ര തെരേസയുടെ റിപ്പോർട്ട്. മർദനം മറച്ചുവയ്ക്കാൻ കേസ് ഡയറി ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം തിരുത്തിയതായി ആദ്യം അന്വേഷണം നടത്തിയ എസ്.ഐയും പൊലിസുകാരും എസ്.ഐ.ടിക്കു മൊഴി നൽകി. തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് തിരുത്തലുകൾ നടന്നതെന്നാണ് വ്യക്തമായത്.
എസ്.ഐ.ടി ഇന്ന് എ.ഡി തോമസ് എം.എൽ.എയുടെ മൊഴിയെടുക്കും. മർദനത്തെ പിണറായി വിജയൻ ‘രക്ഷാപ്രവർത്തന’മായിരുന്നുവെന്ന് വിശേഷിപ്പിച്ചത് രാഷ്ട്രീയ വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."