മതപരിവര്‍ത്തനം ആരോപിച്ച് രാജസ്ഥാനില്‍ മലയാളി പാസ്റ്റര്‍ ചാണ്ടി വര്‍ഗീസ് അടക്കമുള്ളവര്‍ക്കെതിരേ കേസ്; പുതിയ വിവാദ നിയമത്തിന് കീഴിലുള്ള ആദ്യ നടപടി
ജയ്പൂര്‍: മതപരിവര്‍ത്തനം നിയന്ത്രിക്കുന്നിനായി രാജസ്ഥാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമപ്രകാരം സംസ്ഥാനത്ത് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. നവംബര്‍ നാലു മുതല്‍ ആറു വരെ കോട്ടയിലെ ബീര്‍ഷെബ പള്ളിയില്‍ നടന്ന ത്രിദിന 'ആത്മീയ സത്സംഗ്' നടന്നത് പ്രദേശത്തുകാരെ മതപരിവര്‍ത്തനം നടത്തുന്നതിന് വേണ്ടിയാണെന്ന് ആരോപിച്ചാണ് നടപടി. തീവ്ര ഹിന്ദുത്വ സംഘടനകളായ വിശ്വഹിന്ദു പരിഷത്തിലെയും ബജ്‌റംഗ് ദളിലെയും പ്രാദേശിക ഭാരവാഹികള്‍ നല്‍കിയ പരാതികളില്‍ ന്യൂഡല്‍ഹിയില്‍ നിന്നുള്ള ചാണ്ടി വര്‍ഗീസ്, കോട്ടയില്‍ നിന്നുള്ള അരുണ്‍ ജോണ്‍ എന്നീ രണ്ട് പാസ്റ്റര്‍മാര്‍ക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഉത്തരേന്ത്യയിലെ അറിയപ്പെട്ട ക്രൈസ്തവആത്മീയ പ്രഭാഷകനാണ് മലയാളിയായ ചാണ്ടി വര്‍ഗീസ്.
ഭാരതീയ ന്യായ് സന്‍ഹിതയുടെ സെക്ഷന്‍ 299 (മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള പ്രവൃത്തി), രാജസ്ഥാന്‍ നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമം 2025 ലെ സെക്ഷന്‍ 3,5 എന്നിവ പ്രകാരമാണ് രണ്ട് മിഷനറിമാര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തത്. ഹിന്ദു സമുദായത്തെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നും രാജസ്ഥാന്‍ സര്‍ക്കാരിനെ 'പിശാചിന്റെ രാജ്യം' എന്ന് വിശേഷിപ്പിച്ചതായും ബോര്‍ഖേഡ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു.
പരിപാടിയില്‍ നടത്തിയ പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും കാണിക്കുന്ന വീഡിയോകളും സോഷ്യല്‍ മീഡിയ ലൈവ് സ്ട്രീം ക്ലിപ്പുകളും ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ചില യുവാക്കള്‍ തങ്ങള്‍ സ്‌നാനമേറ്റതായും യേശുക്രിസ്തുവിനെ തങ്ങളുടെ രക്ഷകനായി സ്വീകരിച്ചതായും വേദിയില്‍ നിന്ന് പ്രഖ്യാപിച്ചതായും ക്രിസ്തുമതം സ്വീകരിക്കാന്‍ മറ്റുള്ളവരോട് ആഹ്വാനം ചെയ്തതായും ഹിന്ദുത്വ സംഘടനകളുടെ പരാതികളിലുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പരിപാടിയില്‍ പങ്കെടുത്തവരുടെ മൊഴികള്‍ രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.
നോട്ടീസുകള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ മറുപടി നല്‍കാന്‍ പോലീസ് തന്നോടും പാസ്റ്റര്‍ വര്‍ഗീസിനോടും ആവശ്യപ്പെട്ടതായി പാസ്റ്റര്‍ അരുണ്‍ ജോണ്‍ പറഞ്ഞു. 'ഞങ്ങള്‍ക്ക് (പരിപാടിയെക്കുറിച്ച്) മറച്ചുവെക്കാന്‍ ഒന്നുമില്ല. അതിന്റെ വീഡിയോകള്‍ ഇതിനകം തന്നെ പൊതു പ്ലാറ്റ്‌ഫോമുകളിലുണ്ട്. യോഗത്തില്‍ നിയമവിരുദ്ധമായ ഒരു പ്രവര്‍ത്തനവും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബര്‍ ഒമ്പതിനാണ് സംസ്ഥാന നിയമസഭ മതപരിവര്‍ത്തന വിരുദ്ധ ബില്‍ പാസാക്കിയത്. ഇതിന് പിന്നീട് കഴിഞ്ഞമാസം 29ന് ഗവര്‍ണര്‍ അംഗീകാരം നല്‍കി. പിന്നാലെ വിജ്ഞാപനവും ഇറക്കി. നിയമപ്രകാരം കുറ്റക്കാര്‍ക്ക് ജീവപര്യന്തം തടവും ഒരു കോടി രൂപ വരെ പിഴയും ആണ് ശിക്ഷ നിര്‍ദേശിക്കുന്നത്. സ്വത്തുക്കള്‍ കണ്ടുകെട്ടല്‍, വീടുകള്‍ പൊളിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള കടുത്ത ശിക്ഷകള്‍ക്കും നിര്‍ദേശമുണ്ട്.
അതേസമയം, ഹിന്ദുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്നവര്‍ക്ക് ഈ നിയമത്തില്‍ ഇളവുണ്ട്. തങ്ങളുടെ 'പൂര്‍വ്വിക മതത്തിലേക്ക്' മടങ്ങിവരുന്നവരെ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നാണ് നിയമം അവതരിപ്പിച്ച് രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ പറഞ്ഞത്.
നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് ജയ്പൂര്‍ കാത്തലിക് വെല്‍ഫെയര്‍ സൊസൈറ്റി നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി കഴിഞ്ഞദിവസം സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് നല്‍കിയിരുന്നു. നിയമം ഭരണഘടനാപരമായി തെറ്റാണെന്നും സുപ്രീം കോടതി വിധിന്യായങ്ങള്‍ക്ക് വിരുദ്ധമാണെന്നും സൊസൈറ്റി ഹര്‍ജിയില്‍ വാദിച്ചു.
Police in Kota have registered a case against two Christian missionaries for alleged religious conversion under the recently enacted Rajasthan Prohibition of Unlawful Conversion of Religion Act, 2025. The accused, Chandi Varghese from Delhi and Arun John from Kota, were detained following a complaint filed by officials of the Vishwa Hindu Parishad and Bajrang Dal.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."