ഇറാനെ ആക്രമിക്കാൻ തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കേണ്ട; അമേരിക്കയ്ക്ക് കനത്ത മുന്നറിയിപ്പുമായി യുഎഇ
അബുദബി: ഇറാനെ ആക്രമിക്കാൻ തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് യുഎഇ. രാജ്യത്തിന്റെ വ്യോമാതിർത്തിയോ ജലപാതയോ ആക്രമണത്തിനായി വിട്ടുകൊടുക്കില്ലെന്നും യുഎഇ അറിയിച്ചു. യുഎസും ഇറാനും തമ്മിലുള്ള സംഘർഷം ഇപ്പോൾ രൂക്ഷമായി തുടരുന്നതിനിടെയാണ് യുഎഇയുടെ പ്രതികരണം.
യുഎസ് സൈനിക നടപടികൾക്ക് ഒരു തരത്തിലുള്ള പിന്തുണയും നൽകില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്നാണ് യുഎഇ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ നയതന്ത്ര മാർഗങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് യുഎഇ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്നും രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിക്കണമെന്നും യുഎഇ അധികൃതർ പറഞ്ഞു. സഊദിയും നേരത്തെ സമാനമായ പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇറാനെതിരായ സൈനിക നീക്കത്തിന് തങ്ങളുടെ മണ്ണും ആകാശവും ഉപയോഗിക്കാൻ അനുവദിക്കില്ലെന്നായിരുന്നു സഊദിയുടെ പ്രസ്താവന.
ഇറാനെതിരെ അമേരിക്കയുടെ കടുത്ത പ്രതികരണമുണ്ടാകുമെന്ന ഭീഷണിക്കിടെയാണ് യുഎഇയുടെ നീക്കം. ഏതു നിമിഷവും മേഖലയിൽ യുദ്ധകാഹളം മുഴങ്ങാമെന്ന അവസ്ഥയാണുള്ളതെന്ന് ചില നയതന്ത്ര വിദഗ്ധർ പറയുന്നു. നിലവിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് നിരവധി വിമാനക്കമ്പനികൾ ഇറാനിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചിരുന്നു.
ഇറാഖിനും ഇറാനും വ്യോമാതിർത്തിയിലൂടെയുള്ള സർവീസുകൾ ഒഴിവാക്കാനാണ് വിമാനക്കമ്പനികളുടെ തീരുമാനം. ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോയും തങ്ങളുടെ ചില വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നുമുള്ള പ്രധാന സർവീസുകളാണ് റദ്ദാക്കിയത്.
മേഖലയിലെ സംഭവവികാസങ്ങൾ ശ്രദ്ധിക്കാൻ യാത്രക്കാരോട് വിമാനക്കമ്പനികൾ അഭ്യർത്ഥിച്ചു. സൈനിക നീക്കം തുടരുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു. വലിയ സൈനിക കപ്പലുകൾ ഇറാൻ ലക്ഷ്യമാക്കി നീങ്ങുന്നതായി റിപ്പോർട്ടുണ്ട്.
ഏത് ആക്രമണത്തെയും സമഗ്ര യുദ്ധമായി കണക്കാക്കുമെന്ന് ഇറാനിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനും തിരിച്ചടിച്ചിരുന്നു. വിമാനവാഹിനിക്കപ്പലുകൾ എത്തുന്നതിന് മുന്നോടിയായി ഇറാൻ വലിയ സൈനിക ജാഗ്രതയിലാണ്. തങ്ങളുടെ സൈന്യം ഏതു സാഹചര്യവും നേരിടാൻ തയ്യാറാണെന്നും മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നു.
അതിനിടെ നയതന്ത്ര സംഭാഷണങ്ങൾ മെച്ചപ്പെടുത്തുന്നതും സംഘർഷങ്ങൾ കുറയ്ക്കുന്നതുമാണ് നിലവിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
the uae has issued a strong warning to the united states, stating its airspace must not be used for any military attack on iran, signaling regional caution amid escalating middle east tensions and security concerns.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."