ബീമാപള്ളി; ഒരു മാതാവിന്റെയും മകന്റെയും സമർപ്പണ സന്ദേശം, പൈതൃക പാതകൾ
നൂറ്റാണ്ടുകളിലേക്ക് വെളിച്ചം വീശുന്ന സ്മരണകൾ നിറഞ്ഞുനിൽക്കുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ തീർഥാടന കേന്ദ്രമായ ബീമാപള്ളി ഒരു മാതാവിന്റെയും പുത്രന്റെയും സമർപ്പണ ബോധത്തിന്റെ ഉദാത്ത മാതൃകയാണ്. ഈ മസ്ജിദിന്റെ അംബരചുംബിയായ മിനാരങ്ങൾ വിശ്വാസത്തിന്റെയും ആശ്വാസവായ്പിന്റെയും സ്‌നേഹകാലത്തെയാണ് ഓർമപ്പെടുത്തുന്നത്. ബീമാ ബീവിയും പുത്രൻ ശഹീദ് മാഹീൻ അബൂബക്കറും പകർത്തുവച്ച നൻമയുടെ നറുമണമാണ് ബീമാപള്ളിയിൽ നിന്ന് മാനവിക ഹൃദയങ്ങളിലേക്ക് പകർന്നുനൽകുന്നത്.
മുഹമ്മദ് നബി (സ)യുടെ കുടുംബമായ ഖുറൈശി ഗോത്രത്തിൽ ജനിച്ച മഹതിയാണ് ബീമാ ബീവി. ഭർതൃവിയോഗ ശേഷം പുത്രൻ മാഹിൻ അബൂബക്കറിനോടൊപ്പമാണ് അവർ ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ഇസ് ലാമിക പ്രബോധനവും ആതുരസേവനവും തുടർന്നുവന്ന ഇരുവരും തിരുവിതാംകൂറിൽ താമസമാക്കുകയും അനേകം പേരിലേക്ക് മതത്തിന്റെ അന്തഃസത്ത പകർന്നു നൽകുകയും കഷ്ടതയനുഭവിക്കുന്നവർക്ക് അത്താണിയായി മാറുകയും ചെയ്തു. ഇവരുടെ ജീവിതവഴിയിൽ ആകൃഷ്ടരായി അനേകം പേർ ഇസ് ലാമിനെ കുറിച്ച് അടുത്തറിയുകയും ഉൾക്കൊള്ളുകയും ചെയ്തു. മാർത്താണ്ഡവർമ്മ(1478-1528)യുടെ രാജവാഴ്ച കാലഘട്ടമായിരുന്നു ഇതെന്നാണ് ചരിത്രം.
എന്നാൽ സത്യസന്ധതയുടെ പ്രതീകമായ ഈ കുടുംബത്തിനെതിരേ ഭരണകൂട പിൻബലത്തോടെ ശത്രുക്കൾ കരുനീക്കം നടത്തി. മതപ്രബോധന സ്വാതന്ത്യത്തിനും വിശ്വാസ സംരക്ഷണത്തിനും വേണ്ടി മുസ് ലിം സമുദായവും ശത്രുസേനയും തമ്മിൽ നടന്ന ധർമസമരത്തിൽ മാഹിൻ അബൂബക്കർ രക്തസാക്ഷിയായി. മകന്റെ വിയോഗത്തിന്റെ നാൽപതാം നാൾ ഉമ്മയും വിടപറഞ്ഞു. ഇരുവരുടെയും ഖബർ ബീമാപള്ളിയിലാണ് സ്ഥിതിചെയ്യുന്നത്. ബീമാപള്ളിക്ക് സമീപം ദർഗയുടെ വടക്കുവശത്ത് അടുത്തടുത്തായി പുരാതനമായ രണ്ട് കിണറുകൾ 'മരുന്നുകിണർ' എന്നാണറിയപ്പെടുന്നത്. ഈ മഖാമിൽ സിയാറത്തിലും പിന്നീട് 33 വർഷം അവിടുത്തെ ജനങ്ങൾക്ക് അത്താണിയുമായി ജീവിച്ച കല്ലടി മസ്താൻ തങ്ങളുടെ മഖബ്‌റയും പള്ളിയോട് ചേർന്ന് സ്ഥിതിചെയ്യുന്നു.
തിരുവനന്തപുരം നഗരത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ തെക്കുപടിഞ്ഞാറായി വിമാനത്താവളത്തിനടുത്താണ് ബീമാപള്ളി. അറബിക്കടലോരത്ത് വിശാലമായ മണൽപ്പരപ്പിലാണ് മസ്ജിദ് സ്ഥിതിചെയ്യുന്നത്. അഞ്ഞൂറാണ്ടിന്റെ ചരിത്രം പറഞ്ഞ് ഇവിടെ തലയുയർത്തിനിൽക്കുന്ന മസ്ജിദ്, മിനാരങ്ങളും ഖുബ്ബകളും കൊണ്ട് അലംകൃതമാണ്. ജമാദുൽ ആഖിർ ഒന്നുമുതൽ പത്ത് വരെയാണ് ബീമാപള്ളി ഉറൂസ് നടന്നുവരുന്നത്. ആത്മശാന്തിയുടേയും രോഗമുക്തിയുടേയും പുണ്യംതേടി ആയിരങ്ങളാണ് ബീമാപള്ളിയിൽ സിയാറത്തിനെത്തുന്നത്. മാനവിക സൗഹാർദത്തിൻ്റെയും മെെത്രിയുടേയും വിളംബര ഭൂമിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."