കുണ്ടന്നൂരിൽ കായലിൽ ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി; പൊലിസും നാട്ടുകാരും ചേർന്ന്
മരട് (കൊച്ചി): കുണ്ടന്നൂർ-തേവര പാലത്തിൽനിന്ന് കായലിലേക്ക് ചാടിയ യുവതിക്ക് പൊലിസുകാരും നാട്ടുകാരും ചേർന്ന് പുതുജീവൻ നൽകി. വ്യാഴാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വൈറ്റിലയിൽ താമസിക്കുന്ന പാലക്കാട് കൊപ്പം സ്വദേശിനിയായ യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
രക്ഷാപ്രവർത്തനം നടന്നത് ഇങ്ങനെ:
പാലത്തിൽ നിന്ന് കായലിലേക്ക് വലിയ ശബ്ദത്തോടെ എന്തോ വീഴുന്നത് സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മരട് പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. എസ്.ഐ ദിലീപ് കുമാർ, എസ്.സി.പി.ഒ കെ.പി. അജയ്, ഡ്രൈവർ എ.എസ്.ഐ ഹാരിസ് മൊയ്തീൻ എന്നിവർ ഉടൻ തന്നെ സ്ഥലത്തേക്ക് കുതിച്ചു.
കായലിൽ മുങ്ങിത്താഴുന്ന യുവതിയെ കണ്ടതോടെ കെ.പി. അജയും എസ്.ഐ ദിലീപും ചേർന്ന് സമീപത്തുണ്ടായിരുന്ന ഒരു ചെറിയ വള്ളത്തിൽ കയറി തുഴഞ്ഞ് അവർക്കരികിലെത്തി. എന്നാൽ യുവതിയെ വള്ളത്തിലേക്ക് വലിച്ചുകയറ്റാൻ പൊലിസുകാർക്ക് ഒറ്റയ്ക്ക് സാധിച്ചില്ല.
ഈ സമയം സമീപത്തെ വർക്ക്ഷോപ്പ് ജീവനക്കാരായ ജോളിയും ജിജോയും രക്ഷാപ്രവർത്തനത്തിന് ഇറങ്ങിത്തിരിച്ചു. പാലത്തിന് താഴെയുള്ള വർക്ക്ഷോപ്പിൽ നിന്ന് ഇരുവരും കായലിലേക്ക് ചാടി നീന്തിച്ചെന്ന് യുവതിയെ മുങ്ങിപ്പോകാതെ പൊക്കിപ്പിടിച്ചു.നീന്തിയെത്തിയ യുവാക്കൾ ചേർന്ന് യുവതിയെ പൊലിസുകാരുടെ വള്ളത്തിൽ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. ഉടൻ തന്നെ പൊലിസ് ജീപ്പിൽ മരടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുവതി നിലവിൽ ചികിത്സയിലാണ്. കൃത്യസമയത്ത് ഇടപെട്ട പൊലിസ് ഉദ്യോഗസ്ഥരെയും ജീവൻ പണയപ്പെടുത്തി കായലിലിറങ്ങിയ വർക്ക്ഷോപ്പ് ജീവനക്കാരെയും നാട്ടുകാർ അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."