പാറപ്പള്ളിയിൽനിന്ന് തഴുകിയെത്തുന്ന കുളിർക്കാറ്റ്- പെെതൃക പാതകള്‍
അറബിക്കടലിനെ തഴുകിവരുന്ന കുളിർക്കാറ്റ്. ചരിത്രസ്മൃതികൾ തഴുകിയെത്തുന്ന ശാന്തമായ കുന്നിൻപരപ്പ്. ചരിത്രത്തിന്റെ അനുഭൂതികൾ തലോടിയെത്തുന്ന പാറക്കൂട്ടങ്ങൾക്കിടയിൽനിന്ന് അനുഭൂതിയുടെ അനുഭവക്കാഴ്ചയിലേക്കാണ് പാറപ്പള്ളി കൂട്ടിക്കൊണ്ടുപോവുന്നത്. പന്തലായനി കൊല്ലത്തെ പാരമ്പര്യത്തിന്റെ പുകൾപ്പെറ്റ ഈ കടൽക്കര പൈതൃകപ്പെരുമയുടേതാണ്. പ്രവാചക അനുചരൻമാരുടെ സ്മരണകൾ തുടിച്ചുനിൽക്കുന്ന പാറപ്പള്ളിയിലൂടെ നൂറ്റാണ്ടുകളിലേക്ക് തീർഥയാത്ര പോവുകയാണ് ഇവിടെയെത്തുന്ന ഓരോ സന്ദർശകരും. പുരാതനമായ പള്ളികൾ, മഹത്തുക്കളുടെ അന്ത്യവിശ്രമ സ്ഥാനം,ചരിത്ര സ്മൃതികൾ നിറഞ്ഞുനിൽക്കുന്ന സ്മാരകങ്ങൾ എന്നിവ പാറപ്പള്ളിയെ ധന്യമാക്കുന്നു.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി കൊല്ലത്തെ പാറപ്പള്ളിക്ക് പതിനഞ്ച് നൂറ്റാണ്ടിന്റെ ചരിത്ര പൈതൃകമുണ്ട്. മാലിക് ബ്‌നു ദീനാർ (റ)വിന്റെ പ്രബോധകസംഘാംഗത്തിന്റെ നേതൃത്വത്തിൽ പന്തലായനി കൊല്ലത്ത് പള്ളി നിർമിച്ചതായി ചരിത്രത്തിലുണ്ട്. ഹിജ്‌റ 22ലായിരുന്നു ഇത്. അവർ നിർമിച്ച പന്ത്രണ്ട് പള്ളികളിലൊന്നാണിത്. കൊയിലാണ്ടി ഭാഗത്തെ ഈപ്രദേശങ്ങളിലെ ചരിത്രയേടുകൾ നൂറ്റാണ്ടുകൾക്ക് മുൻപ് ഇസ്‌ലാമിക സന്ദേശം ഈ ഭാഗങ്ങളിൽ എത്തിയതായും പ്രബോധന പ്രവർത്തനങ്ങൾ നടന്നതായും സൂചിപ്പിക്കുന്നു. മാലിക് ബ്നു ദീനാറിന്റെയും ചേരമാൻ പെരുമാൾ രാജാവിന്റെയും ചരിത്രങ്ങളിലേക്ക് വെളിച്ചംവീശുകയാണ് ഈ പ്രദേശം.
കടൽക്കരയിലെ ഉയർന്നുനിൽക്കുന്ന ഈ പ്രദേശം പതിനെട്ട് ഏക്കറോളം വിസ്തൃതമാണ്. ഈ വിശാല കുന്നിൻ ഭാഗങ്ങളിലൂടെ നടന്നുനീങ്ങുമ്പോൾ ചരിത്രത്തിലെ മഹാത്മ്യങ്ങളുടെ നീണ്ട ഓർമകളാണ് വിശ്വാസികൾക്ക് സമ്മാനിക്കുന്നത്. ഒട്ടേറെ മഹാൻമാരുടെ പാദസ്പർശമേറ്റ ഈ പ്രദേശത്ത് നിരവധി മഹത്തുക്കൾ അന്ത്യനിദ്ര കൊള്ളുന്നു. പാറപ്പള്ളിയിൽ സിയാറത്ത് കേന്ദ്രമായ പ്രധാന മഖ്ബറ ബദ്ർ യുദ്ധത്തിൽ പങ്കെടുത്ത തമീമുൽ അൻസാരി (റ) എന്ന സ്വഹാബിയുടേതാണെന്ന് കരുതുന്നു. പ്രവചാകാനുചരൻമാരായ സ്വഹാബികൾ ഉൾപ്പെടെ ഒട്ടേറെ മഹാത്മാക്കൾ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നതായി ചരിത്രം പറയുന്നു.
പാറപ്പള്ളിയിലെ മറ്റൊരു പ്രാധാന്യം, ആദിമപിതാവ് ആദം നബി (അ)യുടേതെന്ന് അറിയപ്പെട്ട കാലടിയാണ്. ചരിത്രപരമായി മുൻഗാമികൾ കരുതിപ്പോന്ന ഈ അടയാളം പ്രത്യേകം സൂക്ഷിച്ചിട്ടുണ്ട്. മനുഷ്യോൽപ്പത്തിയുടെ ആദിമകാലത്തേക്ക് മലയാളക്കരയിലെ ഈ മണ്ണിനെ ചേർത്തുവായിക്കുകയാവും ഇവിടെയെത്തുമ്പോൾ ഓരോരുത്തരും. പാറപ്പള്ളി കടൽക്കരയിൽ ചരിത്രപ്രാധാന്യമുള്ള മറ്റു പള്ളികളും കാണാം. കടൽക്കരയോട് ചേർന്ന കിണറും പാറക്കൂട്ടത്തിനിടയിൽ നിന്ന് ഉത്ഭവിക്കുന്ന ജലധാരയും പുണ്യം നുകരാനും ശമന ഔഷധമായും ഉപയോഗിക്കുന്നവയാണ്. കടലോട് അടുത്ത ഭാഗത്തായി ചേർന്നുനിൽക്കുന്ന ഇവിടെനിന്നുള്ള ഈ ജലം ഉപ്പുരസമില്ലാത്തവയാണ്.
ചരിത്രമുൾക്കൊള്ളുന്ന ഈ പ്രദേശത്തെ കുറിച്ച് ഇബ്‌നു ബത്തൂത്ത വിശദീകരിക്കുന്നുണ്ട്. നൂറ്റാണ്ടുകളുടെ ഇസ്‌ലാമിക പ്രബോധനത്തിന്റെ മലയാളമണ്ണിന്റെ സ്മരണയാണ് വടക്കേമലബാറിലെ ഈ കടലോര ഗ്രാമത്തിന്റേത്.
അറേബ്യയിൽ നിന്നും പേർഷ്യയിൽ നിന്നും വരുന്ന കപ്പലുകൾ നങ്കൂരമിട്ടിരുന്നത് ഇവിടെയായിരുന്നുവെന്ന് ചരിത്രം പറയുന്നു. പൈതൃകപ്പെരുമ നിറഞ്ഞ ഈ ആത്മീയകേന്ദ്രത്തിലേക്ക് ആയിരക്കണക്കിന് തീർഥാടകരാണ് എത്തിച്ചേരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."