ഭക്തി സാന്ദ്രം, ശുഭ്ര സാഗരം അറഫാത്; ആത്മ നിർവൃതിയിൽ തീർത്ഥാടക ലക്ഷങ്ങൾ
അറഫാത്: ത്യാഗ സ്മരണകളുമായി ആഗോള സാഹോദര്യ വിളബരത്തോടെ തീർത്ഥാടക ലക്ഷങ്ങൾ അറഫാതിൽ സമ്മേളിച്ചു. തമ്പുകളുടെ നഗരിയയായ മിനായില്‍ രാപാര്‍ത്ത തീര്‍ഥാടകര്‍ ലോകത്തെ ഏറ്റവും വലിയ മാനവിക സംഗമത്തിനായി അറഫാത് ലക്ഷ്യമാക്കി നീങ്ങി. ളുഹര്‍ നിസ്‌കാരത്തോടെ അഷ്ടദിക്കുകളില്‍ നിന്നെത്തിയ ഹാജിമാര്‍ അറഫാതില്‍ സംഗമിച്ചു. ഇതോടെ അറഫാത് മൈതാനി അക്ഷരാര്‍ഥത്തില്‍ തൂവെള്ളക്കടലായി.
വർണ്ണ, ദേശ, ഭാഷാ, വ്യത്യാസമില്ലാതെ അല്ലാഹുവിന്റെ മുന്നിൽ എല്ലാവരും സമന്മാരാണെന്ന ഉജ്ജ്വല സന്ദേശം ലോകത്തിനു സമ്മാനിച്ചാണ് അറഫ മഹാ സംഗമം സമാപിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഇരുപത് ലക്ഷത്തോളം ഹാജിമാരാണ് അറഫാതിൽ സമ്മേളിച്ചത്. മിനായിൽ നിന്നും തിങ്കളാഴ്ച രാത്രി തന്നെ അറഫാത് മൈതാനിയെ ലക്ഷ്യമാക്കി ഹാജിമാർ പുറപ്പെട്ടു തുടങ്ങിയിരുന്നു. ഉച്ചയോടെ ഹാജിമാരെല്ലാം അറഫാതിൽ എത്തിച്ചേർന്നു അറഫാ സംഗമത്തിന് സജ്ജമായി.
ദുഹ്ർ നിസ്‌കാരത്തോടെ ആരംഭിച്ച അറഫ സംഗമ ചടങ്ങുകൾ വൈകീട്ട് സൂര്യാസ്തമനത്തോടെയാണ് സമാപിച്ചത്. ദുഹ്ർ ബാങ്കിന് ശേഷം ആരംഭിച്ച ചരിത്ര പ്രസിദ്ധമായ അറഫാ സംഗമത്തിന് അറഫാത്തിലെ നമിറ പള്ളിയിൽ മദീനയിലെ പ്രവാചക പള്ളി ഇമാമും പ്രഭാഷകനുമായ ശൈഖ് അലി അൽ ഹുദൈഫി പ്രവാചകന്റെ അറഫ ചരിത്ര പ്രസംഗത്തെ അനുസ്‌മരിച്ചു ഖുതുബ നിർവ്വഹിച്ചു. പ്രവാചകൻ നടത്തിയ പ്രസംഗത്തിലെ ആശയങ്ങൾക്ക് ഊന്നൽ നൽകിയാണ് ഖുതുബ നിർവ്വഹിച്ചത്.
പൂർണമായി ദൈവത്തിന് കീഴടങ്ങാനും പ്രവാചക ചര്യ പിന്തുടരാനും വിശ്വാസികൾ ബാധ്യസ്ഥരാണെന്നും ഉന്നതമായ ധാർമികതയ്ക്കും ആത്മാർത്ഥമായ പ്രാർത്ഥനകൾക്കുമാണ് ഈ വേളയിൽ മുൻഗണന നൽകേണ്ടതെന്നും വിശ്വാസികളെ ഓർമ്മപ്പെടുത്തിയ ഇമാം, പരലോക രക്ഷയ്ക്ക് തൗഹീദ് അനിവാര്യമാണെന്നും അല്ലാഹുവിനെ ഭയപ്പെടാനും സൽക്കർമ്മങ്ങളിലൂടെ പരലോക ജീവിതത്തിനായി ഒരുങ്ങാനും തീർത്ഥാടകരെ ആഹ്വാനം ചെയ്തു.
അറഫാതിൽ നിന്ന് സൂര്യാസ്തമനത്തോടെ മുസ്ദലിഫയിലേക്ക് നീങ്ങിയ ഹാജിമാർ ഇവിടെ നിന്നും കല്ലേറ് കർമ്മങ്ങൾക്ക് ആവശ്യമായ കല്ലുകൾ ശേഖരിച്ചു. നാളെ (ബുധൻ) പുലർച്ചെ മിനായിലേക്ക് നീങ്ങുന്ന ഹാജിമാർ പിശാചിന്റെ സ്‌തൂപമായ ജംറതുൽ അഖബയിൽ ആദ്യ ദിന കല്ലേറ് പൂർത്തിയാക്കി തല മുണ്ഡനം ചെയ്തു ഹജ്ജ് വസ്‌ത്രമായ ഇഹ്‌റാം വസ്‌ത്രം അഴിച്ചു വെച്ച് സാധാരണ വസ്‌ത്രത്തിലേക്ക് മാറും. തുടർന്ന് ത്വവാഫ് ചെയ്യാനായി മക്കയിലേക്ക് നീങ്ങും.
മക്കയിൽ ത്വവാഫിന് ശേഷം നേരത്തെ ഖുദൂമിന്റെ തവാഫിന് ശേഷം സഅ്‌യ് ചെയ്യാത്ത ഹാജിമാർ ഇത് പൂർത്തിയയാക്കിയ ശേഷം വീണ്ടും മിനയിലേക്ക് തന്നെ തിരിച്ചു പോകും. തുടർന്ന് മിനായിൽ രാപാർക്കുകയും അയ്യാമുത്തശ്‍രീഖിന്റെ മൂന്നു ദിവസങ്ങളിൽ ഏഴ് വീതം കല്ലെറിയുകയും ചെയ്യുന്നതോടെ ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്ക് പരിസമാപ്‌തിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."