ബാങ്ക് അക്കൗണ്ടുകൾ വിറ്റാലും വിലങ്ങ്
കോഴിക്കോട്: ഓൺലൈൻ തട്ടിപ്പുവഴി ശേഖരിക്കുന്ന പണം വിനിമയം നടത്തുന്നതിനായി ബാങ്ക് അക്കൗണ്ടുകൾ ശേഖരിക്കുന്ന ഏജന്റുമാരെ തേടി സൈബർ പൊലിസ്. സ്‌കൂൾ, കോളജ് വിദ്യാർഥികളെയും തൊഴിലാളികളെയും സമീപിച്ച് പണമിടപാട് നടത്താനായി താത്കാലിക അക്കൗണ്ടുകൾ വാങ്ങുന്ന ഏജന്റുമാർ സജീവമാണെന്ന വിവരത്തെ തുടർന്നാണ് സൈബർ പൊലിസ് അന്വേഷണം ഊർജിതമാക്കിയത്. ഏജന്റുമാർക്ക് അക്കൗണ്ട് വിവരങ്ങൾ നൽകുന്നത് വഴി ഓരോ പണമിടപാടുകൾക്കും 5000 രൂപ നിരക്കിൽ ലഭിക്കും.
ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ വരുമാനം നേടാമെന്ന ഉദ്ദേശ്യത്തോടെയാണ് കൂടുതൽ പേർ തട്ടിപ്പുകൾക്ക് ഇരകളാകുന്നത്.
സംഘം പണം ശേഖരിക്കുന്നതിനും പിൻവലിക്കുന്നതിനും ഇത്തരം താത്കാലിക അക്കൗണ്ടുകളാണ് ഉപയോഗിക്കുന്നതെന്ന് സൈബർ പൊലിസ് അറിയിച്ചു. അന്വേഷണഘട്ടത്തിൽ കുറ്റവാളിയിലേക്ക് എത്താതിരിക്കാനാണ് താത്കാലിക അക്കൗണ്ടുകൾ സംഘടിപ്പിക്കുന്നത്. അക്കൗണ്ടുകൾ അനുവദിക്കുന്നവർ എ.ടി.എം കാർഡും പിൻനമ്പറും നൽകണം.
അതല്ലെങ്കിൽ ഒ.ടി.പി അയച്ചുകൊടുത്താലും മതി. അക്കൗണ്ടുകൾ നൽകുന്നത് വഴി പണം കൃത്യമായി ലഭിക്കും. ഈ വിവരം സുഹൃത്തുക്കളേയും മറ്റും അറിയിക്കും. അവരും പണമിടപാട് നടത്താൻ തയാറാകും. എന്നാൽ കുറ്റകൃത്യത്തിൽ ഇവർ പങ്കാളിയാണെന്ന വിവരം പിന്നീടാണ് ബോധ്യപ്പെടുന്നത്. പണം പിൻവലിച്ചത് ആരാണെന്നുപോലും അക്കൗണ്ടിന്റെ ഉടമകൾക്ക് അറിയില്ല. അതിനാൽ തട്ടിപ്പ് നടത്തിയവരെ കണ്ടെത്താൻ പ്രയാസമാണ്. ഇതോടെ തട്ടിയെടുത്ത പണം നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്ത അക്കൗണ്ട് ഉടമ കേസിൽ കുടുങ്ങും. ഹവാല പണമിടപാട് സംഘവും ഇത്തരത്തിൽ താത്കാലിക അക്കൗണ്ടുകളിലൂടെ പണമിടപാട് നടത്തുന്നുണ്ടെന്ന് സിറ്റി പൊലിസ് കമ്മിഷണർ രാജ്പാൽ മീണ അറിയിച്ചു.
25 കേസുകളിൽ 8 കോടി രൂപ നഷ്ടം

പത്തനംതിട്ട: സാമൂഹികമാധ്യമങ്ങൾ ഉപയോഗിച്ച് നടത്തുന്ന നിക്ഷേപ കച്ചവട തട്ടിപ്പിൽ ജില്ലയിൽ കഴിഞ്ഞ രണ്ടുവർഷമായി 25 കേസുകളിലായി 8 കോടിയോളം രൂപയാണ് പരാതിക്കാർക്ക് നഷ്ടപ്പെട്ടത്. ഇതിൽ 2,68,988 രൂപ തിരിച്ചു കിട്ടി. സൈബർ പൊലിസ് സ്റ്റേഷനിൽ 10 ഉം ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷനുകളിൽ 15 ഉം കേസുകളാണ് രജിസ്റ്റർ ചെയ്തത്.
ജില്ലയിലെ സൈബർ തട്ടിപ്പിൽ ഇൗവർഷം 776 കേസുകൾ രജിസ്റ്റർ ചെയ്തതായി ജില്ലാ പൊലിസ് മേധാവി അറിയിച്ചു. പലരും ഒന്നിൽ കൂടുതൽ തവണ ചതിക്കപ്പെടുമ്പോൾ മാത്രമാണ് പൊലിസിൽ പരാതിപ്പെടുന്നത്.
പ്രൊഫഷനലുകൾ ഉൾപ്പെടെയുള്ളവർ വ്യത്യസ്ത സൈബർ തട്ടിപ്പുകളിൽ ഇരകളാകുന്നുണ്ട്. വെർച്വൽ അറസ്റ്റ് സംബന്ധിച്ച തട്ടിപ്പിൽ ജില്ലയിൽ രണ്ടു കേസുകൾ എടുത്തിട്ടുണ്ട്. പാഴ്സലിൽ മയക്കുമരുന്നുകൾ, സ്വർണം, ഡോളർ എന്നിവ കണ്ടെത്തിയെന്നും അശ്ലീല സൈറ്റുകൾ സന്ദർശിച്ചെന്നുമുള്ള കാരണങ്ങൾ നിരത്തിയാണ് തട്ടിപ്പുകാർ ഭയപ്പെടുത്തുക.
Cyber Police Hunt for Agents Collecting Bank Accounts for Money Laundering in Online Scams, Harsh Penalties for Selling Bank Accounts to Scammers
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."