ഇനി ടിക്കറ്റും ക്യൂവുമില്ല: അബുദബിയിലെ മുഷ്‌രിഫ് മാളിൽ 'സ്മാർട്ട് പാർക്കിംഗ്' വരുന്നു; പണമടയ്ക്കാൻ പുതിയ സംവിധാനം
അബുദബി: സ്മാർട്ട് സിറ്റി പദ്ധതികളുടെ ഭാഗമായി അബുദബിയിലെ മുഷ്‌രിഫ് മാളിൽ അത്യാധുനിക ടിക്കറ്റില്ലാ പണമടച്ചുള്ള പാർക്കിംഗ് സംവിധാനം (Ticketless Paid Parking) ഒരുങ്ങുന്നു. മാളിലെ പാർക്കിംഗ് ബ്ലോക്കുകളിലെ തിരക്ക് കുറയ്ക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള പുതിയ സ്മാർട്ട് സംവിധാനം ജൂൺ 23 മുതൽ പ്രവർത്തനക്ഷമമാകും.
ക്യു മൊബിലിറ്റി (Q Mobility), ലൈൻ ഇൻവെസ്റ്റ്‌മെന്റ്‌സ് & പ്രോപ്പർട്ടി എൽഎൽസിയുമായി സഹകരിച്ചാണ് ഈ ഡിജിറ്റൽ പാർക്കിംഗ് പരിഹാരം മാളിൽ അവതരിപ്പിക്കുന്നത്.
പുതിയ സംവിധാനം നിലവിൽ വരുന്നതോടെ സന്ദർശകർക്ക് പാർക്കിംഗ് ഫീസ് അടയ്ക്കാൻ പേയ്‌മെന്റ് മെഷീനുകൾക്ക് മുന്നിൽ ക്യൂ നിൽക്കേണ്ടി വരില്ല. ടിക്കറ്റുകളോ എസ്എംഎസ് ഇടപാടുകളോ ആവശ്യമില്ലാതെ തന്നെ, വാഹനമോടിക്കുന്നവരുടെ 'ഡാർബ്' (Darb) വാലറ്റിൽ നിന്ന് പാർക്കിംഗ് തുക തനിയേ ഈടാക്കും.
പ്രവർത്തനം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഓട്ടോമാറ്റിക് ലൈസൻസ് പ്ലേറ്റ് റെക്കഗ്നിഷൻ (വാഹനത്തിന്റെ നമ്പർ പ്ലേറ്റ് തിരിച്ചറിയുന്ന ക്യാമറകൾ) സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.
വാഹനം പാർക്കിംഗിൽ പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമായ സമയം ക്യാമറകൾ കൃത്യമായി രേഖപ്പെടുത്തും.
ഈ സമയത്തിന്റെ അടിസ്ഥാനത്തിലുള്ള പാർക്കിംഗ് ഫീസ് ഉപയോക്താവിന്റെ ഡാർബ് വാലറ്റിൽ നിന്ന് നേരിട്ട് കുറയ്ക്കും.
പാർക്കിംഗ് ഫീസ് അടയ്ക്കാത്തതു മൂലമുള്ള പിഴകൾ ഒഴിവാക്കാൻ, മുഷ്‌രിഫ് മാൾ സന്ദർശിക്കുന്നതിന് മുൻപായി നിങ്ങളുടെ ഡാർബ് വാലറ്റിൽ ആവശ്യത്തിന് പണമുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
സന്ദർശകർക്ക് കൂടുതൽ സൗകര്യപ്രദം
മാളിനുള്ളിലെ ലഭ്യമായ പാർക്കിംഗ് സ്ഥലങ്ങൾ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും ഈ ഡിജിറ്റൽ സംവിധാനം സഹായിക്കുമെന്ന് ക്യു മൊബിലിറ്റി സിഇഒ മുഹമ്മദ് കർമ്മസ്തജി പറഞ്ഞു.
Mushrif Mall in Abu Dhabi is introducing a smart parking system that eliminates tickets and queues. The new technology enables seamless vehicle entry, exit, and digital payment, enhancing convenience, reducing waiting times, and improving the overall visitor experience.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."