ശബരിമല സ്വർണ്ണക്കൊള്ള: സ്മാർട്ട് ക്രിയേഷൻസ് സിഇഒ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്ത് പ്രത്യേക അന്വേഷണ സംഘം (SIT). ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, സ്വർണം വാങ്ങിയ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ശബരിമലയിൽ നിന്ന് കടത്തിയ സ്വർണം ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിൽ എത്തിച്ച് വേർതിരിച്ചെടുത്തതായി ഉണ്ണികൃഷ്ണൻ പോറ്റി നേരത്തെ മൊഴി നൽകിയിരുന്നു. ഇങ്ങനെ മാറ്റിയെടുത്ത സ്വർണം കൽപേഷ് എന്ന ഇടനിലക്കാരൻ വഴിയാണ് ഗോവർദ്ധന് വിറ്റതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ഗോവർദ്ധന്റെ ജ്വല്ലറിയിൽ നിന്ന് നേരത്തെ തന്നെ 800 ഗ്രാമിലധികം സ്വർണം എസ്.ഐ.ടി കണ്ടെടുത്തിരുന്നു. കേസിൽ നേരത്തെ രേഖപ്പെടുത്തിയ തന്ത്രിയുടെ മൊഴിയിലും ഗോവർദ്ധന്റെ പങ്കിനെക്കുറിച്ച് സൂചനകളുണ്ടായിരുന്നു.
ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണസംഘത്തിന്റെ വീഴ്ചകളെ ഇന്ന് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പങ്കജ് ഭണ്ഡാരിയുടെയും, ഗോവർദ്ധന്റെയും അറസ്റ്റ്. സ്വർണക്കൊള്ള കേസിൽ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന് പുറമെ ബോർഡിലെ മറ്റ് അംഗങ്ങൾക്കും തുല്യമായ ക്രിമിനൽ ഉത്തരവാദിത്തമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി പ്രത്യേക അന്വേഷണ സംഘത്തിനെതിരെ (SIT) കടുത്ത പരാമർശങ്ങൾ നടത്തിയത്.
The Special Investigation Team (SIT) has arrested Pankaj Bhandari, CEO of Chennai-based Smart Creations, and Govardhan, a jeweller from Bellary, in connection with the Sabarimala gold heist. The arrests were made based on evidence suggesting their involvement in the tampering and illegal handling of gold taken from the temple.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."