മുന്നണി യോഗം ചേരാൻ വൈകുന്നു: കടുത്ത അതൃപ്തിയിൽ ഘടകകക്ഷികൾ; അടിയന്തരമായി യോഗം വിളിക്കാൻ ആവശ്യം
തിരുവനന്തപുരം: കഴിഞ്ഞ രണ്ടു മാസമായി യുഡിഎഫ് മുന്നണി യോഗം ചേരാത്തതിൽ ഘടകകക്ഷികൾക്കിടയിൽ കടുത്ത അതൃപ്തിയും അമർഷവും പുകയുന്നു. അടിയന്തരമായി മുന്നണി യോഗം വിളിച്ചുചേർക്കണമെന്ന ശക്തമായ ആവശ്യവുമായി ഘടകകക്ഷി നേതാക്കൾ രംഗത്തെത്തി.
തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ മേയ് മാസത്തിലാണ് 'ടീം യുഡിഎഫ്' യോഗം അവസാനമായി ചേർന്നത്. മുന്നണിയുടെ സംസ്ഥാന സമിതി യോഗമാകട്ടെ മാസങ്ങൾക്ക് മുൻപാണ് നടന്നത്. പുതുക്കിയ ബജറ്റ് അവതരണത്തിനു ശേഷം യോഗം വിളിക്കാമെന്ന് നേതാക്കൾക്കിടയിൽ ധാരണയുണ്ടായിരുന്നെങ്കിലും അത് നടപ്പിലായില്ല.
ധവളപത്രം, ബജറ്റ്, നിയമസഭാ സമ്മേളനം തുടങ്ങി ഓരോ കാരണങ്ങൾ ചൂണ്ടിക്കാട്ടി മുന്നണി യോഗം ബോധപൂർവ്വം നീട്ടിക്കൊണ്ടുപോകുകയാണെന്നാണ് ഘടകകക്ഷികളുടെ പ്രധാന പരാതി. ഇനി യോഗം വിളിക്കുന്നത് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് കക്ഷികൾ.
കൃത്യമായ ഇടവേളകളിൽ മുന്നണി യോഗങ്ങൾ ചേരേണ്ടതുണ്ടെന്ന അഭിപ്രായമാണ് മുസ്ലീം ലീഗ് മുന്നോട്ടുവെക്കുന്നത്. വീര്യം കുറഞ്ഞ മദ്യവിൽപ്പന, പിഎം ശ്രീ വിഷയം, സർക്കാരിന്റെ വിവിധ നിയമന വിവാദങ്ങൾ തുടങ്ങി നയപരമായ പല വിഷയങ്ങളിലും മുന്നണിക്കുള്ളിൽ കൃത്യമായ കൂടിയാലോചന അത്യാവശ്യമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ബോർഡ് കോർപ്പറേഷൻ വിഭജനം, ക്യാബിനറ്റ് പദവികൾ തുടങ്ങിയ സ്ഥാനമാനങ്ങൾ നിർണ്ണയിക്കുന്നതിനും യുഡിഎഫ് യോഗം ചേരേണ്ടത് അനിവാര്യമാണ്.
പുതിയ കെപിസിസി പ്രസിഡന്റിനെ പ്രഖ്യാപിച്ച ശേഷം യോഗം ചേരാം എന്ന നിലപാട് മുന്നണി പ്രവർത്തനങ്ങളെ കൂടുതൽ വൈകിപ്പിക്കുമെന്ന ആശങ്കയും ഘടകകക്ഷികൾ പങ്കുവെക്കുന്നു. കഴിഞ്ഞ ദിവസം ഡൽഹിയിൽ വെച്ച് മുഖ്യമന്ത്രിയും യുഡിഎഫ് കൺവീനറും തമ്മിൽ കൂടിക്കാഴ്ച നടത്തിയെങ്കിലും മുന്നണി യോഗം വിളിക്കുന്നത് സംബന്ധിച്ച് യാതൊരുവിധ ചർച്ചകളും നടന്നില്ലെന്നാണ് വിവരങ്ങൾ നൽകുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."