സമസ്ത ശതാബ്ദി: കുണിയ കാത്തിരിക്കുന്നു, മഹാകൂടിച്ചേരലിന്
കുണിയ (കാസര്‍കോട്): സമസ്തയെന്ന സംഘശക്തിയുടെ കരുത്തുയർത്തുന്ന ചരിത്രദിനങ്ങൾക്ക് സാക്ഷ്യമാകാൻ കാസർകോട് ഒരുങ്ങി. 'ആദര്‍ശ വിശുദ്ധി നൂറ്റാണ്ടിലൂടെ' പ്രമേയത്തില്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ നൂറാം വാര്‍ഷിക അന്താരാഷ്ട്ര സമാപന മഹാസമ്മേളനത്തിന് ഫെബ്രുവരി നാലിന് കുണിയ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ തുടക്കമാകും. ഇസ് ലാമിന്റെ പാരമ്പര്യവും പൈതൃകവും സംരക്ഷിക്കപ്പെടുകയെന്ന ഉദ്ദേശ്യത്തോടെ 1926ല്‍ കോഴിക്കോട്ടാണ് സമസ്തയുടെ രൂപീകരണം. 2024 ജനുവരി 28ന് ബംഗളൂരു പാലസ് ഗ്രൗണ്ടില്‍ നടന്ന സമ്മേളനത്തോടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായത്.
നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി യു.എ.ഇ, ഖത്തര്‍, ഒമാന്‍, ബഹറൈന്‍, മലേഷ്യ, ലക്ഷദ്വീപ്, ആന്‍ഡമാന്‍, കര്‍ണാടക തുടങ്ങിയ സ്ഥലങ്ങളില്‍ വിപുലമായ സമ്മേളനങ്ങള്‍, കന്യാകുമാരി മുതല്‍ മംഗളൂരു വരെ മൂന്ന് സംസ്ഥാനങ്ങളിലൂടെ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ നയിച്ച ശതാബ്ദി സന്ദേശയാത്ര, പ്രൊഫഷനല്‍ മജ്‌ലിസ് തുടങ്ങിയ പരിപാടികള്‍ നടന്നു. കൂടാതെ വിദ്യാഭ്യാസ, സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി സെന്റിനറി എജ്യു സിറ്റി, മെഡിക്കല്‍ കെയര്‍ സെന്റര്‍, റിഹാബിലിറ്റേഷന്‍ സെന്റര്‍, ഇ-ലേണിങ് വില്ലേജ്, സ്‌പെഷല്‍ സ്‌കൂള്‍ തുടങ്ങിയ 15 പദ്ധതികളും നടപ്പിലാക്കുന്നുണ്ട്.
നൂറാം വാര്‍ഷിക ആഘോഷങ്ങളുടെ സമാപന പരിപാടികള്‍ക്ക് കുണിയയില്‍ വിപുലമായ ഒരുക്കങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. 33,313 പേര്‍ പങ്കെടുക്കുന്ന പ്രതിനിധി ക്യാംപ്, ഗ്ലോബല്‍ എക്‌സ്‌പോ, ഗ്ലോബല്‍ ഉലമാ കോണ്‍ക്ലേവ്, നാഷനല്‍ എജ്യു കോണ്‍ക്ലേവ്, പൊതുസമ്മേളനം തുടങ്ങിയ വ്യത്യസ്ത പരിപാടികള്‍ക്കായി അഞ്ചു സ്ഥലങ്ങളിലായി അഞ്ച് വേദികൾ ഒരുങ്ങിക്കഴിഞ്ഞു.
ഫെബ്രുവരി രണ്ടിനു വൈകീട്ട് നാലിന് കോഴിക്കോട് വരക്കല്‍ മഖാമില്‍ സിയാറത്തും ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള പതാകകള്‍ ഏറ്റുവാങ്ങലും നടക്കും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ സിയാറത്തിന് നേതൃത്വം നല്‍കും. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാര്‍ പതാകകള്‍ ഏറ്റുവാങ്ങും. സമസ്ത ട്രഷറര്‍ ഉമര്‍ മുസ് ലിയാര്‍ കൊയ്യോട്, വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാര്‍, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, ആറ്റശ്ശേരി മമ്മിക്കുട്ടി ഹസ്രത്ത് പങ്കെടുക്കും. ഫെബ്രുവരി മൂന്നിന് വരക്കലില്‍നിന്ന് പതാകകള്‍ കാസര്‍കോട് തളങ്കര മാലിക് ദീനാര്‍ മഖാമിലേക്ക് എത്തിക്കും. വൈകീട്ട് അഞ്ചിന് പതാകവാഹക യാത്രയ്ക്ക് തളങ്കര മാലിക് ദീനാര്‍ മഖാമില്‍ സ്വീകരണവും സിയാറത്തും നടക്കും.
നാലിന് ഉച്ചക്ക് 2.30ന് തളങ്കരയില്‍ നിന്നു വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയിലേക്ക് പതാകകളുമായി ഘോഷയാത്രയും വളണ്ടിയര്‍ റൂട്ട് മാര്‍ച്ചും നടക്കും. തുടര്‍ന്ന് സമ്മേളന നഗരിയില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും. ശേഷം സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും സാദാത്തീങ്ങളും പോഷക സംഘടനാ നേതാക്കളും ചേര്‍ന്ന് 99 പതാകകളും ഉയര്‍ത്തും. വൈകീട്ട് നാലിന് സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനാകും.
പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ശതാബ്ദി സ്മാരക ഗ്രന്ഥം പ്രകാശനം ചെയ്യും. കുണിയ ഗ്രൂപ്പ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ചെയര്‍മാന്‍ ഇബ്രാഹിം അഹമ്മദലി ഹാജി കുണിയ പുസ്തകം സ്വീകരിക്കും. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ വി. അബ്ദുറഹ്മാന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എം.പിമാരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ. സുധാകരന്‍, എം.എല്‍.എമാരായ അഹ്മദ് ദേവര്‍കോവില്‍, എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, സി.എച്ച് കുഞ്ഞമ്പു, സമസ്ത മുശാവറ അംഗങ്ങള്‍, വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹകസമിതി അംഗങ്ങള്‍ പങ്കെടുക്കും.
samastha centenary: kuniya awaits the grand gathering
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."