ദുബൈയിലെ ചൈന ഹോം ലൈഫ് എക്‌സ്‌പോ; 3,000 പ്രദര്‍ശകര്‍ പങ്കെടുക്കുന്നു; ഇന്ന് സമാപനം
ദുബൈ: ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്നുവരുന്ന 'ചൈന ഹോം ലൈഫ് ദുബൈ എക്‌സ്‌പോ 2025' ഇന്ന് സമാപിക്കും. നിര്‍മാതാക്കളും കയറ്റുമതി കമ്പനികളുമായി മൊത്തം 3,000 പ്രദര്‍ശകര്‍ അവരുടെ ഏറ്റവും പുതിയ ഉല്‍പന്നങ്ങള്‍ 19 ാം പതിപ്പില്‍ അവതരിപ്പിക്കുന്നു. വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ തുടങ്ങിയ മേഖലകളെ പ്രദര്‍ശനം ഉള്‍ക്കൊള്ളുന്നു. ഗോള്‍ഫ് കാര്‍ട്ടുകള്‍, ട്രെഡ് മില്ലുകള്‍, റോക്ക് പാനലുകള്‍, കേബിളുകള്‍, ചാര്‍ജിംഗ് പൈലുകള്‍, സോളാര്‍ പിവി (ഫോട്ടോ വോള്‍ട്ടായിക്) പാനലുകള്‍, സ്‌കൂട്ടറുകള്‍, ട്രാന്‍സ്മിഷന്‍ ബെല്‍റ്റുകള്‍, ഫര്‍ണിച്ചര്‍ & സോഫ്റ്റ് ഡെക്കറേഷന്‍, സ്റ്റേഷനറി, യന്ത്രങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന മുന്തിയ ബ്രാന്‍ഡുകളുടെ ഇനങ്ങളും ഈ വ്യാപാര മേളയിലേക്ക് കൊണ്ടു വന്നിട്ടുണ്ട്.
''ചൈനീസ് നിര്‍മാതാക്കള്‍ക്ക് മിഡില്‍ ഈസ്റ്റും വടക്കേ ആഫ്രിക്കയും പ്രധാന വിപണിയാണ്. ശരിയായ നിര്‍മാതാക്കളെ കൊണ്ടു വരാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ യോജിച്ച ശ്രമങ്ങള്‍ നടത്തി'' എക്‌സിബിഷന്‍ സംഘാടകരായ മെറിയന്റ് ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ചീഫ് ഓപറേറ്റിംഗ് ഓഫിസര്‍ ബിനു പിള്ള പറഞ്ഞു.
ഉപയോക്താക്കള്‍ക്ക് ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ വ്യക്തിപരമായി തൊട്ടറിയാനും അനുഭവിക്കാനും ചൈനാ ഹോം ലൈഫ് പ്രദര്‍ശനം അവസരമൊരുക്കുന്നു. കൂടാതെ, പ്രാദേശിക ഏജന്റുമാര്‍ക്കും ചൈനീസ് എക്‌സിബിറ്റര്‍മാര്‍ക്കും ലോക്കല്‍ ബയര്‍മാര്‍ക്കുമിടയില്‍ ഫലപ്രദമായ ആശയ വിനിമയവും ബിസിനസ് ചര്‍ച്ചകളും സുഗമമാക്കുന്നു.
നിത്യവും രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്ന തരത്തിലാണ് മൂന്ന് ദിവസത്തെ പ്രദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. മെയിന്‍ ലാന്‍ഡ് ചൈനയിലെ ഏക ലിസ്റ്റഡ് എക്‌സിബിഷന്‍ കമ്പനിയായ മെറിയന്റ് ഇന്റര്‍നാഷണല്‍ ആണ് സ്ഥിരമായി ഈ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ബയര്‍മാര്‍ക്ക് സാധ്യതയുള്ള കമ്പനികളെ മുഖാമുഖം കാണാനും ചൈനീസ് വിതരണക്കാരില്‍ നിന്നുള്ള ഏറ്റവും പുതിയ ഉല്‍പന്നങ്ങളും ട്രെന്‍ഡുകളും കണ്ടെത്താനുമുള്ള മികച്ച അവസരമാണിത്.
ഏകദേശം 2,000 നിര്‍മാതാക്കളും കയറ്റുമതി കമ്പനികളും 3,000 ജീവനക്കാരും യു.എ.ഇ വിപണിക്ക് അനുയോജ്യമായ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും പരിഹാരങ്ങളും പ്രദര്‍ശിപ്പിക്കുന്നു. 50,000 ചതുരശ്ര മീറ്റര്‍ സ്ഥലത്തുള്ള പ്രദര്‍ശനം ബുധനാഴ്ചയാണ് ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."