kerala cm pinarayi vijayan responds to concerns raised by karnataka government over decision to make malayalam the first language in kerala schools.
HOME
DETAILS
MAL
കന്നട മീഡിയം സ്കൂളുകളിൽ മലയാളം അടിച്ചേൽപ്പിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കേരളം; സിദ്ധരാമയ്യക്ക് കത്തയച്ച് മുഖ്യമന്ത്രി
January 28, 2026 | 3:38 PM
തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകളിൽ മലയാളം ഒന്നാം ഭാഷയാക്കാനുള്ള തീരുമാനത്തിനെതിരെ കർണാടക സർക്കാർ ഉയർത്തിയ ആശങ്കകളിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭാഷാ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള നിയമമല്ല നടപ്പിലാക്കുന്നതെന്നും, കർണാടകയുടെ ആശങ്കകൾ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അയച്ച മറുപടി കത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്തെ സ്കൂളുകളിൽ മലയാളം ഒന്നാം ഭാഷയാക്കാനുള്ള തീരുമാനം കന്നഡ മീഡിയം സ്കൂളുകളിൽ മലയാളം അടിച്ചേൽപ്പിക്കുന്നതിന് സമാനമാണെന്നായിരുന്നു കർണാടക സർക്കാരിന്റെ ആരോപണം. എന്നാൽ മലയാളം ഒന്നാം ഭാഷയാക്കുമെന്ന് നിയമത്തിൽ പറയുന്നുണ്ടെങ്കിലും, മാതൃഭാഷ മലയാളമല്ലാത്ത കുട്ടികൾക്ക് ആ ഭാഷയോടൊപ്പം മലയാളം പഠിക്കാനുള്ള അവസരമാണ് നൽകുന്നതാണ് നിയമത്തിലെ വ്യവസ്ഥയെന്ന് മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. ദേശീയ പാഠ്യപദ്ധതി പ്രകാരം വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാമെന്നും, ഇതര സംസ്ഥാനങ്ങളിൽ നിന്നോ വിദേശങ്ങളിൽ നിന്നോ എത്തുന്നവർക്ക് പത്താം ക്ലാസിലും ഹയർ സെക്കൻഡറി തലത്തിലും മലയാളം പരീക്ഷ നിർബന്ധമല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ഭാഷാ ന്യൂനപക്ഷങ്ങൾക്ക് സർക്കാർ ഓഫിസുകളുമായുള്ള കത്തിടപാടുകൾക്ക് തമിഴ്, കന്നഡ ഭാഷകൾ ഉപയോഗിക്കാൻ അനുവാദമുണ്ട്. ഇത്തരം കത്തുകൾക്ക് അതത് ഭാഷകളിൽ തന്നെ മറുപടി നൽകാൻ നിയമം വ്യവസ്ഥ ചെയ്യുന്നു. മാതൃഭാഷയോടുള്ള സ്നേഹം മറ്റ് ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിന് തടസമല്ല. കേരളവും കർണാടകയും തമ്മിലുള്ള സാംസ്കാരിക ബന്ധവും സഹകരണ ഫെഡറലിസവും ഉയർത്തിപ്പിടിച്ചാണ് പ്രസ്തുത നിയമനിർമ്മാണം നടത്തിയത്. ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാനുള്ള നിയമസഭയുടെ കടമയാണ് കേരള സർക്കാർ നിർവഹിക്കുന്നതെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."