നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്
കണ്ണൂർ: ഡെന്റൽ കോളേജ് വിദ്യാർഥിയായ നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ഡോ. എം. കെ. റാമിനെ ചൊല്ലി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വളപ്പിൽ നാടകീയ രംഗങ്ങൾ. കൃത്യമായ അറസ്റ്റ് നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി പ്രതിയെ വിട്ടയച്ചു. എന്നാൽ തൊട്ടുപിന്നാലെ കോടതി വളപ്പിൽ വെച്ച് ക്രൈം ബ്രാഞ്ച് ബലം പ്രയോഗിച്ച് വീണ്ടും ഡോ. എം. കെ. റാമിനെ കസ്റ്റഡിയിലെടുത്തു.
നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ അറസ്റ്റായതിനാലാണ് കോടതി പ്രതിയെ വിട്ടയച്ചതെന്നും, അതിനുശേഷമുള്ള ക്രൈം ബ്രാഞ്ചിന്റെ നടപടി തികച്ചും നിയമവിരുദ്ധമാണെന്നും പ്രതിഭാഗം അഭിഭാഷകൻ എം. കിഷോർ കുമാർ പ്രതികരിച്ചു.
നിതിൻ രാജ് ജീവനൊടുക്കി മൂന്ന് മാസം പിന്നിടുമ്പോഴാണ് കേസിൽ ഡെന്റൽ കോളേജ് വകുപ്പ് മേധാവിയായ ഡോ. എം. കെ. റാം പിടിയിലാകുന്നത്. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളിയതോടെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കിയത്.
രൂപമാറ്റം വരുത്തി ഒളിവിൽ കഴിഞ്ഞിരുന്ന റാമിനെ കർണാടകയിലെ കുടകിൽ നിന്നാണ് ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേറിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മൊബൈൽ ഫോൺ ഉപയോഗിക്കാതെ, രണ്ട് സഹായികൾക്കൊപ്പമായിരുന്നു ഒളിവുജീവിതം. സ്വന്തം നാടായ ആന്ധ്രപ്രദേശിലെ ചിറ്റൂരിലും ഗുണ്ടൂരിലും മാറിമാറി ഒളിവിൽ കഴിഞ്ഞശേഷം ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ കുടകിലേക്ക് കടന്നത്.
അതേസമയം, നിതിൻ രാജിനെ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നാണ് ഡോ. റാം ചോദ്യം ചെയ്യലിൽ മൊഴി നൽകിയത്. വകുപ്പ് മേധാവി എന്ന നിലയിൽ പഠനത്തിൽ പിന്നാക്കം നിന്ന കുട്ടികളെ ശാസിക്കുക മാത്രമാണ് ചെയ്തതെന്നും ആരെയും ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും ഇയാൾ പൊലിസിനോട് പറഞ്ഞു.
Following alleged procedural lapses during his initial arrest in connection with Nithin Raj's death, Dr. Ram was released by the court. However, immediately after his release, Crime Branch officers forcibly took him back into custody directly from the court premises.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."