സാമ്പത്തിക പ്രതിസന്ധി മറയാക്കി കേന്ദ്ര നീക്കം; ലാഭത്തിലുള്ള ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലെ ശേഷിക്കുന്ന ഓഹരികളും വിറ്റഴിക്കുന്നു
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളായ ഡൽഹിയിലും മുംബൈയിലും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (AAI) ഉള്ള ഓഹരികൾ വിറ്റഴിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. രണ്ട് വിമാനത്താവളങ്ങളിലും എഎഐയ്ക്കുള്ള 26 ശതമാനം വീതം ഓഹരികളാണ് സ്വകാര്യ കമ്പനികൾക്ക് കൈമാറുന്നത്. ഈ നടപ്പു സാമ്പത്തിക വർഷം തന്നെ വിൽപന നടപ്പിലാക്കാൻ സർക്കാർ എഎഐയോട് നിർദേശിച്ചേക്കും.
ദേശീയ സമ്പാദന പദ്ധതിയുടെ (നാഷനൽ മോണെറ്റൈസേഷൻ പൈപ്പ് ലൈൻ 2.0) ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ ഈ നീക്കം. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആസ്തികൾ തുറന്നു കൊടുത്ത് 16.72 ലക്ഷം കോടി രൂപ സമാഹരിക്കുകയാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ 26 വിമാനത്താവളങ്ങളുടെ പ്രവർത്തനം ഘട്ടംഘട്ടമായി സ്വകാര്യ കമ്പനികൾക്ക് കൈമാറും.
പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്നുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധിയാണ് ഡൽഹി, മുംബൈ വിമാനത്താവളങ്ങളുടെ ഓഹരി കൈമാറ്റം വേഗത്തിലാക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. ഓഹരി വിൽപനയിലൂടെ നടപ്പു സാമ്പത്തിക വർഷം 2,800 കോടി രൂപയും അടുത്ത സാമ്പത്തിക വർഷം 2,950 കോടി രൂപയും സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൊതുവിപണിയിൽ ഓഹരികൾ വിൽക്കുന്നതിന് പകരം, തിരഞ്ഞെടുത്ത സ്വകാര്യ നിക്ഷേപകർക്ക് നേരിട്ട് കൈമാറുന്ന 'പ്രൈവറ്റ് പ്ലേസ്മെന്റ്' രീതിയായിരിക്കും സർക്കാർ ഇതിനായി സ്വീകരിക്കുക. മികച്ച ലാഭമുണ്ടാക്കുന്ന രണ്ട് വിമാനത്താവളങ്ങൾ ആയതിനാൽ വലിയ നിക്ഷേപ താൽപര്യം ഉണ്ടാകുമെന്നും കരുതപ്പെടുന്നു.
രാജ്യത്തെ ഏറ്റവും തിരക്കേറിയ ഡൽഹി വിമാനത്താവളത്തിൽ ജിഎംആർ (GMR) എയർപോർട്ട്സിന് 64 ശതമാനവും ജർമൻ കമ്പനിയായ ഫ്രാപോർട്ട് എജിക്ക് 10 ശതമാനവും ഓഹരിയാണുള്ളത്. 2023-24 സാമ്പത്തിക വർഷത്തിൽ 7.4 കോടി യാത്രക്കാരാണ് ഡൽഹി വഴി യാത്ര ചെയ്തത്.
മുംബൈ വിമാനത്താവളത്തിൽ അദാനി ഗ്രൂപ്പിനാണ് 74 ശതമാനം ഓഹരിയുള്ളത്. 2021-ൽ 1,685 കോടി രൂപയ്ക്കാണ് അദാനി ഗ്രൂപ്പ് ഇവിടെ 23.5% ഓഹരികൾ ഏറ്റെടുത്തത്. 2024-25 സാമ്പത്തിക വർഷത്തിൽ 5.5 കോടി യാത്രക്കാരാണ് മുംബൈ വിമാനത്താവളം ഉപയോഗപ്പെടുത്തിയത്.
The Central Government is planning to sell its remaining stake in the profitable Delhi and Mumbai airports, citing the ongoing financial crisis as the reason for the move.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."