ലോകകപ്പിന് മുൻപ് ഇന്ത്യയുടെ വജ്രായുധം: നിർണ്ണായക മത്സരങ്ങളിൽ ഇന്ത്യക്ക് തലവേദനയായി മിസ്റ്ററി സ്പിന്നർ
മുംബൈ: ലോകകപ്പിന് മുൻപ് ഇന്ത്യൻ ബൗളിംഗ് നിരയിലെ 'എക്സ്-ഫാക്ടർ' എന്നും 'വജ്രായുധം' എന്നും വിശേഷിപ്പിക്കപ്പെട്ട മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തി ലോകകപ്പിന്റെ നിർണ്ണായക ഘട്ടത്തിൽ ടീമിന് ബാധ്യതയാകുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ദുർബലരായ ടീമുകൾക്കെതിരെ മിന്നും പ്രകടനം കാഴ്ചവെച്ച താരം, വലിയ വേദികളിലും കരുത്തരായ എതിരാളികൾക്ക് മുന്നിലും അടിവാങ്ങിക്കൂട്ടുന്ന കാഴ്ചയാണ് ആരാധകരെ നിരാശരാക്കുന്നത്.
സെമിയിൽ ഇംഗ്ലണ്ടിന് മുന്നിലും അടിപതറി
ഇംഗ്ലണ്ടിനെതിരായ രണ്ടാം സെമിഫൈനലിൽ സഞ്ജു സാംസണിന്റെ സെഞ്ച്വറി കരുത്തിൽ ഇന്ത്യ മികച്ച നിലയിലാണെങ്കിലും വരുണിന്റെ ബൗളിംഗ് വലിയ ആശങ്കയാണ് നൽകുന്നത്. തന്റെ നാലോവർ ക്വാട്ടയിൽ ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും 64 റൺസാണ് വരുൺ വിട്ടുകൊടുത്തത്. വാംഖഡെയിലെ ബാറ്റിംഗ് പിച്ചിൽ ഇംഗ്ലീഷ് ബാറ്റ്‌സ്മാൻമാർ വരുണിന്റെ ഓരോ പന്തിനെയും അതിർത്തി കടത്തുന്ന കാഴ്ചയാണ് കണ്ടത്.
നിർണ്ണായക മത്സരങ്ങളിലെ 'റൺ മെഷീൻ'
സൂപ്പർ 8 ഘട്ടം മുതൽ വരുണിന്റെ പ്രകടനത്തിൽ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. പ്രധാന മത്സരങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും:
| മത്സരം | ഓവർ | റൺസ് | വിക്കറ്റ് | ഇക്കോണമി |
| ഇംഗ്ലണ്ട് (സെമി) | 4 | 64 | 1 | 16.0 |
| സൗത്ത് ആഫ്രിക്ക (സൂപ്പർ 8) | 4 | 47 | 1 | 11.75 |
| സിംബാബ്‌വെ (സൂപ്പർ 8) | 4 | 35 | 1 | 8.75 |
| വെസ്റ്റ് ഇൻഡീസ് (സൂപ്പർ 8) | 4 | 40 | 1 | 10 |
ഗ്രൂപ്പ് ഘട്ടത്തിലെ മികവ് എവിടെ പോയി?
ഗ്രൂപ്പ് ഘട്ടത്തിൽ 9 വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ വിജയങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ച താരമാണ് വരുൺ ചക്രവർത്തി. എന്നാൽ കരുത്തരായ ടീമുകൾ വരുണിന്റെ 'മിസ്റ്ററി' പന്തുകളെ അനായാസം തിരിച്ചറിയാൻ തുടങ്ങിയതോടെ താരം റൺസ് വഴങ്ങുന്ന കാര്യത്തിൽ യാതൊരു നിയന്ത്രണവുമില്ലാത്ത അവസ്ഥയിലായി. വരുണിന് പകരം കുൽദീപ് യാദവിനെ സെമിയിൽ ഉൾപ്പെടുത്തണമെന്ന് മുൻ താരങ്ങൾ ഉൾപ്പെടെ അഭിപ്രായപ്പെട്ടിരുന്നെങ്കിലും ക്യാപ്റ്റൻ സൂര്യകുമാർ വരുണിൽ തന്നെ വിശ്വാസമർപ്പിക്കുകയായിരുന്നു.
ടീമിന് ആശങ്കയായി ഇക്കോണമി
ട്വന്റി-20 ക്രിക്കറ്റിൽ സ്പിന്നർമാർ റൺസ് നിയന്ത്രിച്ച് സമ്മർദ്ദം ചെലുത്തേണ്ട സ്ഥാനത്താണ് വരുൺ ഓരോ ഓവറിലും 10-ന് മുകളിൽ ഇക്കോണമിയിൽ റൺസ് നൽകുന്നത്. ഇത് മറ്റ് ബൗളർമാരായ ജസ്പ്രീത് ബുംറയ്ക്കും അർഷ്ദീപിനും വലിയ സമ്മർദ്ദമാണ് നൽകുന്നത്. സെമിയിൽ ഇന്ത്യ ഉയർത്തുന്ന കൂറ്റൻ സ്കോർ പ്രതിരോധിക്കാൻ വരെ ഇതിലൂടെ വലിയ സമർദമാണ് നേരിടേണ്ടി വന്നത്. വരുണിന്റെ ഈ ഫോമില്ലായ്മ ഫൈനലിൽ വെല്ലുവിളിയാകുമോ എന്ന ഭീതിയിലാണ് ആരാധകർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."