ബോംബ് ഭീഷണി; കുവൈത്ത്-ഹൈദരാബാദ് ഇൻഡിഗോ വിമാനം മുംബൈയിൽ അടിയന്തരമായി ഇറക്കി
കുവൈത്ത് സിറ്റി/മുംബൈ: ബോംബ് ഭീഷണിയെ തുടർന്ന് കുവൈത്തിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (CSMIA) അടിയന്തരമായി ഇറക്കി. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (ആർജിഐഎ) ഉദ്യോഗസ്ഥർക്ക് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്നാണ് നടപടി.
ചൊവ്വാഴ്ച പുലർച്ചെ 05.12-ഓടെയാണ് ആർജിഐഎയുടെ കസ്റ്റമർ സപ്പോർട്ടിൽ ഭീഷണി സന്ദേശം ലഭിച്ചത്. ഇതിനെ തുടർന്ന് പറന്നുയർന്ന 6E-1234 വിമാനം ഉടൻ തന്നെ മുംബൈയിലേക്ക് തിരിച്ചുവിടാൻ നിർദേശം നൽകി. 235 യാത്രക്കാരുമായി കുവൈത്തിൽ നിന്ന് പുലർച്ചെ 1.31-ന് പുറപ്പെട്ട എയർബസ് എ321-251എൻഎക്സ് വിമാനം രാവിലെ 07.47-ന് മുംബൈ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.
സിഐഎസ്എഫ് ഉദ്യോഗസ്ഥർ ബോംബ് നിർവീര്യമാക്കൽ സ്ക്വാഡുകളുടെ സഹായത്തോടെ വിമാനത്തിൽ വിശദമായ പരിശോധന നടത്തി. വിമാനത്തിലെ എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
വിമാനത്തിൽ സ്ഫോടകവസ്തു ഉണ്ടെന്ന ഇമെയിൽ മുന്നറിയിപ്പ് ലഭിച്ച ഉടൻ തന്നെ ആർജിഐഎ ഉദ്യോഗസ്ഥർ ബന്ധപ്പെട്ട അധികാരികളെ വിവരമറിയിക്കുകയും സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച് വിമാനം മുംബൈയിലേക്ക് തിരിച്ചുവിടുകയുമായിരുന്നു. നിലവിൽ ഭീഷണിയുടെ ഉറവിടം കണ്ടെത്താൻ അധികൃതർ ശ്രമിച്ചു വരികയാണ്. സംഭവത്തിൽ പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹൈദരാബാദ് വിമാനത്താവളത്തിൽ ബോംബ് ഭീഷണി ലഭിച്ച് അന്താരാഷ്ട്ര വിമാനം മുംബൈയിലേക്ക് തിരിച്ചുവിടേണ്ടി വരുന്നത് പത്തു ദിവസത്തിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്. നേരത്തെ, നവംബർ 23-ന് ബഹ്റൈനിൽ നിന്ന് ഹൈദരാബാദിലേക്ക് പോയ ഗൾഫ് എയർ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് മുംബൈയിലേക്ക് തിരിച്ചുവിട്ടിരുന്നു. 154 യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞിരുന്നു.
an indigo flight from kuwait to hyderabad made an emergency landing in mumbai due to bomb threat, passengers safe.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."