പരുക്കേറ്റ ഗില്ലിന് പകരം സഞ്ജു ടീമിൽ; ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുത്തു
അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ടി20 പോരാട്ടത്തിൽ മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംനേടി. ലഖ്‌നൗവിൽ പരിശീലനത്തിനിടെ പരുക്കേറ്റ ഓപ്പണർ ശുഭ്മാൻ ഗില്ലിന് പകരക്കാരനായാണ് സഞ്ജു ഇലവനിലെത്തിയത്. ഫോമിലല്ലാത്ത ഗില്ലിനെ മാറ്റണമെന്ന വിമർശനങ്ങൾക്കിടെയാണ് താരത്തിന് പരുക്കേറ്റത്.
ഇതോടെ മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം സഞ്ജു സാംസണ് നീലക്കുപ്പായത്തിൽ കരുത്തു തെളിയിക്കാൻ വീണ്ടും അവസരമൊരുങ്ങിയിരിക്കുകയാണ്. ഒക്ടോബറിലെ ഓസ്‌ട്രേലിയൻ പര്യടനത്തിന് ശേഷം സഞ്ജു കളിക്കുന്ന ആദ്യ അന്താരാഷ്ട്ര ടി20 മത്സരമാണിത്.
ഡിസംബർ 16-ന് നെറ്റ്സ് പരിശീലനത്തിനിടെ ഗില്ലിന്റെ വലതുകാലിന് പരുക്കേറ്റതായി ബിസിസിഐ (BCCI) സ്ഥിരീകരിച്ചിരുന്നു. വിദഗ്ധ ചികിത്സ തേടിയ താരം നിലവിൽ സുഖം പ്രാപിച്ചുവരികയാണെങ്കിലും അഹമ്മദാബാദിലെ മത്സരത്തിൽ കളിക്കാൻ ഫിറ്റല്ല.
വരാനിരിക്കുന്ന ന്യൂസിലൻഡ് പരമ്പരയിലേക്കും 2026-ലെ ടി20 ലോകകപ്പിലേക്കും തന്റെ സ്ഥാനം ഉറപ്പിക്കാൻ സഞ്ജുവിനെ സംബന്ധിച്ചിടത്തോളം ഈ മത്സരം അതീവ നിർണ്ണായകമാണ്. സഞ്ജുവിനൊപ്പം ജസ്പ്രീത് ബുംറ, വാഷിംഗ്ടൺ സുന്ദർ എന്നിവരും ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാൽ വിശ്രമത്തിലായിരുന്ന ബുംറയുടെ തിരിച്ചുവരവ് ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് വലിയ കരുത്താണ് നൽകുന്നത്.
മറുഭാഗത്ത് ദക്ഷിണാഫ്രിക്കൻ നിരയിലും നിർണ്ണായക മാറ്റങ്ങളുണ്ട്. സൂപ്പർ താരം ഡേവിഡ് മില്ലർ, ജോർജ്ജ് ലിൻഡെ എന്നിവർ ടീമിൽ തിരിച്ചെത്തിയപ്പോൾ ട്രിസ്റ്റൻ സ്റ്റബ്‌സ്, ആൻറിച്ച് നോർട്ട്‌ജെ എന്നിവർക്ക് സ്ഥാനം നഷ്ടമായി.
സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ നിരയിൽ അഭിഷേക് ശർമ്മയ്‌ക്കൊപ്പം സഞ്ജു സാംസൺ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യും. തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ തുടങ്ങിയ വമ്പൻ താരങ്ങളടങ്ങുന്ന ബാറ്റിംഗ് നിരയുമായാണ് ഇന്ത്യ അഹമ്മദാബാദിൽ വിജയം ലക്ഷ്യമിടുന്നത്.
Malayali player Sanju Samson has been included in the team for the final T20 match against South Africa. Sanju came in as a replacement for opener Shubman Gill, who was injured during training in Lucknow. The player got injured amid criticism that Gill, who was out of form, should be replaced.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."