യു.എസിനും പാശ്ചാത്യ രാജ്യങ്ങൾക്കും വേണ്ടി പതിറ്റാണ്ടുകളായി ഭീകരർക്ക് സഹായം: പാക് പ്രതിരോധ മന്ത്രിയുടെ വെളിപ്പെടുത്തൽ
ലണ്ടൻ: പാകിസ്ഥാൻ പതിറ്റാണ്ടുകളായി ഭീകരപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് സമ്മതിച്ചു. ബ്രിട്ടനിൽ നിന്ന് പ്രവർത്തിക്കുന്ന സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രിയുടെ വിവാദ പരാമർശം. യു.എസ്., ബ്രിട്ടൻ ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾക്ക് വേണ്ടി ഭീകര ഗ്രൂപ്പുകളെ പിന്തുണച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
"കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഞങ്ങൾ യു.എസിനും ബ്രിട്ടൻ ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾക്കും വേണ്ടി ഈ വൃത്തികെട്ട ജോലി ചെയ്തു. അത് തെറ്റായിരുന്നു, അതിന്റെ വില ഞങ്ങൾ നൽകി," ഭീകര സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ആസിഫ് പറഞ്ഞു. എന്നാൽ, തന്റെ പരാമർശത്തിൽ പിശകുണ്ടെന്ന് പിന്നീട് തിരുത്തുകയും ഭീകരത കാരണം പാകിസ്ഥാൻ വലിയ തോതിൽ ദുരിതം അനുഭവിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീകര സംഘടനകൾക്ക് ധനസഹായം നൽകുന്നുവെന്ന ആരോപണത്തിൽ യു.എസിനെ വിമർശിച്ച ആസിഫ്, എല്ലാ കുറ്റവും പാകിസ്ഥാന്റെ തലയിൽ കെട്ടിവയ്ക്കുന്നത് വൻശക്തികൾക്ക് സൗകര്യമാണെന്ന് ആരോപിച്ചു. താലിബാൻ ഉൾപ്പെടെയുള്ള ഭീകര സംഘടനകളെ യു.എസ് തങ്ങളുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നതിനിടെയാണ് ഈ പരാമർശം. ചൊവ്വാഴ്ച പഹൽഗാമിൽ നടന്ന ആക്രമണത്തിൽ ഒരു വിദേശി ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടിരുന്നു. ഇതാദ്യമായാണ് ഒരു പാക് മന്ത്രി ഭീകരതയ്ക്ക് ധനസഹായം നൽകുന്ന കാര്യം, അബദ്ധത്തിലാണെങ്കിലും, തുറന്നുപറയുന്നത്. സോവിയറ്റ് യൂനിയന്റെ അഫ്ഗാൻ അധിനിവേശ കാലത്ത് സോവിയറ്റ് സൈന്യത്തിനെതിരെ പോരാടാൻ സായുധ ഗ്രൂപ്പുകൾക്ക് പരിശീലനം നൽകി പാകിസ്ഥാൻ യു.എസിനെ സഹായിച്ചിരുന്നു. 2001ലെ സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് ശേഷം അൽഖാഇദ നേതാവ് ഉസാമ ബിൻ ലാദന് താലിബാൻ അഭയം നൽകിയതോടെ യു.എസ് അഫ്ഗാനിസ്ഥാനിൽ അധിനിവേശം നടത്തി. താലിബാനെതിരെ യു.എസിനെ സഹായിച്ചതും പാകിസ്ഥാനായിരുന്നു.
അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനങ്ങൾക്ക് പാകിസ്ഥാൻ ധനസഹായവും പിന്തുണയും നൽകുന്നുണ്ടെന്ന് ഇന്ത്യ ദീർഘകാലമായി ആരോപിക്കുന്നുണ്ട്. പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, പാക് പ്രതിരോധ മന്ത്രി തന്നെ ഭീകരർക്ക് പിന്തുണ നൽകുന്ന കാര്യം വെളിപ്പെടുത്തിയത് ഗുരുതരമായ വിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."