പണിയെവിടെ സർക്കാരേ... നിയമനമില്ലാത്തതിൽ മുഖത്തു കരി തേച്ച് പ്രതിഷേധിച്ച് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സ്
തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റിൽനിന്നുള്ള നിയമനം നടക്കാത്തതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്കു മാർച്ച് നടത്തി ഓൾ കേരള എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ (മലയാളം). പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് നൂറുകണക്കിന് ഉദ്യോഗാർഥികളാണ് മുഖത്തു കരി തേച്ച് മാർച്ച് നടത്തിയത്. കഴിഞ്ഞ ഏഴു ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ റിലേ സത്യഗ്രഹം നടത്തുകയാണ് ഉദ്യോഗാർഥികൾ. അനുകൂല തീരുമാനം ഉണ്ടാകുന്നതു വരെ സമരം തുടരാനാണ് തീരുമാനമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.
എട്ടു ജില്ലകളിൽ ഒന്നാം റാങ്ക് കിട്ടിയവർക്കു പോലും ഇതുവരെ നിയമനം നൽകിയിട്ടില്ലെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. അഡൈ്വസ് കിട്ടി ഏഴു മാസം കഴിഞ്ഞിട്ടും ഒരു തുടർനടപടിയും ഉണ്ടായിട്ടില്ലെന്നും ഉദ്യോഗാർഥികൾ പറഞ്ഞു. കഴിഞ്ഞ ലിസ്റ്റിലെ 8 പേർ പുറത്തുനിൽക്കുകയാണ്. അവർക്കു നിയമനം കിട്ടാതെ പുതിയ ലിസ്റ്റിലുള്ളവർക്കും ജോലി കിട്ടില്ലെന്ന സ്ഥിതിയാണെന്നും സംഘടനാ ഭാരവാഹികൾ പറയുന്നു.
ഒഴിവുകൾ പെട്ടെന്നു റിപ്പോർട്ട് ചെയ്യുക, ഡിവിഷൻ ഫാൾ വരുന്ന സ്‌കൂളുകളിൽ, നിശ്ചിത അധ്യാപക-വിദ്യാർഥി അനുപാതം നടപ്പാക്കുക, റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളെ അർധസർക്കാർ സ്‌കൂളുകളിലും നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടക്കുന്നത്. ഇതിനിടെ, സെക്രട്ടേറിയറ്റിനു മുന്നിൽ റിലേ സത്യഗ്രഹം നടത്തുന്നതിനിടെ, നിരാഹാരസമരം നടത്തിയിരുന്ന പാലക്കാട് സ്വദേശിയായ അശ്വതിയെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്കു മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."