അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍
മൂന്ന് രാജ്യങ്ങളിലായി 48 ടീമുകളാണ് ലോകകപ്പില്‍ മത്സരിക്കുന്നതെങ്കിലും അവസാന നൃത്തം ആരുടേതെന്നറിയാന്‍ ഫുട്‌ബോള്‍ പ്രേമികള്‍ രാവെന്നോ പകലെന്നോ ഇല്ലാതെ കണ്ണിമചിമ്മാതെ കാത്തിരിക്കുന്നു.
23ാമത് ഫിഫ ലോകകപ്പ് ടൂര്‍ണമെന്റിന് മെക്‌സിക്കോയിലെ മെക്‌സിക്കോ സിറ്റി സ്‌റ്റേഡിയത്തില്‍ പന്തുരുളാനിരിക്കെ, മാമാങ്കത്തില്‍ ആരൊക്കെ വീഴും ആരൊക്കെ വാഴും എന്ന ആകാംക്ഷയിലാണ് ലോകം. ഫുട്‌ബോള്‍ ഇതിഹാസ താരങ്ങളായ ലയണല്‍ മെസ്സിക്കും ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കും അവസാന ലോകകപ്പാണിതെന്നതിനാല്‍ വിടവാങ്ങല്‍ ടൂര്‍ണമെന്റില്‍ ഇവര്‍ മറ്റൊരു പൊന്‍തൂവല്‍ കൂട്ടിച്ചേര്‍ക്കുമോയെന്നതാണ് ഫുട്‌ബോള്‍ ലോകം പ്രധാനമായും ഉറ്റുനോക്കുന്നത്. ഇരുവരുടെയും ആറാം ലോകകപ്പ് ടൂര്‍ണമെന്റാണിത്. ഇതില്‍ തുടര്‍ച്ചയായി രണ്ടാം കിരീടനേട്ടത്തിനാണ് മെസ്സി ഇറങ്ങുന്നതെങ്കില്‍ രാജ്യത്തിനായി ഒരു ലോകകപ്പെങ്കിലും ഷെല്‍ഫിലെത്തിക്കണമെന്ന ദൃഢനിശ്ചയവുമായാണ് റോണോ കളത്തിലിറങ്ങുന്നത്.
അതേസമയം, അഞ്ച് തവണ ചാംപ്യന്‍മാരായ ബ്രസീലിന് ഈ ലോകകപ്പ് ഒരു പക്ഷേ, വീണ്ടെടുപ്പിന്റെ പോരാട്ടം കൂടിയാണ്. അവരെ ഇതിനായി പടനയിക്കുന്നതാവട്ടെ, നോക്കൗട്ട് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച പരിശീലകരിലൊരാളായ കാര്‍ലോ ആന്‍സലോട്ടിയും. അതേസമയം, താരസമ്പന്നതയാല്‍ വീര്‍പ്പുമുട്ടുന്ന ഇംഗ്ലണ്ട് രണ്ടാമതൊരു ലോകകപ്പ് സ്വപ്‌നം കണ്ടുള്ള വരവാണ്. ഫുട്‌ബോളിലെ അടുത്ത സൂപ്പര്‍ സ്റ്റാറെന്ന പദവി വാഴ്ത്തുപാട്ടായി ആഘോഷിക്കുന്ന ലാമിന്‍ യമാലുമായി സ്‌പെയിനും എത്തുന്നുണ്ട്. ഇത്തവണത്തെ കിരീട ഫേവറിറ്റുകൾ ഇവരാണ്...

