ആരാണ് ബജ്‌രംഗ് ബാഗ്ര? രാമക്ഷേത്ര ട്രസ്റ്റ് തലപ്പത്തേക്ക് വി.എച്ച്.പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി എത്തിയേക്കും
അയോധ്യ: അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയില്‍ നിന്നു കോടികള്‍ തട്ടിയെടുത്ത സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായി, ട്രസ്റ്റി അനിൽ മിശ്ര എന്നിവരുടെ രാജി ട്രസ്റ്റ് അംഗീകരിച്ചു. ജനറൽ സെക്രട്ടറി സ്ഥാനത്തിന്റെ താൽക്കാലിക ചുമതല മഹാരാഷ്ട്ര കേഡറിൽ നിന്നുള്ള ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് റിട്ടയേർഡ് ഉദ്യോഗസ്ഥനായ കൃഷ്ണ മോഹന് നൽകി. ഉത്തർപ്രദേശിലെ ഹർദോയി ജില്ലയിലെ ചന്ദ്രപുർ സ്വദേശിയാണ് അദ്ദേഹം.
അതേസമയം, ചമ്പത് റായിയുടെ പിൻഗാമിയായി ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തേക്ക് വിശ്വഹിന്ദു പരിഷത്തിന്റെ അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി ബജ്‌രംഗ് ബാഗ്ര എത്തിയേക്കുമെന്ന് സൂചനയുണ്ട്. അയോധ്യയിലെ രാമജന്മഭൂമി സമുച്ചയത്തിൽ മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്ന ട്രസ്റ്റിന്റെ യോഗത്തിലാണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്. ജൂലൈ 22-ന് വീണ്ടും യോഗം ചേർന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോർട്ട് പരിശോധിക്കാൻ തീരുമാനിച്ചു. പുതിയ ട്രസ്റ്റിമാരെ നിയമിക്കാൻ സാധ്യതയുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. ചമ്പത് റായി ട്രസ്റ്റ് അംഗമായി തുടരുമെന്നാണ് വിവരം. പോരായ്മകൾ പരിഹരിക്കുമെന്നും ഭക്തരുടെ വിശ്വാസം വീണ്ടെടുക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇടക്കാല ജനറൽ സെക്രട്ടറി കൃഷ്ണ മോഹൻ അറിയിച്ചു.
എന്നാൽ, പുതിയ ജനറൽ സെക്രട്ടറിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ല. ജൂലൈ 19, 20 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന വി.എച്ച്.പിയുടെ ദേശീയ നിർവാഹകസമിതി യോഗത്തിൽ സംഘടനയിലെ പ്രധാന മാറ്റങ്ങൾക്കൊപ്പം പുതിയ ജനറൽ സെക്രട്ടറിയുടെ കാര്യത്തിലും അന്തിമതീരുമാനമുണ്ടാകുമെന്നാണ് സൂചന. ബാഗ്രയെ ട്രസ്റ്റ് സെക്രട്ടറിയാക്കാമെന്ന തീരുമാനം ഐകകണ്‌ഠ്യേനെയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. കോർപ്പറേറ്റ് മാനേജ്‌മെന്റിലും വി.എച്ച്.പി സംഘടനാ നേതൃത്വത്തിലും പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുള്ള വ്യക്തിയാണ് ബാഗ്ര. 2024 ഫെബ്രുവരിയിൽ അയോധ്യയിൽ നടന്ന വിഎച്ച്പിയുടെ പ്രന്യാസി മണ്ഡൽ, മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടതുമുതൽ അദ്ദേഹം സംഘടനയുടെ അന്താരാഷ്ട്ര ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയാണ്.
ഒരു ചാർട്ടേഡ് അക്കൗണ്ടന്റായ ബാഗ്ര രാജസ്ഥാനിലെ സിക്കാർ ജില്ല സ്വദേശിയാണ്. സംഘടനയുടെ പൂർണ്ണസമയ ചുമതലകൾ ഏറ്റെടുക്കുന്നതിന് മുമ്പ് പൊതുമേഖലയിൽ ഒരു ഔദ്യോഗിക ജീവിതം അദ്ദേഹത്തിനുണ്ടായിരുന്നു. കേന്ദ്ര ഖനി മന്ത്രാലയത്തിന് കീഴിലുള്ള നവരത്ന പൊതുമേഖലാ സ്ഥാപനമായ നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡിന്റെ (NALCO) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്നു. ഇതിന് മുമ്പ് നൽകോ (NALCO), റൈറ്റ്‌സ് ലിമിറ്റഡ് (RITES Ltd.) എന്നീ സ്ഥാപനങ്ങളിൽ ഡയറക്ടർ (ഫിനാൻസ്), ചീഫ് ഫിനാൻഷ്യൽ ഓഫീസർ എന്നീ പദവികളും വഹിച്ചിട്ടുള്ള അദ്ദേഹം ധനകാര്യ മാനേജ്‌മെന്റിലും കോർപ്പറേറ്റ് ഗവേണൻസിലും പരിചയം നേടിയിട്ടുണ്ട്.
