മിഠായി ആണെന്ന് കരുതി വായിലിട്ടു, പിന്നെ ട്വിസ്റ്റ്; ഇനി പാവം ജീവിതത്തിൽ മിഠായി കഴിക്കില്ല
മിഠായി ആണെന്ന് കരുതി പടക്കം വായിലിട്ടു കടിച്ച യുവതിക്ക് പരുക്ക്. തെക്കുപടിഞ്ഞാറൻ ചൈനയിൽ നിന്നുള്ള യുവതിയാണ് ചൈനയിൽ സാധാരണയായി ലഭിക്കാറുള്ള പാൽ മിഠായിയാണെന്ന് തെറ്റിദ്ധരിച്ച് പടക്കം വായിലിട്ട് കടിച്ചത്. എന്നാൽ പടക്കം പൊട്ടിത്തെറിച്ച് യുവതിയുടെ വായ്ക്ക് ഗുരുതരമായ പരുക്കേറ്റു. ആശങ്കാകരമായ സംഭവം പുറത്തുവന്നതോടെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പടക്കത്തിന്റെ പാക്കിങ് നടത്തിയ നിർമ്മാതാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
സിചുവാൻ പ്രവിശ്യയിലെ ചെങ്‌ഡുവിൽ നിന്നുള്ള വു എന്ന യുവതിയാണ് തൻ്റെ അനുഭവം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ചൈനയിലെ ഷുവാങ് പാവോ എന്നറിയപ്പെടുന്ന ഒരു പടക്കത്തിൻ്റെ പാക്കിംങ് പാൽ മിഠായികളുടേതുമായി വളരെയധികം സാമ്യമുള്ളതാണെന്ന് ഈ ദാരുണ സംഭവം വെളിപ്പെടുത്തി. പടക്കത്തിന്റെ കവർ കണ്ടപ്പോൾ മിഠായിയാണെന്ന് തെറ്റിദ്ധരിച്ചാണ് താൻ വായിലിട്ടത് എന്നാണ് യുവതി പറയുന്നത്.
ഷുവാങ് പാവോ എന്നത് തീ ജ്വാലയുടെ സഹായമില്ലാതെ പൊട്ടിത്തെറിക്കുന്ന ചെറുപടക്കങ്ങളാണ്. നിലത്തെറിഞ്ഞോ മറ്റോ ആണ് ആളുകൾ സാധാരണയായി ഇവ പൊട്ടിക്കുക. എന്നാൽ, യുവതി ഇത് വായിലിട്ടു കടിച്ചതും അത് പൊട്ടിത്തെറിക്കുകയായിരുന്നു. ചൈനയിൽ വിവാഹങ്ങൾ, പാർട്ടികൾ, കുടുംബ സംഗമങ്ങൾ എന്നിവ പോലുള്ള അവസരങ്ങളിലും, ആഘോഷങ്ങളുടെ ഭാഗമായും ആളുകൾ ധാരാളമായി വാങ്ങി ഉപയോഗിക്കുന്ന ഒരു പടക്കം കൂടിയാണ് ഇത്.
ഒരു സ്നാക്ക് പാക്കറ്റിനോടൊപ്പം പടക്കം വീട്ടിലേക്ക് കൊണ്ടുവന്നത് തൻ്റെ സഹോദരനാണെന്നാണ് വു പറയുന്നത്. ആ സമയം താൻ മുറിയിലെ ലൈറ്റ് ഓഫ് ചെയ്ത് സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും, ഇരുട്ടിൽ സ്നാക്ക് പാക്കറ്റിനൊപ്പം കണ്ട പടക്കം മിഠായി ആണെന്ന് തെറ്റിദ്ധരിച്ച് വായിലിടുകയായിരുന്നു എന്നുമാണ് വു വ്യക്തമാക്കിയത്.
സംഭവം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള കവറുകൾ പടക്ക കമ്പനികൾ മേലിൽ ഉപയോഗിക്കരുതെന്നും പ്രസ്തുത സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും നിരവധി പേർ ആവശ്യപ്പെട്ടു. അതേസമയം, ഇതുമായി ബന്ധപ്പെട്ട മറ്റു ഔദ്യോഗിക വിശദീകരണങ്ങളൊന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല.
A man's love for sweets took a bitter turn when he mistook a non-sweet item for a treat, leading to a shocking surprise and a vow to give up sweets for life.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."