90 % അതിഥിതൊഴിലാളികളും കണക്കുകളിലില്ല ; പോർട്ടലിൽ രജിസ്റ്റർ ചെയ്തത് മൂന്നരലക്ഷം പേർ മാത്രം
കൊച്ചി: അതിഥി തൊഴിലാളികളുടെ എണ്ണം വർധിച്ചുവരുമ്പോഴും ഭൂരിഭാഗം പേരും തൊഴിൽ ചെയ്യുന്നത് യാതൊരു രേഖയുമില്ലാതെ. വിവിധ ജില്ലകളിൽ സ്ത്രീകളുൾപ്പെടെ 35 ലക്ഷത്തിലധികം ഇതര സംസ്ഥാന തൊഴിലാളികളാണുള്ളത്. എന്നാൽ സർക്കർ കണക്കിൽ നാലുലക്ഷത്തിൽ താഴെ മാത്രമാണ് എണ്ണം. അതിഥി പോര്‍ട്ടലില്‍ 2025 മാര്‍ച്ച് 15വരെ 3,72,088 പേരാണ് രജിസ്റ്റര്‍ ചെയ്തത്.
അതിഥിതൊഴിലാളികൾ വന്നിറങ്ങുന്ന സ്ഥലത്തും കൂടുതൽ പേർ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലുമൊക്കെ പേരും മേൽവിലാസവും രേഖപ്പെടുത്താൻ സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും കർശനമായി രേഖപ്പെടുത്തുന്നില്ല. അതിഥി തൊഴിലാളികൾ ഏർപ്പെട്ട കുറ്റകൃത്യം കൂടിവരുന്ന സാഹചര്യത്തിലാണ് വിവരങ്ങൾ ശേഖരിക്കാൻ പൊലിസിനും തൊഴിൽ വകുപ്പിനും കർശന നിർദേശം നൽകുന്നത്. എന്നാൽ കേസുകളുടെ ചൂടാറുന്നതോടെ നടപടിക്രമങ്ങളും മന്ദഗതിയിലാകും.
ഇതുവരെ അതിഥി പോർട്ടലിൽ രജിസ്റ്റർ ചെയ്തവരിൽ കൂടുതല്‍ പേര്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ളവരാണ്. 1,23,755 പേരാണ് ഇവിടെ നിന്ന് എത്തി ജോലി ചെയ്യുന്നത്. അസം 65,313 ബിഹാർ 51,063, ഒഡിഷ 45,212, ഝാര്‍ഖണ്ഡ് 30,392, ഉത്തര്‍പ്രദേശ് 18,354, തമിഴ്‌നാട് 15,763, ആന്‍ഡമാന്‍ 48, ആന്ധ്രാപ്രദേശ് 980, അരുണാചല്‍ പ്രദേശ് 765, ചണ്ഡിഗഡ് 54, ഛത്തീസ്ഗഡ് 2576, ഡാമന്‍ ഡ്യൂ 22, ദാദ്രനഗര്‍ ഹവേലി 21, ഡല്‍ഹി 540, ഗോവ 35, ഗുജറാത്ത് 164, ഹരിയാന 261, ഹിമാചല്‍ പ്രദേശ് 100, ജമ്മു കശ്മീര്‍ 146, കര്‍ണാടക 2183, ലക്ഷദ്വീപ് 8, മധ്യപ്രദേശ് 6,286, മഹാരാഷ്ട്ര 748, മണിപ്പൂര്‍ 927, മേഘാലയ 574, മിസോറാം 77, നാഗാലന്റ് 907, പുതുച്ചേരി 51, പഞ്ചാബ് 267, രാജസ്ഥാന്‍ 1589, സിക്കിം 72, തെലങ്കാന 187, ത്രിപുര 1,010, ഉത്തരാഖണ്ഡ് 1638 എന്നിങ്ങനെയാണ് അതിഥി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരുടെ കണക്ക്.
റേഷൻ വാങ്ങുന്നവർ 3000
സംസ്ഥാനത്ത് റേഷൻ വാങ്ങുന്ന അതിഥി തൊഴിലാളികളുടെ എണ്ണവും കുവാണ്. മൂവായിരത്തോളം അതിഥിതൊഴിലാളികൾ മാത്രമാണ് ഒരുരാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന പദ്ധതിയുടെ ഗുണഭോക്താക്കളായി മാറിയിരിക്കുന്നത്. ഈ പട്ടികയില്‍ മുന്നില്‍ മലപ്പുറം ജില്ലയാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. 571 പേരാണ് മലപ്പുറം ജില്ലയില്‍ റേഷന്‍ വാങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."