ഐസിസി റാങ്കിങ്ങിലും വമ്പൻ നേട്ടം; സ്വപ്ന കുതിപ്പുമായി സഞ്ജു സാംസൺ
ഐസിസി ടി-20 ലോകകപ്പിലെ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെ ഐസിസി ടി-20 റാങ്കിങ്ങിൽ മികച്ച മുന്നേറ്റം നടത്തി മലയാളി താരം സഞ്ജു സാംസൺ. പുതിയ റാങ്കിങ്ങിൽ 18 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി സഞ്ജു തന്റെ കരിയറിലെ ഏറ്റവും മികച്ച സ്ഥാനത്താണ് എത്തിയത്. നിലവിൽ സഞ്ജു 22ാം സ്ഥാനത്താണ്. ലോകകപ്പിന് തൊട്ടുമുമ്പ് സഞ്ജു 65ാം സ്ഥാനത്തേക്ക് പോയിരുന്നു. എന്നാൽ ലോകകപ്പിലെ മിന്നും പ്രകടനത്തോടെ സഞ്ജു തന്റെ കരിയർ ബെസ്റ്റ് റാങ്കും കൈപ്പിടിയിലാക്കിയിരിക്കുകയാണ്. അഭിഷേക് ശർമ്മ 875 പോയിന്റോടെ ഒന്നാം സ്ഥാനം നിലനിർത്തി. ലോകകപ്പിൽ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയ ഇഷാൻ കിഷൻ രണ്ടാം സ്ഥാനത്തുമെത്തി.
ടൂർണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് സഞ്ജു സാംസൺ ആയിരുന്നു. ഈ ടൂർണമെന്റിൽ 321 റൺസാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഫൈനൽ മത്സരത്തിൽ 89 റൺസ് നേടിയാണ് സഞ്ജു ഇന്ത്യയുടെ ടോപ് സ്കോററായത്. അഞ്ചു ഫോറുകളും എട്ട് കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്സ്.
വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ പുറത്താകാതെയുള്ള 97 റൺസാണ് ടൂർണമെന്റിലെ സഞ്ജുവിന്റെ ഉയർന്ന സ്കോർ. സെമിയിൽ ഇംഗ്ലണ്ടിനെതിരെ 42 പന്തിൽ 89 റൺസാണ് സഞ്ജു നേടിയത്. ഏഴ് സിക്സും എട്ട് ഫോറുകളും അടങ്ങുന്നതായിരുന്നു മലയാളി താരത്തിന്റെ പ്രകടനം.
കലാശപ്പോരാട്ടത്തിൽ ന്യൂസിലാൻഡിനെ 96 റൺസിന് കീഴടക്കിയാണ് ഇന്ത്യ കിരീടം ചൂടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 255 റൺസാണ് നേടിയത്. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കിവീസ് ഇന്നിംഗ്സ് 19 ഓവറിൽ 159 റൺസിൽ അവസാനിക്കുകയായിരുന്നു.
ഈ കിരീടനേട്ടത്തോടെ ഏറ്റവും കൂടുതൽ ടി-20 ലോകകപ്പുകൾ സ്വന്തമാക്കുന്ന ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. ഇതിന് മുമ്പ് 2007ലും 2024ലുമാണ് ഇന്ത്യ ചാമ്പ്യന്മാരായത്. തുടർച്ചയായി രണ്ട് തവണ ടി-20 ലോകകപ്പ് സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ടീമായി മാറാനും ഇന്ത്യക്ക് സാധിച്ചു. ടി-20 ലോകകപ്പ് നേടുന്ന ആദ്യ ആതിഥേയ രാജ്യം കൂടിയാണ് ഇന്ത്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."