"മോദി ഗുജറാത്തിൽ മദ്യം ഇറക്കാത്തത് എന്താണ്?"- ലക്ഷദ്വീപിലെ 47 വർഷത്തെ മദ്യനിരോധനം പിൻവലിച്ചതിൽ വ്യാപക പ്രതിഷേധം
കൊച്ചി: ലക്ഷദ്വീപിൽ 47 വർഷമായി നിലനിന്നിരുന്ന മദ്യനിരോധനം പിൻവലിച്ച നടപടിയിൽ ദ്വീപ് നിവാസികളുടെ നേതൃത്വത്തിൽ പ്രതിഷേധം വ്യാപകമാകുന്നു. കേന്ദ്ര സർക്കാരിന്റെ ഈ നീക്കം ദ്വീപിന്റെ സംസ്കാരത്തെയും സമാധാനത്തെയും ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. അതേസമയം, ദ്വീപിന്റെ ടൂറിസം വികസനം ലക്ഷ്യമിട്ടാണ് പുതിയ എക്‌സൈസ് നിയമം കൊണ്ടുവരുന്നതിന് കേന്ദ്രം വിശദീകരിക്കുന്നു.
കഴിഞ്ഞ ദിവസമാണ് പുതിയ എക്‌സൈസ് നിയമത്തിന് രാഷ്ട്രപതി അംഗീകാരം നൽകിയത്. ഇതോടെ ലക്ഷദ്വീപിൽ മദ്യം നിർമിക്കാനും ഇറക്കുമതി-കയറ്റുമതി എന്നിവ നടത്താനും കഴിയും. മദ്യത്തിന്റെ ഉത്പാദനം, വിൽപന, ഉപഭോഗം എന്നിവ നിയന്ത്രിക്കാൻ എക്‌സൈസ് കമ്മീഷണറെയും നിയമിക്കും. ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് 400 ശതമാനമാണ് എക്‌സൈസ് ഡ്യൂട്ടി, ബിയറിന് 200 ശതമാനമാണ് നികുതി. കള്ളിന് നികുതിയില്ല.
ടൂറിസത്തിന്റെ പേരിൽ ദ്വീപിൽ മദ്യം ഒഴുക്കുന്ന കേന്ദ്ര നിലപാടിനെതിരെ ലക്ഷദ്വീപ് എം.പി ഹംദുള്ള സഈദിന്റെ നേതൃത്വത്തിൽ സമരം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് കോൺഗ്രസ്സ്. മുമ്പ് സർക്കാർ അതിഥി മന്ദിരങ്ങളിൽ മദ്യം വിളമ്പാനുള്ള നീക്കത്തിനെതിരെയും ദ്വീപ് നിവാസികൾ എം.പിയുടെ നേതൃത്വത്തിൽ രംഗത്തുവന്നിരുന്നു. കുറഞ്ഞ ക്രൈം റേറ്റ് ഉള്ള ദ്വീപിൽ മദ്യം ലഭ്യമാക്കിയാൽ ക്രമസമാധാനത്തെയും സ്ത്രീ സുരക്ഷയെയും ദോഷകരമായി ബാധിക്കുമെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വേണമെങ്കിൽ രാത്രി ബീച്ചിൽ പോകാനുള്ള സുരക്ഷയുണ്ട്. മദ്യം സുലഭമാകുന്നതോടെ ഈ സുരക്ഷ തകരുമെന്നും അവർ ആശങ്ക പ്രകടിപ്പിച്ചു.
ദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി പ്രഫുൽ ഖൊഡ പട്ടേൽ എത്തിയതോടെയാണ് ദ്വീപിലെ സമ്പൂർണ മദ്യ നിരോധനം ഒഴിവാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്. വിദേശ സഞ്ചാരികൾ കൂടുതലായി ദ്വീപിൽ എത്തുന്നുണ്ട്. അവരെ ആകർഷിക്കാൻ മദ്യനിരോധനം ഒഴിവാക്കണമെന്നായിരുന്നു അഡ്മിനിസ്‌ട്രേറ്ററുടെ നിലപാട്.
