രൂപയുടെ മൂല്യത്തകർച്ച: കൂടുതൽ പണം നാട്ടിലേക്കയച്ച് പ്രവാസികൾ
കൊച്ചി:രൂപയുടെ മൂല്യം ഇടിയുന്ന പശ്ചാത്തലത്തിൽ കൂടുതൽ പണം നാട്ടിലേക്ക് അയച്ച് വരുമാനം കൂട്ടി പ്രവാസികൾ. വീട് പണിയുന്നവർ, സ്ഥലം വാങ്ങുന്നവർ, സമ്പാദ്യം വർധിപ്പിക്കുന്നവരൊക്കെ കടം വാങ്ങിയും പണം അയക്കുകയാണ്. രൂപയ്ക്കെതിരേ ഗൾഫ് കറൻസികളുടെ കുതിപ്പാണ് വൻ തോതിൽ നാട്ടിലേക്ക് പണം അയയ്ക്കാൻ കാരണം. ശനിയാഴ്ച ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം 84 രൂപ 67 പൈസയായിരുന്നു.
ബുധനാഴ്ച ഇത് 84 രൂപ 74 പൈസയായി ഇടിഞ്ഞെങ്കിലും നേരിയ മുന്നേറ്റം മാത്രമാണ് രൂപ നടത്തുന്നത്. പുതുവർഷത്തിനുമുമ്പ് രൂപയുടെ വിനിമയനിരക്ക് ഇനിയും ഇടിയുമെന്നാണ് വിദഗ്ധർ പറയുന്നത്. ഒരു യു.എ.ഇ ദിർഹത്തിന് 23 രൂപ 5 പൈസ നിലയിലായിരുന്നു വെള്ളിയാഴ്ചത്തെ നിരക്ക്. ആയിരം ദിർഹം നാട്ടിലേക്ക് അയച്ചാൽ 23,000 രൂപയ്ക്ക് മുകളിൽ കിട്ടും.
ഒമാൻ, ബഹ്റൈൻ, ഖത്തർ, സഊദി തുടങ്ങി ഗൾഫ് കറൻസികൾക്കൊക്കെ മൂല്യം ഉയർന്നുനിൽക്കുന്നത് പ്രവാസികൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ്. മാസാവസാനം മുതൽ ഗൾഫ് നാടുകളിൽ ശമ്പളം നൽകിത്തുടങ്ങുന്നതിനാൽ പരമാവധി പണം നാട്ടിലേക്ക് അയക്കുകയാണ് പ്രവാസികൾ. പണം അയക്കുമ്പോൾ മറ്റ് ഫീസുകൾ ഈടാക്കാതെ എക്സ്ചേഞ്ചുകളും പ്രോത്സാഹനമേകുന്നുണ്ട്. അതിനിടെ പ്രവാസികളെ ആകർഷിക്കാൻ പദ്ധതി ആവിഷ്ക്കരിച്ച് റിസർവ് ബാങ്കും രംഗത്തുണ്ട്.
എൻ.ആർ.ഐകളുടെ വിദേശ കറൻസി നിക്ഷേപത്തിന്മേലുള്ള പലിശനിരക്ക് റിസർവ് ബാങ്ക് വർധിപ്പിച്ചു. 2025 മാർച്ചുവരെ ഇതിന്റെ ആനുകൂല്യം ലഭിക്കും. രൂപയുടെ മൂല്യം ഇടിയുന്ന പശ്ചാത്തലത്തിൽ രാജ്യത്തേയ്ക്കുള്ള വിദേശ കറൻസി നിക്ഷേപം കൂടുതൽ ആകർഷകമാക്കാൻ ലക്ഷ്യമിട്ടാണ് ആർ.ബി.ഐ നടപടി.വരും ദിവസങ്ങളിലും ഗൾഫ് നാടുകളിൽ നിന്ന് ഇന്ത്യയിലേക്ക് പണം ഒഴുകുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."