ഇഡിക്ക് തിരിച്ചടി; പ്രബീർ പുർകായസ്തക്കെതിരായ കേസുകൾ ഡൽഹി ഹൈക്കോടതി റദ്ദാക്കി; സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് നേരെയുള്ള കടന്നുകയറ്റങ്ങളെ ശക്തമായി അപലപിച്ച് ഹൈക്കോടതി
ന്യൂഡൽഹി: സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് നേരെയുള്ള കടന്നുകയറ്റങ്ങളെ ശക്തമായി അപലപിച്ചുകൊണ്ട്, ന്യൂസ്‌ക്ലിക്ക് (NewsClick) സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായസ്തക്കെതിരായ കേസുകൾ ഡൽഹി ഹൈക്കോടതി റദ്ദാക്കി. ഡൽഹി പൊലിസിന്റെ ഇക്കണോമിക് ഒഫൻസസ് വിംഗും (EOW) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ED) രജിസ്റ്റർ ചെയ്ത കേസുകളാണ് ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണയുടെ ബെഞ്ച് പൂർണ്ണമായും റദ്ദാക്കിയത്.
കേസ് തുടരുന്നത് നിയമവ്യവസ്ഥയുടെ നഗ്നമായ ദുർവിനിയോഗമാണെന്ന് നിരീക്ഷിച്ച കോടതി, കേന്ദ്ര ഏജൻസികൾക്കെതിരെ അതിരൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്. സ്വതന്ത്രവും നിഷ്പക്ഷവുമായ പത്രപ്രവർത്തനത്തിന് നേരെ അധികാരം ദുർവിനിയോഗം ചെയ്ത് നടത്തിയ ഏകപക്ഷീയമായ ആക്രമണമാണ് ഇതെന്നും കോടതി വ്യക്തമാക്കുകയുണ്ടായി.
‘ആരോപണങ്ങൾ അടിസ്ഥാനരഹിതം, വിദേശ ഫണ്ടിൽ നിയമലംഘനമില്ല’
വിദേശ ഫണ്ട് സ്വീകരിച്ചതിൽ ന്യൂസ് ക്ലിക്ക് യാതൊരുവിധ നിയമങ്ങളും ലംഘിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന ഇഡിയുടെ വാദങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണ്. അന്വേഷണ ഏജൻസികൾ ആരോപിക്കുന്ന വഞ്ചന (IPC 420), ക്രിമിനൽ വിശ്വാസവഞ്ചന (IPC 406) തുടങ്ങിയ കുറ്റങ്ങളൊന്നും തന്നെ ഇവിടെ നിലനിൽക്കില്ല.
വിദേശ നിക്ഷേപകരായ യുഎസ് ആസ്ഥാനമായുള്ള വേൾഡ് വൈഡ് മീഡിയ ഹോൾഡിങ്സ് കമ്പനി തങ്ങൾ വഞ്ചിക്കപ്പെട്ടതായി എവിടെയും പരാതിപ്പെട്ടിട്ടില്ല. മാത്രമല്ല, ഓൺലൈൻ മാധ്യമങ്ങളിൽ വിദേശ നിക്ഷേപത്തിന് (FDI) പരിധി നിശ്ചയിക്കുന്നതിന് മുൻപാണ് ന്യൂസ് ക്ലിക്ക് ഈ ഫണ്ട് സ്വീകരിച്ചത്. ഇതിന്റെ കൃത്യമായ മൂല്യനിർണ്ണയം റിസർവ് ബാങ്കിന്റെയും ധനമന്ത്രാലയത്തിന്റെയും മാനദണ്ഡങ്ങൾ പാലിച്ചാണെന്നും ആർബിഐ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു.
"ഏകദേശം ഒന്നര വർഷത്തോളമാണ് ഇഡി ഈ കേസിൽ വിപുലമായ അന്വേഷണം നടത്തിയത്. ന്യൂസ് ക്ലിക്ക് ജീവനക്കാരെ പലതവണ ചോദ്യം ചെയ്തു. എന്നാൽ നിയമവിരുദ്ധമായി ഒന്നും കണ്ടെത്താൻ ഇഡിക്ക് കഴിഞ്ഞിട്ടില്ല. സാമ്പത്തിക കാര്യങ്ങളിൽ ഏജൻസി നടത്തിയ ഒരു 'fishing and roving' (ഉദ്ദേശമില്ലാത്ത തിരച്ചിൽ) വ്യായാമം മാത്രമായിരുന്നു ഇതെന്ന്."ഡൽഹി ഹൈക്കോടതി പറഞ്ഞു.
കേസിന്റെ പശ്ചാത്തലം
കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ 2020 ഓഗസ്റ്റിലാണ് ഡൽഹി പൊലിസ് ആദ്യമായി കേസ് രജിസ്റ്റർ ചെയ്യുന്നത്. ന്യൂസ് ക്ലിക്ക് കമ്പനി വിദേശത്ത് നിന്ന് 9.59 കോടി രൂപയുടെ അനധികൃത നിക്ഷേപം സ്വീകരിച്ച് നിയമങ്ങൾ മറികടന്നു എന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ ന്യൂസ് ക്ലിക്കിന്റെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും ഇഡി വ്യാപക റെയ്ഡുകൾ നടത്തുകയും ചെയ്തിരുന്നു.
കേസിലെ പ്രധാന എഫ്‌ഐആർ (Predicate Offence) നിലനിൽക്കില്ലെന്ന് കണ്ട് കോടതി അത് റദ്ദാക്കിയതോടെ, അതിന്റെ അടിസ്ഥാനത്തിൽ ഇഡി എടുത്ത കള്ളപ്പണം വെളുപ്പിക്കൽ കേസും (ECIR) തനിയെ റദ്ദാകുകയാണെന്ന് കോടതി വ്യക്തമാക്കി. മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കേന്ദ്ര ഏജൻസികളുടെ കടന്നുകയറ്റത്തിനേറ്റ വലിയ തിരിച്ചടിയായാണ് ഈ വിധി വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."