ആശുപത്രിയിലേക്ക് ചുവടുവെച്ച് കെ.എസ്.ആർ.ടി.സി; ജീവനക്കാർക്കും പൊതുജനങ്ങൾക്കും സേവനം
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിൽ ആശുപത്രി തുടങ്ങി. തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ കെ.എസ്.ആർ.ടി.സി ചീഫ് ഓഫിസിനു സമീപത്താണ് ആശുപത്രി ആരംഭിച്ചത്. ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാർ ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും മാത്രമല്ല പൊതുജനങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
മെഡിക്കൽ ഓഫിസർക്ക് 50 രൂപയും സ്പെഷാലിറ്റി ഡോക്ടർമാർക്ക് 100 രൂപയുമായി കൺസൾട്ടേഷൻ ചാർജ് പൊതുജനങ്ങളിൽനിന്ന് ഈടാക്കും. കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് സേവനം സൗജന്യമാണ്. ഡയാലിസിസിന് പ്രാധാന്യം നൽകുന്ന ആശുപത്രിയാണ് ആരംഭിച്ചിട്ടുള്ളത്. ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡയാലിസിസ് മെഷീൻ നൽകിയിട്ടുണ്ട്. ഇതുവഴി പാവപ്പെട്ട രോഗികൾക്ക് വളരെ കുറഞ്ഞ ചെലവിൽ ഡയാലിസിസ് ചെയ്യാനാകും.
ഇതിനായി 10 കിടക്കകളാണ് ആദ്യഘട്ടത്തിൽ ഒരുക്കിയിട്ടുള്ളത്. 10 കിടക്കകളും 10 ഡയാലിസിസ് മെഷീനുകളും സ്പോൺസർഷിപ്പിലൂടെ ലഭ്യമാക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. 10 പേർക്ക് ഒരേസമയം ഡയാലിസിസ് ചെയ്യാനാകും. മരുന്നുകൾ ന്യായവിലയ്ക്ക് ആശുപത്രിയിലെ ഫാർമസിയിൽനിന്ന് ലഭ്യമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."