മെസിയുടെ അവസാനമത്സരവും അര്‍ജന്റീനയുടെ കിരീടത്തുടര്‍ച്ചയും
കഴിഞ്ഞ കുറച്ചു പതിപ്പുകളേതു പോലെ, 2026ലെ ലോകകപ്പും അവിസ്മരണീയമാക്കാനൊരുങ്ങുകയാണ് ലയണല്‍ മെസ്സി. 2024ൽ ഏവരും ടീമിന്റെ ഭാരം താരത്തിന്റെ ചുമലിലേറ്റിയെങ്കിലും ഈ തവണ, അദ്ദേഹത്തില്‍ മാത്രം അര്‍പ്പിക്കാന്‍ ലയണല്‍ സ്‌കലോണി ഒരുക്കമല്ല. അതിനായി ഒരു പടയെ തന്നെ കരുതിവച്ചിട്ടുണ്ട് പരിശീലകന്‍. കഴിഞ്ഞ നാല് വര്‍ഷങ്ങളായി സ്‌കലോണി ശാന്തമായും സൂക്ഷ്മമായും ഒരു ടീമിനെ പടുത്തുയര്‍ത്തി - മെസ്സിയുടെ അദ്ഭുത നിമിഷങ്ങള്‍ ഇല്ലാതെയും ജയിക്കാന്‍ കഴിയുന്ന ഒരു സംഘം. ലൗട്ടാരെ മാര്‍ട്ടിനെസും ജൂലിയന്‍ അല്‍വാരസും ഗോളിലൂടെ ജൈത്രയാത്ര തുടരുമ്പോള്‍, തിയാഗോ അല്‍മേഡയും നിക്കോ പാസും പുതിയ സൃഷ്ടിപരതയുമായി മുന്നേറ്റത്തെ സമൃദ്ധമാക്കുന്നു.
ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ വ്യക്തമായ ആധിപത്യത്തോടെയാണ് സ്‌കലോണിയും കൂട്ടരും ഇറങ്ങുന്നത്. സാക്ഷാല്‍ ബ്രസീലും അവരുടെ മുന്നില്‍ കടപുഴകി. 1962ല്‍ തുടര്‍ച്ചയായി രണ്ട് തവണ കിരീടം ചൂടിയ ബ്രസീലിന്റെ നേട്ടത്തിന് ഇന്നും വിള്ളല്‍ വീഴ്ത്താന്‍ മറ്റു ടീമുകള്‍ക്ക് കഴിഞ്ഞിട്ടില്ല. ആ റെക്കോഡ് പൊളിച്ചടുക്കാന്‍ കൂടിയാണ് അര്‍ജന്റൈന്‍ ടീമെത്തുന്നത്.
?im=FitAndFill=(596,336))
സ്പാനിഷ് കുതിപ്പ് യമാനിലൂടെ?
അര്‍ജന്റീന പരിചയ സമ്പന്നനായ മെസ്സിയെ ആശ്രയിക്കുന്നതു പോലെ വളര്‍ന്നുവരുന്ന താരോദയം ലാമിന്‍ യമാലിനിലാണ് സ്പാനിഷ് ഫുട്‌ബോള്‍ പ്രേമികളുടെ നോട്ടം. ചെറുപ്പമാണെങ്കിലും യൂറോപ്പിലെ തന്നെ ഏറ്റവും പേടിസ്വപ്‌നമായിരിക്കുകയാണ് ഈ ബാഴ്‌സലോണ വിങ്ങര്‍. അനവധി പ്രതീക്ഷയോടെയാണ് യമാനും സ്‌പെയിനും ഈ ലോകകപ്പില്‍ കാലെടുത്തുവയ്ക്കുന്നത്. എന്നിരുന്നാലും യമാനില്‍ മാത്രം ചുരുങ്ങുന്നില്ല സ്പാനിഷ് നിരയുടെ വമ്പ്. രണ്ട് വര്‍ഷം മുമ്പ് യൂറോ കപ്പ് ഉയര്‍ത്തിയതിലൂടെ സുവര്‍ണ കാലഘട്ടത്തെ തിരികെ ലഭിച്ച സന്തോഷത്തിലാണ് അവര്‍. പന്ത് കാല്‍ക്കല്‍ വച്ച് നിയന്ത്രിക്കുന്നതില്‍ ഈ ലോകകപ്പിലെ തന്നെ ഏറ്റവും മിടുക്കരാണവര്‍. കൂടുതല്‍ വേഗത, ആക്രമണ വൈവിധ്യം എന്നിവയില്‍ അഗ്രകണ്യര്‍. യമാന് കൂട്ടായി എതിര്‍ഗോള്‍ മുഖത്ത് നിരന്തരം ആക്രമണം വിതയ്ക്കാനായി നിക്കോ വില്യംസുമുണ്ട്.
