പത്തനംതിട്ടയിൽ 13 കാരി പീഡിപ്പിക്കപ്പെട്ട കേസ്: കസ്റ്റഡിയിലെടുത്ത സഹപാഠികളായ ആറുപേരെയും വിട്ടയച്ചു; മൊഴികളിൽ വൈരുദ്ധ്യമെന്ന് പൊലിസ്
പത്തനംതിട്ട: പത്തനംതിട്ടയിൽ പതിമൂന്നുകാരിയായ ഒൻപതാം ക്ലാസ് വിദ്യാർഥിനി സഹപാഠികളുടെ പീഡനത്തിനിരയായെന്ന കേസിൽ നാടകീയ തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്ത നാല് പേരടക്കം ആറുപേരെയും താൽക്കാലികമായി വിട്ടയച്ചു. പെൺകുട്ടിയുടെ മൊഴികളും സാഹചര്യങ്ങളും തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലിസ് നടപടി.
കേസിൽ കൂടുതൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് പൊലിസ് വ്യക്തമാക്കി. പെൺകുട്ടി ആദ്യം നൽകിയ മൊഴികളിലും പിന്നീട് നൽകിയ വിശദീകരണങ്ങളിലും പ്രകടമായ മാറ്റങ്ങളുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ രണ്ട് പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കുട്ടി പീഡനത്തിനിരയായ വിവരം സഹോദരിയാണ് ആദ്യം സ്കൂൾ അധ്യാപികയെ അറിയിക്കുന്നത്. തുടർന്ന് അധ്യാപിക വിവരമറിയിച്ചതിനെ തുടർന്ന് ചൈൽഡ് ഹെൽപ് ലൈൻ അധികൃതരെത്തി പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
കൗൺസിലിംഗിനിടെ സഹപാഠികളടക്കം 10 പേരുടെ പേരുകളാണ് പെൺകുട്ടി വെളിപ്പെടുത്തിയത്. സഹപാഠിയായ മറ്റൊരു പെൺകുട്ടിയുടെ വീട്ടിൽ വെച്ചും സ്കൂളിലെ ശുചിമുറിയിൽ വെച്ചും പീഡനം നടന്നതായാണ് കുട്ടി മൊഴി നൽകിയിരുന്നത്. കേസിലെ പ്രതികളിൽ ഈ സഹപാഠിയായ പെൺകുട്ടിയും ഉൾപ്പെടുന്നുണ്ട്.
നിലവിൽ 13 കാരിയായ പെൺകുട്ടിയെ ചൈൽഡ് ഹെൽപ് ലൈന്റെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. മൊഴികളിലെ വൈരുദ്ധ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് പൊലിസിന്റെ തീരുമാനം.
six classmates who were taken into custody in connection with the abuse of a 13-year-old girl in pathanamthitta have been released. police stated that they decided to release them after finding major contradictions in the statements given during questioning.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."