മെസ്സിക്ക് ഒടുവിൽ ശാപ മോചനം; ഐസ്‌ലൻഡിനെ തകർത്തെറിഞ്ഞ് അർജന്റീന
അലബാമ: ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള അവസാന വട്ട ഒരുക്കങ്ങളിൽ ഐസ്‌ലൻഡിനെതിരെ അർജന്റീനയ്ക്ക് ആധികാരിക വിജയം. അലബാമയിലെ ജോർദാൻ ഹെയർ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ സന്നാഹ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് നിലവിലെ ലോക ചാമ്പ്യന്മാർ ഐസ്‌ലൻഡിനെ തകർത്തത്. പരിക്കിന്റെ ആശങ്കകൾക്ക് ശേഷം പകരക്കാരനായി കളത്തിലിറങ്ങിയ ക്യാപ്റ്റൻ ലയണൽ മെസ്സി ഉടനടി പെനാൽറ്റിയിലൂടെ ഗോൾ നേടി ആരാധകരെ ആവേശത്തിലാഴ്ത്തി. 2018 ലോകകപ്പിൽ ഐസ്‌ലൻഡിനെതിരെ പെനാൽറ്റി നഷ്ടമാക്കിയ ചരിത്രമുള്ള മെസ്സിക്ക് ഈ പ്രകടനം മധുരപ്രതികാരമായി മാറി.
മത്സരത്തിന്റെ എട്ടാം മിനിറ്റിൽ തന്നെ യുവതാരം വാലന്റൈൻ ബാർകോയിലൂടെ അർജന്റീന ലീഡ് എടുത്തിരുന്നു. ബോക്‌സിന് പുറത്ത് നിന്നുള്ള ഒരു കിടിലൻ സ്ട്രൈക്കിലൂടെയാണ് ബാർകോ ഗോൾ കണ്ടെത്തിയത്. തുടർന്ന് മത്സരത്തിന്റെ രണ്ടാം പകുതിയിൽ (69-ാം മിനിറ്റിൽ) താരം മൈതാനത്തേക്ക് കാലെടുത്തുവെച്ചപ്പോൾ സ്റ്റേഡിയം വൻ കരഘോഷത്തോടെയാണ് വരവേറ്റത്. കളത്തിലിറങ്ങി ഒരു മിനിറ്റിനുള്ളിൽ തന്നെ മെസ്സിയുടെ പാസിൽ നിന്ന് ലൗട്ടാരോ മാർട്ടിനെസ് നേടിയെടുത്ത പെനാൽറ്റി മെസ്സി 71 മിനിറ്റിൽ കൃത്യമായി വലയിലെത്തിച്ചു. 85-ാം മിനിറ്റിൽ മെസ്സിയും ലൗട്ടാരോയും ചേർന്ന് നടത്തിയ നീക്കത്തിനൊടുവിൽ തിയാഗോ അൽമാഡ അർജന്റീനയുടെ മൂന്നാം ഗോളും നേടി വിജയം പൂർത്തിയാക്കി.
ചരിത്രം കുറിക്കാൻ മെസ്സി; ലക്ഷ്യം കിരീടം
ഈ ലോകകപ്പിൽ അർജന്റീനയ്ക്കായി ബൂട്ട് കെട്ടുന്നതോടെ ലയണൽ മെസ്സി ഫുട്ബോൾ ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ല് കൂടി പിന്നിടും. തന്റെ ആറാമത്തെ ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്നതോടെ ലോകത്ത് ഏറ്റവും കൂടുതൽ ലോകകപ്പുകൾ കളിക്കുന്ന താരം എന്ന റെക്കോർഡ് മെസ്സി സ്വന്തം പേരിലാക്കും. നിലവിൽ പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയും മെക്സിക്കോയുടെ ഗില്ലെർമോ ഒച്ചോവയും 5 ലോകകപ്പുകളുമായി മെസ്സിക്കൊപ്പമുണ്ട്.
തുടർച്ചയായി രണ്ട് ഫിഫ ലോകകപ്പ് കിരീടങ്ങൾ നേടുന്ന ആദ്യ അർജന്റീനിയൻ ക്യാപ്റ്റനാകുക എന്ന ലക്ഷ്യത്തോടെയാണ് മെസ്സി ടീമിനെ നയിക്കുന്നത്. ഈ നൂറ്റാണ്ടിൽ ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ രാജ്യം എന്ന അപൂർവ്വ നേട്ടവും അർജന്റീന ലക്ഷ്യമിടുന്നു. ഇതിന് മുൻപ് ഇറ്റലി (1934, 1938), ബ്രസീൽ (1958, 1962) എന്നീ ടീമുകൾക്ക് മാത്രമാണ് ഈ നേട്ടം കൈവരിക്കാനായിട്ടുള്ളത്.
അർജന്റീനയുടെ ലോകകപ്പ് മത്സരക്രമം (ഗ്രൂപ്പ് ഘട്ടം)
ഗ്രൂപ്പ് ജെ-യിൽ ഉൾപ്പെട്ടിരിക്കുന്ന അർജന്റീന അൾജീരിയയ്‌ക്കെതിരെയാണ് തങ്ങളുടെ കിരീട പോരാട്ടം ആരംഭിക്കുന്നത്.
- ജൂൺ 17- അൾജീരിയ-കൻസാസ് സിറ്റി സ്റ്റേഡിയം
- ജൂൺ 22-ഓസ്ട്രിയ-എടി ആൻഡ് ടി സ്റ്റേഡിയം, ഡാളസ്
- ജൂൺ 28-ജോർദാൻ-ഡാളസ്
ലോകകപ്പിനുള്ള അർജന്റീന സ്ക്വാഡ്
- ഗോൾകീപ്പർമാർ: എമിലിയാനോ മാർട്ടിനെസ്, ജെറോണിമോ റുല്ലി, ജുവാൻ മുസ്സോ.
- ഡിഫൻഡർമാർ: നഹുവൽ മോളിന, ഗോൺസാലോ മോണ്ടിയേൽ, ക്രിസ്റ്റ്യൻ റൊമേറോ, ലിയോനാർഡോ ബലേർഡി, നിക്കോളാസ് ഒട്ടാമെൻഡി, ലിസാൻഡ്രോ മാർട്ടിനെസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ഫാകുണ്ടോ മദീന.
- മിഡ്ഫീൽഡർമാർ: ലിയാൻഡ്രോ പരേഡെസ്, അലക്‌സിസ് മാക് അലിസ്റ്റർ, റോഡ്രിഗോ ഡി പോൾ, ജിയോവാനി ലോ സെൽസോ, എക്‌സിക്വയൽ പാലാസിയോസ്, എൻസോ ഫെർണാണ്ടസ്, വാലൻ്റൈൻ ബാർകോ.
- മുന്നേറ്റക്കാർ: ലയണൽ മെസ്സി, ജൂലിയൻ അൽവാരസ്, ലൗടാരോ മാർട്ടിനെസ്, തിയാഗോ അൽമാഡ, നിക്കോളാസ് പാസ്, നിക്കോളാസ് ഗോൺസാലസ്, ജിയുലിയാനോ സിമിയോണി, ജോസ് മാനുവൽ ലോപ്പസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."