?im=FitAndFill=(596,336))
ഫ്രാന്‍സും പോർമുഖത്ത്
സമീപ കാലത്ത് ഫ്രാന്‍സിനെ പോലെ ഒരു രാജ്യവും ടൂര്‍ണമെന്റ് ഫുട്‌ബോളില്‍ പ്രാവിണ്യം നേടിയിട്ടില്ല. 1998 മുതല്‍ നാല് ലോകകപ്പുകളില്‍ ഫൈനലില്‍ എത്തിയ ഫ്രഞ്ചുകാര്‍, അവസാന രണ്ട് ഫൈനലിലും പന്ത് തട്ടിയിട്ടുണ്ട്.
ഡ്രിബ്ലിങ്ങും വേഗതയും കൊണ്ട് എതിരാളിയെ നിഷ്പ്രഭമാക്കുന്ന കിലിയന്‍ എംബാപ്പെയാണ് താരനിരയുള്ള ടീമില്‍ ഏവരുടെയും കണ്ണിലുണ്ണി. എങ്കിലും, താരത്തിനെ മാത്രം ആശ്രയിക്കാന്‍ ഇടവരുത്താതെ പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് ഒരു ആക്രമണ- പ്രതിരോധ യൂനിറ്റിനെ തന്നെ പടുത്തുയര്‍ത്തി. എതിരാളികളെയെല്ലാം അസൂയപ്പെടുത്തുന്ന ഒരു ഫ്രഞ്ച്പട. ബാലണ്‍ ദി യോര്‍ ഉയര്‍ത്തിയ ഒസ്മാനെ ഡെംബലെയ്‌ക്കൊപ്പം ബുള്ളറ്റ് ഷോട്ട് കണക്കെ പന്ത് പായിക്കുന്ന മൈക്കല്‍ ഒലിസെ, മധ്യനിരയിലെ തുറുപ്പുചീട്ട് ഡിസയര്‍ ഡൗ, റയാന്‍ ചെര്‍ക്കി എന്നിവരുടെ സാന്നിധ്യവും കൂടുതല്‍ കരുത്ത് പകരുന്നു. മറ്റൊരു ലോകകപ്പിന് കൂടി കാത്തുനില്‍ക്കാതെ, ഇതായിരുന്നു ഫ്രാന്‍സിന്റെ സന്തുഷ്ട ടീമെന്ന ഖ്യാതി നേടിക്കൊടുത്ത് പടിയിറങ്ങാനുള്ള ഒരുക്കത്തിലാണ് ദെഷാംപ്‌സ്.
?im=FitAndFill=(596,336))
പോര്‍ച്ചുഗലില്‍ റോണോയുടെ അവസാന ചാപ്റ്റര്‍
ലോക കിരീടങ്ങള്‍ ഓരോന്ന് വെട്ടിപ്പിടിച്ചിട്ടും ഒരു ഫുട്‌ബോള്‍ ലോകകപ്പ് കിരീടമെന്നത് റോണോയ്ക്ക് ഇന്നും കിട്ടാക്കനിയാണ്. ഈ വിശ്വക്കപ്പ് എന്ത് വില കൊടുത്തും നേടിയെടുക്കുക എന്നതാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലക്ഷ്യം. ആറ് തവണ ലോകകപ്പില്‍ പന്ത് തട്ടുന്ന ഏക പോര്‍ച്ചുഗീസുകാരന്‍ എന്ന പദവിയുണ്ടായിട്ടും ലോകകപ്പില്‍ മുത്തമിടാന്‍ ഭാഗ്യമില്ലെന്ന ദു:ഖം താരത്തെ അലട്ടിക്കൊണ്ടേയിരിക്കും. ആയതിനാല്‍ ഇത്തവണ റോണോയുടേത് രണ്ടും കല്‍പ്പിച്ചുള്ള വരവാണ്. അര്‍ജന്റീനയെപ്പോലെ നിലവില്‍ ഒരാളെ മാത്രം ആശ്രയിച്ചുള്ള ഫോര്‍മുലയില്‍ നിന്നും പോര്‍ച്ചുഗലും മാറിച്ചിന്തിച്ചിട്ടുണ്ട്.
