ഓടുന്ന ട്രെയിനിൽ ഏഴുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ ചെരുപ്പൂരി അടിച്ച് അമ്മ; നെഞ്ചത്ത് ചവിട്ടി യാത്രക്കാർ
ന്യൂഡൽഹി: ഓടുന്ന ട്രെയിനിൽ ഏഴ് വയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ യാത്രക്കാർ പിടികൂടി ക്രൂരമായി മർദ്ദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ, കുറ്റവാളികളെ പൊതുജനം നിയമം കൈയിലെടുത്ത് ശിക്ഷിക്കുന്നതിന്റെ ശരിതെറ്റുകളെച്ചൊല്ലി വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
'ബാബ ബനാറസ്' എന്ന എക്സ് (ട്വിറ്റർ) ഹാൻഡിലിലൂടെയാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നത്. ട്രെയിൻ യാത്രയ്ക്കിടെ പെൺകുട്ടി അസാധാരണമായ രീതിയിൽ ഭയന്നുനിലവിളിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പരിഭ്രാന്തയായ അമ്മ കുട്ടിയെ ചേർത്തുപിടിച്ച് കാര്യമന്വേഷിച്ചപ്പോഴാണ്, തൊട്ടടുത്തിരുന്നയാൾ തന്റെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ച് വേദനിപ്പിച്ചെന്ന ഞെട്ടിക്കുന്ന വിവരം കുട്ടി വെളിപ്പെടുത്തിയത്.
കുട്ടിയുടെ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ സഹയാത്രക്കാർ അക്രമിയെ വളയുകയും രക്ഷപ്പെടാൻ അനുവദിക്കാതെ പിടികൂടുകയുമായിരുന്നു. മുഹമ്മദ് എന്ന് പേരുള്ള യുവാവാണ് അക്രമിയെന്ന് വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു. യാത്രക്കാർ ഇയാളെ തല്ലിയും ചവിട്ടിയും ക്രൂരമായി മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ചിലർ ചേർന്ന് പ്രതിയെ പിടിച്ചുവെക്കുമ്പോൾ മറ്റ് ചിലർ ഇയാളുടെ നെഞ്ചത്ത് ചവിട്ടുന്നുണ്ട്. ഇതിനിടയിൽ രോഷാകുലയായ കുട്ടിയുടെ അമ്മ ചെരുപ്പൂരി യുവാവിന്റെ മുഖത്തടിക്കുന്നതും വീഡിയോയിലുണ്ട്.
നിമിഷങ്ങൾക്കകം വീഡിയോ വൈറലായതോടെ നെറ്റിസൺസ് രണ്ട് തട്ടിലായിരിക്കുകയാണ്. ഇത്തരം മൃഗതുല്യമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് മരണശിക്ഷ തന്നെ നൽകണമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. പ്രതി ആരായാലും ദശകങ്ങളോളം ജയിലിലടയ്ക്കണമെന്നും, എങ്കിൽ മാത്രമേ ഭാവിയിൽ ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യാൻ മറ്റുള്ളവർ ഭയക്കൂ എന്നും പലരും കുറിച്ചു. ഇരയാക്കപ്പെടുന്ന കുട്ടിക്ക് ജീവിതകാലം മുഴുവൻ പേറേണ്ടിവരുന്ന മാനസികാഘാതത്തെക്കുറിച്ചും പലരും ആശങ്ക പങ്കുവെച്ചു.
എന്നാൽ, കുറ്റവാളികളെ ശിക്ഷിക്കാൻ പൊതുജനത്തിന് അവകാശമില്ലെന്നും അതിനായി രാജ്യത്ത് പൊലിസും കോടതിയും അടക്കമുള്ള നിയമസംവിധാനങ്ങളുണ്ടെന്നും മറുവിഭാഗം ചൂണ്ടിക്കാണിക്കുന്നു. നിയമം കൈയിലെടുക്കുന്നത് ക്രമസമാധാന നില തകിടം മറിക്കുമെന്നാണ് ഇവരുടെ വാദം.
വാഗ്ദാനങ്ങൾ വെറും ജലരേഖയാകുമ്പോൾ...
ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും മുന്നോട്ടുവെക്കുന്ന പ്രധാന വാഗ്ദാനങ്ങളിലൊന്ന് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയാണ്. എന്നാൽ വോട്ട് പെട്ടിയിലാകുന്നതോടെ ഈ വാഗ്ദാനങ്ങളെല്ലാം വിസ്മരിക്കപ്പെടുകയാണ് പതിവ്. പലപ്പോഴും പീഡനത്തിനിരയാകുന്നവർ സമൂഹത്തിൽ വീണ്ടും വീണ്ടും അപമാനിതരാകേണ്ടി വരുന്ന സാഹചര്യത്തിലാണ് ജനങ്ങൾ നിയമം കൈയിലെടുക്കാൻ നിർബന്ധിതരാകുന്നത് എന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ മാധ്യമങ്ങളിലടക്കം വലിയ ചർച്ചയായിട്ടുണ്ടെങ്കിലും, ഇന്ത്യൻ റെയിൽവേയുടെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."