വിജ്ഞാപനം പുറത്തിറങ്ങി: രാജ്യസഭാ തെരഞ്ഞെടുപ്പ് 18ന്; ക്രോസ് വോട്ട് പേടിയിൽ കോൺഗ്രസ്
ന്യൂഡൽഹി: പതിമൂന്ന് സംസ്ഥാനങ്ങളിൽ ഒഴിവുവരുന്ന 27 രാജ്യസഭാ സീറ്റുകളിലേക്ക് ജൂൺ 18ന് നടക്കുന്ന തെരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. ജൂൺ എട്ടാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ജൂൺ ഒമ്പതിന് സൂക്ഷ്മ പരിശോധന നടക്കും. 11നാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
രാജ്യസഭാ തെരഞ്ഞെടുപ്പിനൊപ്പം, കർണാടക(7 സീറ്റ്), ബിഹാർ (10) എന്നിവിടങ്ങളിലെ 17 നിയമ നിർമാണ കൗൺസിൽ അംഗങ്ങളുടെ ഒഴിവുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും. അന്നു തന്നെ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ജനതാദൾ എസ് പ്രസിഡന്റും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവെഗൗഡ തുടങ്ങിയവരുടെ ഒഴിവുകളിലേക്കും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായതിനെ തുടർന്ന് സുനേത്ര പവാർ, ഒഡീഷ എം.പി ദേബാശിഷ് സാമന്ത്രേ, തമിഴ്‌നാട്ടിൽ എ.ഐ.എ.ഡി.എം.കെ എം.പി സി.വി ഷൺമുഖം എന്നിവർ രാജിവച്ച ഒഴിവിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
17-18 സീറ്റുകളിലെങ്കിലും വിജയിച്ച് രാജ്യസഭയിൽ തങ്ങളുടെ അംഗബലം 150 കടക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി. അതുകൊണ്ടുതന്നെ കുതിരക്കച്ചവടം നടക്കുമെന്ന ആശങ്ക പ്രതിപക്ഷ പാർട്ടികൾക്കുണ്ട്. ക്രോസ് വോട്ടിങ്ങിലൂടെ തങ്ങളുടെ സീറ്റുകൾ നഷ്ടപ്പെടുത്താനുള്ള തന്ത്രം ബി.ജെ.പി പുറത്തെടുക്കുമെന്നതിനാൽ അതീവ ജാഗ്രതയിലാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ.
മധ്യപ്രദേശിലാണ് കോൺഗ്രസ് വലിയ ഭീഷണി നേരിടുന്നത്. സംസ്ഥാനത്ത് ഒഴിവുള്ള മൂന്നിൽ രണ്ട് സീറ്റിൽ ബി.ജെ.പിക്ക് വിജയിക്കാനാകും. ബാക്കിയുള്ള ഒരു സീറ്റിൽ കോൺഗ്രസിന് ജയിക്കാനുള്ള അംഗബലമുണ്ടെങ്കിലും ക്രോസ് വോട്ട് (കക്ഷി മാറി വോട്ട് ചെയ്യുക) ചെയ്താൽ കോൺഗ്രസിന് തിരിച്ചടി നേരിടേണ്ടിവരും.
നിലവിലെ രാജ്യസഭാംഗമായ മുതിർന്ന നേതാവ് ദിഗ്വിജയ് സിങ് വീണ്ടും രാജ്യസഭയിലേക്ക് ഇല്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ദിഗ്വിജയ് സിങ്ങിന് പകരക്കാരനെ കണ്ടെത്തുക കോൺഗ്രസിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വീണ്ടും രാജ്യസഭയിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. കർണാടകയിൽ ഒഴിവുള്ള നാലിൽ ഒരു സീറ്റിൽ ഖർഗെ മത്സരിച്ചേക്കും. സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യയെ രാജ്യസഭയിലെത്തിക്കണമെന്ന കോൺഗ്രസ് ഹൈക്കമാൻഡിന് താൽപര്യമുണ്ടെങ്കിലും അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തിൽ നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, നേതൃത്വം സമ്മർദം ശക്തമാക്കിയാൽ സിദ്ധരാമയ്യ വഴങ്ങിയേക്കുമെന്നാണ് സൂചന. മൂന്നാമത്തെ സീറ്റിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള ഒരാളെ പരിഗണിക്കുമെന്നാണ് കരുതുന്നത്. അതേസമയം, ദേവെഗൗഡ വീണ്ടും രാജ്യസഭയിൽ എത്തുമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ബി.ജെ.പി പിന്തുണച്ചെങ്കിൽ മാത്രമെ ജെ.ഡി.എസിന് ഒരു സീറ്റിൽ വിജയിക്കാനാവുകയുള്ളൂ.
രാജസ്ഥാനിൽ മൂന്ന് ഒഴിവുകളിൽ രണ്ട് സീറ്റിൽ ബി.ജെ.പി വിജയം ഉറപ്പാണ്. ബാക്കിയുള്ള ഏക സീറ്റിൽ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി പവൻ ഖേര എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്.
ജാർഖണ്ഡിൽ ഒഴിവുള്ള രണ്ട് സീറ്റുകളും ജെ.എം.എം സഖ്യം നേടാനാണ് സാധ്യത. ഇതിൽ ഒരു സീറ്റ് കോൺഗ്രസിന് ലഭിക്കുമെന്ന് പ്രതീക്ഷ. ഗുജറാത്തിൽ കോൺഗ്രസിന് രാജ്യസഭാ പ്രാതിനിധ്യം നഷ്ടമാകാനാണ് സാധ്യത. ജയിക്കാൻ 46 എം.എൽ.എമാരുടെ പിന്തുണ വേണം. എന്നാൽ, ഗുജറാത്തിൽ കോൺഗ്രസിന് 12 എം.എൽ.എമാർ മാത്രമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."