നൽകോയിൽ നിന്ന് സ്വയം വിരമിച്ചതിന് ശേഷമാണ് ബാഗ്ര വി.എച്ച്.പിയിൽ സജീവമാകുന്നത്. വർഷങ്ങളായി സംഘടനയിൽ ജോയിന്റ് ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള നിരവധി പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. കൂടാതെ 'ഏകൽ അഭിയാന്റെ' പ്രസിഡന്റായും സിഇഒയായും പ്രവർത്തിച്ചിട്ടുണ്ട്. ഹിന്ദുസമൂഹം, ക്ഷേത്രങ്ങൾ, മതപരമായ കാര്യങ്ങൾ, ജനസംഖ്യ, മതപരിവർത്തനം തുടങ്ങിയ വിഷയങ്ങളിൽ സംഘടനയുടെ നിലപാടുകൾ അവതരിപ്പിക്കുന്നതിലൂടെയാണ് ബാഗ്ര പ്രശസ്തനായത്. സാമ്പത്തിക കാര്യങ്ങളിലും ഭരണനിർവഹണത്തിലും അദ്ദേഹത്തിനുള്ള ദീർഘകാല പരിചയം ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും പ്രഫഷണലുമാക്കാൻ സഹായിക്കുമെന്നാണ് ട്രസ്റ്റിന്റെ വിലയിരുത്തൽ.
സംഭാവനയായി ലഭിച്ച ആഭരണങ്ങൾ പ്രദർശിപ്പിച്ചു
ഇതിനിടെ, രാമക്ഷേത്രത്തിലേക്ക് ഭക്തർ നൽകിയ വിലപിടിപ്പുള്ള സംഭാവനകൾ കാണാതായെന്ന ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ അവ സുരക്ഷിതമാണെന്ന് വ്യക്തമാക്കാൻ രേഖകളും ആഭരണങ്ങളും ട്രസ്റ്റ് പ്രദർശിപ്പിച്ചു. അഞ്ച് കോടി രൂപ വിലമതിക്കുന്ന, സ്വർണംപൂശിയ ഗ്രന്ഥമായ ‘രാമചരിതമാനസം’ അടക്കമുള്ളവയാണ് ട്രസ്റ്റ് ഭാരവാഹികൾ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചത്. സംഭാവനയായി ലഭിച്ച എല്ലാ വസ്തുക്കളും സുരക്ഷിതമാണെന്നും ട്രസ്റ്റിൽനിന്ന് വിവരങ്ങൾ ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.
വിവാദം ട്രസ്റ്റിനെയും ഭാരവാഹികളെയും വല്ലാതെ വേദനിപ്പിച്ചുവെന്ന് ട്രസ്റ്റ് ട്രഷറർ ഗോവിന്ദ് ഗിരി പറഞ്ഞു. "ഇതിൽ ഞങ്ങൾക്കെല്ലാവർക്കും വേദനയും ദുഃഖവുമുണ്ട്. മോഷണം ചെറുതോ വലുതോ എന്നത് രണ്ടാമത്തെ കാര്യമാണ്. ഇവിടെ അത്തരം ഒരു സാഹചര്യം വളരാൻ അനുവദിച്ചു എന്നതാണ് ഞങ്ങളെ വേദനിപ്പിക്കുന്നത്. ചമ്പത് റായിയുടെയും അനിൽ മിശ്രയുടെയും രാജി സ്വീകരിക്കുകയല്ലാതെ മറ്റു വഴിയുണ്ടായിരുന്നില്ല"- അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിലേക്ക് ഭക്തർ നൽകിയ സംഭാവനകളിൽ വൻതോതിൽ ക്രമക്കേട് നടന്നുവെന്ന ആരോപണങ്ങളെ തുടർന്നുണ്ടായ വിവാദങ്ങൾക്കൊടുവിലാണ് ചമ്പത് റായി സ്ഥാനം ഒഴിഞ്ഞത്.
സംഭവത്തില്‍ രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് ഉള്‍പ്പെടെ 17 പേരെ പ്രതികളാക്കി കേസെടുത്തിരുന്നു. രാമക്ഷേത്രത്തിനായുള്ള പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ചമ്പത് റായ് വിശ്വഹിന്ദു പരിഷത്ത് ഉപാധ്യക്ഷനാണ്. ക്ഷേത്ര ട്രസ്റ്റ് പുനഃസംഘടിപ്പിക്കണമെന്നും അഡ്മിനിസ്‌ട്രേറ്ററായി മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും പ്രത്യേക സംഘം (എസ്‌ഐടി) ശുപാര്‍ശ ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."