അതിനിടെ, കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കത്തെ ശക്തമായി വിമർശിച്ച് സംവിധായിക ഐഷ സുൽത്താന രംഗത്തെത്തി. നിങ്ങളുടെ സ്വന്തം നാടായ ഗുജറാത്തിൽ മദ്യം ഇറക്കാത്തത് എന്തുകൊണ്ടാണെന്നും സ്ത്രീ സുരക്ഷയാണ് അതിന് കാരണമെങ്കിൽ ലക്ഷദ്വീപിലെ സ്ത്രീകൾക്ക് സുരക്ഷ വേണ്ടേയെന്നും ഐഷ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എഫ്.ബി പോസ്റ്റിലൂടെ ചോദിച്ചു. സ്ത്രീ സുരക്ഷയിൽ മുന്നിൽ നിൽക്കുന്ന ലക്ഷദ്വീപിനേയും അവിടുത്തെ സ്ത്രീകളുടെ സുരക്ഷിതത്വത്തേയുമാണ് മോദി നശിപ്പിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
ഐഷ സുൽത്താനയുടെ എഫ്.ബി പോസ്റ്റിന്റെ പൂർണരൂപം-
എന്തൊരു ജനാധിപത്യ വിരുദ്ധതയാണ് മോദി ഗവണ്മെന്റ് ഞങ്ങൾ ലക്ഷദ്വീപുകാരോട് കാണിക്കുന്നത്... ഡ്രൈ ലാൻഡ് ആയ ലക്ഷദ്വീപിലേക്ക് മദ്യം ഒഴുക്കാനുള്ള പരിപാടി... ലക്ഷദ്വീപിലെ ജനങ്ങൾ ഒന്നടങ്കം എതിർത്തിട്ടും, മോദി ജി ലക്ഷദ്വീപിലേക്ക് മദ്യം ഇറക്കാൻ തുനിയുന്നതിന്റെ കാരണം എന്താണ്? ഞാൻ ഒരുകാര്യം മോദിജിയോട് ചോദിച്ചോട്ടെ: നിങ്ങളുടെ സ്വന്തം നാടായ ഗുജറാത്തിൽ നിങ്ങൾ മദ്യം ഇറക്കാത്തത് എന്തിനാണ്? ഗുജറാത്തിനെ നിങ്ങൾ ഡ്രൈ ലാൻഡ് ആക്കിവെച്ചിട്ട് പാവപ്പെട്ട ഞങ്ങളുടെ നാട്ടിൽ മദ്യം ഒഴുക്കാൻ കാണിക്കുന്ന ജിയുടെ ഈ മനസ്സിനെ എന്ത് പേരിട്ടാണ് ഞാൻ വിളിക്കേണ്ടത്...?
സ്ത്രീ സുരക്ഷയുടെ പേരും പറഞ്ഞാണല്ലോ നിങ്ങളുടെ ഗുജറാത്തിൽ മദ്യം നിരോധിച്ചിരിക്കുന്നത്. അപ്പൊ ലക്ഷദ്വീപിലെ സ്ത്രീകൾക്ക് സുരക്ഷ വേണ്ടേ? ഇന്നും ഒരു സ്ത്രീക്കു വിശ്വസിച്ചു ഏത് രാത്രിയും ലക്ഷദ്വീപിലെ ബീച്ചിൽ പോയി ഒറ്റയ്ക്ക് കിടന്നു ഉറങ്ങാൻ പറ്റും. ആ നാട്ടിൽ ആ സ്ത്രീയെ ആരും ഒരു നോട്ടം കൊണ്ട് പോലും ഉപദ്രവിക്കില്ല. ഇത്രയും സ്ത്രീ സുരക്ഷയുള്ള ലോകത്തിലെ ഒരേ ഒരു സ്ഥലമാണ് ലക്ഷദ്വീപ്. ആ ലക്ഷദ്വീപിനേയാണ് അവിടത്തെ സ്ത്രീകളുടെ സുരക്ഷിതത്വത്തേയാണ് മോദിജി നിങ്ങൾ നശിപ്പിക്കുന്നത്...
സത്യത്തിൽ ഞങ്ങൾ ദ്വീപുകാർക്ക് വേണ്ടത് നിങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യമാണ്. കാരണം ഞങ്ങൾ വോട്ട് ഇട്ട് ജയിപ്പിച്ച ആളുകളല്ല ഞങ്ങളെ ഭരിക്കുന്നത്. ഞങ്ങൾ ലക്ഷദ്വീപുകാർ ഒരു വോട്ട് പോലും ബിജെപിക്ക് ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല. എന്നിട്ടും ഞങ്ങളുടെ ഗതികേട് നോക്കിയേ. ബിജെപിയാണ് ഞങ്ങളെ ഭരിക്കുന്നത്. ഇവിടെയെവിടെയാണ് ജനാധിപത്യം? ഞങ്ങൾ വോട്ടിട്ട് ജയിപ്പിച്ച പാർട്ടിയല്ലേ ഞങ്ങളുടെ കാര്യങ്ങൾ തീരുമാനിക്കേണ്ടത്. ഇത് ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്തവർ ഞങ്ങളെ ഭരിക്കുന്നത് ജനാധിപത്യ വിരുദ്ധതയല്ലേ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."