മധ്യനിരയാണ് ടീമിന്റെ പ്രധാന കരുത്ത്. വിറ്റിഞ്ഞ, ജാവോ നവസ്, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവര്‍ മധ്യനിരയില്‍ പന്തുകൊണ്ട് കളം വരയ്ക്കുമ്പോള്‍ ബ്രൂണോ സില്‍വയും റാഫേല്‍ ലിയാവോയും മുന്നേറ്റത്തില്‍ ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടുന്നുണ്ട്. അവസാനം നടന്ന നാഷന്‍സ് ലീഗ് ഫൈനലില്‍ ഫേവറിറ്റുകളായ സ്‌പെയിനിനെ പെനാല്‍റ്റിയില്‍ പരാജയപ്പെടുത്തിയ പോര്‍ച്ചുഗലിന് ആഞ്ഞുപിടിച്ചാല്‍ ലോകകപ്പും പോരുമെന്ന വിശ്വാസമുണ്ട്.

നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ കാനറിപ്പട
കൂടുതല്‍ ലോകകപ്പ് നേടിയ ടീമെന്ന ഖ്യാതി ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെങ്കിലും ലോകകപ്പില്‍ സമീപകാലത്തെ മോശം പ്രകടനത്തില്‍ നിന്നും കരകയറാനുള്ള ഒരുക്കത്തിലാണ് ബ്രസീല്‍. 2002ലെ നേട്ടത്തിന് ശേഷമുള്ള ലോകകപ്പുകളില്‍ അവര്‍ക്ക് നിരാശയുടെ കഥ പറയാന്‍ മാത്രമാണുണ്ടായിരുന്നത്. ഫുട്‌ബോള്‍ ലോകത്തെ പ്രബല ശക്തിയെന്ന നിലയില്‍ ബ്രസീലിന്റെ പ്രതാപകാലം പുന:സ്ഥാപിക്കുകയെന്ന ദൗത്യമാണ് കാര്‍ലോ ആന്‍സലോട്ടിയുടെ മുന്നിലുള്ളത്. വിനിഷ്യസ് ജൂനിയറിന് തന്റെ ക്ലബ്‌ഫോം അന്താരാഷ്ട്ര വേദിയില്‍ ആവര്‍ത്തിക്കാന്‍ കഴിയുമോ എന്നതിനെ ആശ്രയിച്ചായിരിക്കും കൂടുതല്‍ കാര്യങ്ങള്‍. പരുക്കിന്റെ പിടിയില്‍ നിന്ന് മോചിതനായ നെയ്മറിന് മറ്റൊരു ലോകകപ്പില്‍ ബൂട്ടണിയുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്.
പ്രതിഭ നിഷേധിക്കാന്‍ കഴിയാത്തതാണെന്നും ആ പ്രതിഭയെ ലോകം കീഴടക്കാന്‍ കഴിവുള്ള ഒരു ടീമായി മാറ്റുകയെന്നതുമാണ് ആന്‍സലോട്ടിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.
?im=FitAndFill=(596,336))
ഇംഗ്ലണ്ടും ചരിത്രഭാരവും
60 വര്‍ഷത്തെ ചരിത്രഭാരവും പേറിയാണ് ഇംഗ്ലണ്ട് ഇത്തവണയും ലോകകപ്പിനെത്തുന്നത്. ഏതൊരു ലോകകപ്പിനിറങ്ങുമ്പോഴും വീണ്ടുമൊരു കിരീടം നാട്ടിലെത്തിക്കണമെന്ന മോഹമുദിക്കുന്നുണ്ടെങ്കിലും ഒടുവില്‍ കലമുടയ്ക്കുന്നു. ഇത്തവണയും ടീമിന്റെ പ്രതീക്ഷകള്‍ക്ക് മാറ്റമില്ല. താരനിരയിലെ സമ്പന്നത കൊണ്ട് എന്നും എതിരാളികളെ അത്ഭുതപ്പെടുത്തുന്ന ടീമില്‍ ഇത്തവണയും ആദ്യ ഇലവനില്‍ ആരെയൊക്കെ കളിപ്പിക്കണമെന്ന ചോദ്യചിഹ്നം തോമസ് ടുഷേലിനെ അലട്ടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."