മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി സംസ്ഥാന പൊലിസിൽ വഴിവിട്ട നിയമനം; കായിക പരീക്ഷയിൽ തോറ്റവർക്കും പങ്കെടുക്കാത്തവർക്കും എസ്.ഐ പദവി
തിരുവനന്തപുരം: കായിക നിയമനങ്ങളുടെ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി സംസ്ഥാന പൊലിസിൽ അസാധാരണ നിയമനം. അന്താരാഷ്ട്ര ശരീരസൗന്ദര്യ മത്സര വിജയികളായ ഷിനു ചൊവ്വയ്ക്കും ചിത്തരേഷ് നടേശനും സബ് ഇൻസ്പെക്ടർമാരായി (എസ്ഐ) നിയമനം നൽകി ഡിജിപി ഉത്തരവിറക്കി.
കായികക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ട വ്യക്തിക്കും പരീക്ഷയിൽ പങ്കെടുക്കാത്ത ആൾക്കുമാണ് നിയമനം നൽകിയിരിക്കുന്നത്. സർക്കാരിന്റെ അസാധാരണ നടപടിക്കെതിരെ സേനയ്ക്കുള്ളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ലോക ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ആളാണ് ഷിനു ചൊവ്വ. കഴിഞ്ഞ ദിവസം പൊലിസിലെ കായികക്ഷമതാ പരീക്ഷയിൽ (Physical Efficiency Test) ഷിനു പരാജയപ്പെട്ടതോടെയാണ് നിയമനം പ്രതിസന്ധിയിലായിരുന്നു. ആംഡ് പൊലിസ് ബറ്റാലിയനിൽ ഇൻസ്‌പെക്ടർ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ചായിരുന്നു ഷിനുവിന് നിയമനം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നത്.
ഒളിമ്പ്യൻ എം. ശ്രീശങ്കറിന് നിയമനം നൽകണമെന്ന ഡിജിപിയുടെ ശുപാർശ മറികടന്നാണ് ഷിനു ചൊവ്വയെയും മിസ്റ്റർ യൂണിവേഴ്‌സ് ചിത്തരേഷ് നടേശനെയും നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്. നിലവിലുള്ള കായിക നിയമന ചട്ടങ്ങളിൽ ഇളവ് വരുത്തിക്കൊണ്ടായിരുന്നു ഈ നടപടി. എന്നാൽ, ഇതിൽ ചിത്തരേഷ് നടേശൻ പരീക്ഷയിൽ പങ്കെടുത്തില്ല എന്നതും ശ്രദ്ധേയമാണ്.
ചട്ടങ്ങൾ ലംഘിച്ചും പ്രത്യേക തസ്തികകൾ സൃഷ്ടിച്ചും ആണ് ഇപ്പോൾ സ്പോർട്സ് ക്വാട്ടയിൽ ഇവർക്ക് നിയമനം നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
മാനദണ്ഡങ്ങൾ മറികടന്നുള്ള നിയമനമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. പരാജയപ്പെട്ടവർക്ക് മുൻഗണന നൽകി കൊണ്ടുള്ള വിചിത്ര നിയമനമാണ് ഇവിടെ നടന്നിരിക്കുന്നത് ഷിനു ചൊവ്വ എന്നയാൾ കായികക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ട വ്യക്തിയാണ്. ചിത്തരേഷ് നടേശൻ എന്നയാൾ പരീക്ഷയിൽ പങ്കെടുത്തിരുന്നതുമില്ല. പിന്നെ എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ രണ്ടു പേർക്കും എസ്ഐ പദവി നൽകിയിരിക്കുന്നത്.
തോറ്റവർക്കായി വീണ്ടും പരീക്ഷ നടത്താനുള്ള നീക്കം ബറ്റാലിയൻ എഡിജിപി നേരത്തെ തള്ളിക്കളഞ്ഞിരുന്നു. എന്നാൽ, പൊലിസ് ആസ്ഥാനത്തെ എഡിജിപിയുടെ പ്രത്യേക ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഡിജിപി നിയമന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതും. കെ.ഇ.പി.എയിൽ (KEPA) ഒരു വർഷത്തെ കഠിന പരിശീലനത്തിന് ശേഷമായിരിക്കും ഇവർക്ക് എസ്ഐ പദവിയിൽ നിയമനം ലഭിക്കുക.
പ്രത്യേക സാഹചര്യങ്ങളിൽ ഇത്തരം നിയമനങ്ങൾ നൽകാമെന്നും ബോഡി ബിൽഡർമാർക്ക് ഓട്ടമത്സരം നിർബന്ധമല്ലെന്നുമാണ് എഡിജിപി എസ്. ശ്രീജിത്ത് വിശദീകരിക്കുന്നത്. മുൻകാലങ്ങളിലും കായിക നിയമനങ്ങളിൽ ഇത്തരത്തിൽ ഇളവുകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.
അതേസമയം, നിയമനം ലഭിച്ച ഷിനു ചൊവ്വയ്ക്കും ചിത്തരേഷ് നടേശനും ഭരണകക്ഷിയായ സിപിഎമ്മുമായി അടുത്ത ബന്ധമുള്ളവരാണെന്ന ആക്ഷേപവും ശക്തമാണ്. അർഹരായ ഉദ്യോഗാർത്ഥികളെ തഴഞ്ഞ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നടത്തിയ നിയമനമാണിതെന്ന വിമർശനമാണ് ഉയരുന്നത്.
In a controversial move, the Kerala Police has appointed international bodybuilders Shinu Chowva and Chithararesh Natesan as Sub-Inspectors (SI) by allegedly flouting standard recruitment norms. Reports indicate that while Shinu failed the mandatory physical fitness test, Chithararesh did not even participate in it.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."