ഇ20 പെട്രോൾ വിവാദം: ജന്തർ മന്ദിറിൽ അനുമതി നിഷേധിച്ചാൽ ഗഡ്കരിയുടെ വീടിന് മുന്നിൽ കുത്തിയിരിക്കും; പ്രഖ്യാപനവുമായി തെഹ്‌സീൻ പൂനാവാല
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ എഥനോൾ മിശ്രിത നയത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇ-20 പെട്രോളിനെതിരായ പ്രക്ഷോഭത്തിന് ജന്തർ മന്ദിറിൽ അനുമതി നൽകിയില്ലെങ്കിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുടെ വീടിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് പ്രമുഖ സംരംഭകനും ടെലിവിഷൻ താരവുമായ തെഹ്‌സീൻ പൂനാവാല പ്രഖ്യാപിച്ചു. 'ടീം ഭാരത്' എന്ന ബാനറിലാണ് എഥനോൾ അഴിമതിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നത്. കേന്ദ്രത്തിന്റെ എഥനോൾ നയത്തിനെതിരെ രാജ്യത്ത് ഇത്രയും വലിയൊരു ജനകീയ പ്രക്ഷോഭം ഉയരുന്നത് ഇതാദ്യമായാണ്.
ഇ20 പെട്രോൾ ഉപയോഗിക്കുന്നത് മൂലം വാഹനങ്ങൾക്ക് മൈലേജ് കുറയുന്നുവെന്നും എഞ്ചിൻ തകരാറിലാകുന്നുവെന്നും ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള കാമ്പെയ്നുകളാണ് നടക്കുന്നത്.
ആരോപണങ്ങൾ നിഷേധിച്ച് കേന്ദ്രസർക്കാർ
അതേസമയം, പൊതുജനങ്ങൾക്കിടയിൽ ഉയരുന്ന ആശങ്കകളും ആരോപണങ്ങളും കേന്ദ്രസർക്കാർ പൂർണ്ണമായും നിഷേധിച്ചു. ഇ20 പെട്രോൾ കാരണം വാഹനങ്ങൾക്ക് യാതൊരുവിധ തകരാറുകളും ഉണ്ടാകില്ലെന്നും മൈലേജ് കുറയില്ലെന്നുമാണ് സർക്കാരിന്റെ വിശദീകരണം. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്.
പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കുന്ന പദ്ധതി ഇന്ത്യ വിജയകരമായി നടപ്പാക്കിയെന്നും, ഇതിലൂടെ വിദേശനാണ്യ ഇനത്തിൽ 1.9 ലക്ഷം കോടി രൂപയുടെ ലാഭം രാജ്യത്തിനുണ്ടായെന്നും നിതിൻ ഗഡ്കരി അവകാശപ്പെട്ടു.
അടുത്ത ലക്ഷ്യം ഡീസലിൽ 'ഐസോബ്യൂട്ടനോൾ'; ആശങ്കയോടെ വാഹനലോകം
എഥനോൾ വിവാദങ്ങൾക്കിടയിലും ബയോഫ്യൂവൽ മാറ്റത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് രാജ്യം. പെട്രോളിന് പിന്നാലെ ഡീസലിൽ 15 ശതമാനം ഐസോബ്യൂട്ടനോൾ ചേർക്കാനുള്ള നിർണായക പ്രഖ്യാപനം നിതിൻ ഗഡ്കരി നടത്തിക്കഴിഞ്ഞു. ഫോസിൽ ഇന്ധനങ്ങളുടെ ഇറക്കുമതിച്ചെലവ് ഗണ്യമായി കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
എഥനോൾ ഡീസലിൽ നേരിട്ട് ചേർക്കാൻ സാധിക്കില്ല. അതിന് പകരമായാണ് ഐസോബ്യൂട്ടനോൾ ഉപയോഗിക്കുന്നത്. ഇതിന്റെ പരീക്ഷണങ്ങൾ പൂർണ്ണ വിജയമായിരുന്നു. 100 ശതമാനം എഥനോളും ഐസോബ്യൂട്ടനോളും ഉപയോഗിച്ച് രണ്ട് ജനറേറ്ററുകൾ വിജയകരമായി പ്രവർത്തിപ്പിച്ചു. ഊർജ്ജസ്വയംപര്യാപ്തതയിലേക്കുള്ള നിർണായക ചുവടുവെപ്പാണിത് എന്നും നിതിൻ ഗഡ്കരി പറഞ്ഞു.
അടുത്ത തലമുറ ജൈവഇന്ധനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഐസോബ്യൂട്ടനോൾ എഞ്ചിനുകൾക്ക് കൂടുതൽ അനുയോജ്യമാണെന്നും മലിനീകരണം കുറയ്ക്കുമെന്നും മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു.
ഡീസലിൽ ഐസോബ്യൂട്ടനോൾ കലർത്താനുള്ള നീക്കം വാഹന വിപണിയിൽ പുതിയ ആശങ്കകൾക്ക് വഴിതുറന്നിട്ടുണ്ട്. ഐസോബ്യൂട്ടനോൾ അടങ്ങിയ ഡീസൽ ഉപയോഗിക്കുന്നത് എഞ്ചിന്റെ പ്രവർത്തനക്ഷമതയെ ബാധിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. മൈലേജ് കുറയുന്നതിനൊപ്പം എഞ്ചിന്റെ ഭാഗങ്ങൾ വേഗത്തിൽ തുരുമ്പെടുക്കാനും ഇത് കാരണമായേക്കാം. കൂടാതെ, തണുപ്പുകാലത്ത് ഡീസൽ വാഹനങ്ങൾ സ്റ്റാർട്ടാകാൻ വൈകുന്ന പ്രതിഭാസത്തിനും ഇത് ഇടയാക്കുമെന്ന ആശങ്ക ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."