കുവൈത്തിൽ ഗതാഗത നിയമലംഘകർക്കെതിരെ കർശന നടപടി; 80 വാഹനങ്ങൾ കസ്റ്റഡിയിൽ
കുവൈത്ത് സിറ്റി: രാജ്യത്തെ ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമായി പരിശോധനകൾ കർശനമാക്കി കുവൈത്ത് ട്രാഫിക് വകുപ്പ്. അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കും നിയമങ്ങൾ കാറ്റിൽപ്പറത്തുന്നവർക്കും യാതൊരുവിധ ഇളവുകളും നൽകില്ലെന്നും കുറ്റക്കാർക്കെതിരെ മടിക്കാതെ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. റോഡുകളിലെ അച്ചടക്കമില്ലാത്ത പെരുമാറ്റം തടയുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഭരണകൂടം സ്വീകരിക്കുന്നത്.
അടുത്തിടെ രാജ്യത്തുടനീളം നടത്തിയ പ്രത്യേക പരിശോധനാ കാമ്പെയ്‌നുകളിൽ 319 ഗതാഗത നിയമലംഘനങ്ങളാണ് രജിസ്റ്റർ ചെയ്തത്. ഇതിന്റെ ഭാഗമായി 80 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും അധികൃതർ പിടിച്ചെടുത്തിരുന്നു. ഗതാഗത നിയമങ്ങൾ ലംഘിച്ച 44 പേരെ മുൻകരുതൽ തടങ്കലിൽ പാർപ്പിക്കുകയും, ലൈസൻസില്ലാതെ വാഹനമോടിച്ച 10 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു. കൂടാതെ, വിവിധ കേസുകളിൽ തിരയുന്ന ഏഴ് വ്യക്തികളെയും മൂന്ന് വാഹനങ്ങളെയും പിടികൂടാനും ഈ കാമ്പെയ്‌നിലൂടെ അധികൃതർക്ക് സാധിച്ചു.
പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ട്രാഫിക് നിയമലംഘനങ്ങളും അപകടകരമായ ഡ്രൈവിംഗും റിപ്പോർട്ട് ചെയ്യാൻ മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 112 എന്ന ഓപ്പറേഷൻസ് റൂം ഹോട്ട്ലൈൻ വഴിയോ, 99324092 എന്ന ജനറൽ ട്രാഫിക് അഡ്മിനിസ്ട്രേഷന്റെ വാട്ട്സ്ആപ്പ് നമ്പർ വഴിയോ വിവരങ്ങൾ കൈമാറാവുന്നതാണ്. സുരക്ഷിതമായ റോഡ് സംസ്കാരം വളർത്തിയെടുക്കാൻ എല്ലാവരും അധികൃതരുമായി സഹകരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.
kuwait authorities have intensified action against traffic rule violators, seizing 80 vehicles and registering cases, including against underage drivers. the strict enforcement aims to enhance road safety, curb reckless driving, and ensure compliance with national traffic regulations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."