സുരേഷ് കുറുപ്പിനെ ലക്ഷ്യമിട്ട് കോൺഗ്രസ്; ഏറ്റുമാനൂരിൽ യു.ഡി.എഫ് സ്വതന്ത്രനാക്കാൻ നീക്കം
തിരുവനന്തപുരം: സി.പി.എം ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ മൂൻമുഖ്യമന്തി വി.എസ് അച്യുതാന്ദന് ക്യാപ്പിറ്റൽ പണിഷ്‌മെന്റ് നൽകണമെന്ന് വനിതാ നേതാവ് ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തൽ നടത്തി പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയ കോട്ടയത്തെ മുതിർന്ന സി.പി.എം നേതാവ് സുരേഷ് കുറുപ്പിനെ ലക്ഷ്യമിട്ട് കോൺഗ്രസ്. അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ മന്ത്രി വി.എൻ വാസവനെതിരേ സുരേഷ് കുറുപ്പിനെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കാനാണ് നീക്കം.
യു.ഡി.എഫിൽ കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് മത്സരിക്കുന്ന മണ്ഡലത്തിൽ പകരം അവർക്ക് പൂഞ്ഞാർ നൽകാനുള്ള ആലോചനയും ചർച്ച ചെയ്യുന്നുണ്ട്. ഏറ്റുമാനൂർ മൂൻ എം.എൽ.എയായിരുന്ന കുറുപ്പ് നാലുതവണ കോട്ടയത്ത് നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കുറുപ്പ് സമ്മതംമൂളിയാൽ മണ്ഡലം യു.ഡി.എഫിലേക്ക് എത്തിക്കാൻ കഴിയുമെന്ന വിശ്വാസമാണ് കോൺഗ്രസിന്. കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനും ഈനീക്കത്തോട് യോജിപ്പുണ്ടെന്നാണ് വിവരം. എന്നാൽ യു.ഡി.എഫ് നീക്കത്തെ കുറൂപ്പ് എങ്ങനെ പ്രതികരിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
കോട്ടയത്തെ സി.പി.എമ്മിലെ ജനകീയ മുഖമായ സുരേഷ് കുറുപ്പ് കഴിഞ്ഞ കുറേ നാളുകളായി ജില്ലയിലെ നേതൃത്വത്തോട് ഇടഞ്ഞ് നിൽക്കുകയാണ്. കടുത്ത അതൃപ്തിയെ തുടർന്നായിരുന്നു കഴിഞ്ഞ പാർട്ടി സമ്മേളനത്തിൽ സുരേഷ് കുറുപ്പ് ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിഞ്ഞത്. സമ്മേളനം പൂർത്തിയാകും മുമ്പ് വേദി വിടുകയും ചെയ്തു. ജില്ലാ സമ്മേളനത്തിന്റെ അവസാന ദിവസവും മുഖ്യമന്ത്രി പങ്കെടുത്ത പൊതു സമ്മേളനത്തിലും സുരേഷ് കുറുപ്പ് പങ്കെടുത്തില്ല. പാർട്ടിയിലെ തുടർച്ചയായുള്ള അവഗണനയാണ് സുരേഷ് കുറുപ്പിനെ നേതൃത്വത്തോട് അകറ്റുന്നതെന്നാണ് വവരം.
ഒരു ഘടകത്തിലും പ്രവർത്തിക്കില്ലെന്ന് നേതൃത്വത്തെ അറിയിച്ച കുറുപ്പ് സി.പി.എം അനുഭാവിയായി തുടരുകയാണ്. ഇപ്പോൾ പാർട്ടി കമ്മിറ്റികളിലും സംഘടനാ പ്രവർത്തനത്തിലും അത്ര സജീവവുമല്ല. ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും കമ്മിറ്റിയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് കുറുപ്പ് നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. തുടർന്നായിരുന്നു ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയത്. പക്ഷെ ആദ്യ ദിവസം സമ്മേളനത്തിൽ പങ്കെടുത്ത സുരേഷ് കുറുപ്പ് ജില്ലാ കമ്മിറ്റി തെരഞ്ഞടുപ്പ് നടന്ന ദിവസം വിട്ട് നിന്നു. മന്ത്രി വി.എൻ വാസവന്റെ നേതൃത്വത്തിലുള്ള വിഭാഗം പാർട്ടിയിൽ തുടർച്ചായി അവഗണിക്കുന്നുവെന്നാണ് സുരേഷ് കുറുപ്പിന്റെ പരാതി. സംഘടനയിൽ തന്നെക്കാൾ ജൂനിയറായവർ മേൽ ഘടകങ്ങളിലേക്ക് എത്തിയിട്ടും ഒരു മാനദണ്ഡവുമില്ലാതെ തഴഞ്ഞു.
പാർലമെന്ററി രംഗത്ത് അനുഭവ പരിചയമുണ്ടായിട്ടും മന്ത്രി സ്ഥാനമോ സ്പീക്കർ പദവിയോ നൽകിയില്ല എന്നിങ്ങനെ നീളുന്നതായിരുന്നു അസംതൃപ്തി. എന്നാൽ അനാരോഗ്യത്തെ തുടർന്നാണ് സുരേഷ് കുറുപ്പ് ഒഴിവായതെന്നായിരുന്നു അന്ന് സി.പി.എം ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. എന്നാൽ പാർട്ടിയുടെ ഈ പ്രസ്താവനയോടും സുരേഷ് കുറുപ്പിന് എതിർപ്പുണ്ടായിരുന്നു. ക്യാപ്പിറ്റൽ പണിഷ്‌മെന്റ് വെളിപ്പെടുത്തലോടെയാണ് കുറുപ്പിനെ നോട്ടമിട്ട് കോൺഗ്രസ് കരുനീക്കം തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."