ഫേസ്ബുക്ക് കവർചിത്രം മാറ്റി പ്രമുഖ കോൺഗ്രസ് നേതാക്കൾ; 'അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്' സോഷ്യൽ മീഡിയയിൽ തരംഗം
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ശബരിമല സ്വർണക്കൊള്ള വിഷയം സജീവമായി ചർച്ചയാക്കാൻ കോൺഗ്രസ് തീരുമാനം. 'അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്' എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് പാർട്ടി.
ഫേസ്ബുക്ക് പ്രൊഫൈലുകളുടെ കവർ ചിത്രം മാറ്റിക്കൊണ്ടാണ് കോൺഗ്രസ് നേതാക്കൾ ക്യാമ്പയിൻ ആരംഭിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ്, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് എം.പി., ഹൈബി ഈഡൻ എം.പി. തുടങ്ങിയ പ്രമുഖരെല്ലാം ഇതിന്റെ ഭാഗമായി കവർ ചിത്രം മാറ്റിയിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ബലാത്സംഗ പരാതി പാർട്ടിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിൽ, ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയത്തിൽനിന്ന് ശ്രദ്ധ മാറരുതെന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പയിൻ ശക്തമാക്കുന്നത് എന്നാണ് വിവരം. ഫേസ്ബുക്ക് അക്കൗണ്ടുകളിലെ കവർചിത്രം മാറ്റാൻ പാർട്ടി പ്രവർത്തകർക്കും നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.
കെ.എസ്.യു. സംസ്ഥാന പ്രസിഡന്റും പാലക്കാട് എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി നൽകിയ ബലാത്സംഗ പരാതി കോൺഗ്രസ് നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർക്കാണ് യുവതി പരാതി നൽകിയിട്ടുള്ളത്. പരാതിയുടെ പകർപ്പ് പുറത്തുവന്നതോടെ വിഷയം വലിയ വാർത്താ പ്രാധാന്യം നേടുകയായിരുന്നു.
പരാതി കെ.പി.സി.സി. അധ്യക്ഷൻ ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ, രാഹുൽ മാങ്കൂട്ടത്തിലിനെ എം.എൽ.എ. സ്ഥാനത്തുനിന്ന് നീക്കുന്ന കാര്യത്തിൽ പാർട്ടി ഇതുവരെ കൃത്യമായ നിലപാട് സ്വീകരിച്ചിട്ടില്ല. രാഹുൽ വിഷയത്തിൽ ചെയ്യാനുള്ളതെല്ലാം ചെയ്തു എന്നാണ് കോൺഗ്രസ് മുതിർന്ന നേതാക്കൾ വിശദീകരണം നൽകിയിരിക്കുന്നത്.
Sabarimala Gold Theft, Congress Leaders, Facebook Cover Photos, 'Ambalakallanmar'. The Congress party has decided to aggressively campaign using the Sabarimala gold theft issue ahead of the upcoming local body elections in Kerala. The party has launched a major social media drive with the slogan, 'Ambalakallanmar Kadakku Purathu' (Temple Thieves Get Out).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."