സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ചു; യുവതിക്ക് 85,000 ദിർഹം പിഴ ചുമത്തി ദുബൈ കോടതി
ദുബൈ: സോഷ്യൽ മീഡിയ വഴി തുടങ്ങിയ സൗഹൃദം ഒടുവിൽ അവസാനിച്ചത് കനത്ത സാമ്പത്തിക നഷ്ടത്തിലും നിയമയുദ്ധത്തിലും. സുഹൃത്തിന്റെ സ്വകാര്യ ചിത്രത്തിന്റെ സ്ക്രീൻഷോട്ട് എടുക്കുകയും അത് അവരുടെ അനുമതിയില്ലാതെ മൂന്നാമതൊരാൾക്ക് പങ്കുവെക്കുകയും ചെയ്ത യുവതിക്ക് ദുബൈയിൽ 85,000 ദിർഹം (ഏകദേശം 19 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) പിഴ ചുമത്തി.
ഒരൊറ്റ സ്ക്രീൻഷോട്ടും ചാറ്റ് വിവരങ്ങളും ഡിജിറ്റൽ തെളിവുകളായി മാറിയതോടെയാണ് യുവതി നിയമക്കുരുക്കിലായത്.
സോഷ്യൽ മീഡിയ വഴിയാണ് ഇരു യുവതികളും പരിചയപ്പെടുന്നതും അടുത്ത സുഹൃത്തുക്കളാകുന്നതും. ഇതിനിടയിൽ ഒരു യുവതി തന്റെ സുഹൃത്തിന്റെ ചിത്രങ്ങളുടെ സ്ക്രീൻഷോട്ട് ഫോണിൽ സൂക്ഷിച്ചു. പിന്നീട് മറ്റൊരാളുമായി സംസാരിക്കുന്നതിനിടയിൽ, ചിത്രത്തിന്റെ ഉടമയായ സുഹൃത്തിന്റെ അറിവോ സമ്മതമോ കൂടാതെ ഈ സ്ക്രീൻഷോട്ടും അവരുടെ സ്വകാര്യ ചാറ്റുകളും യുവതി കൈമാറുകയായിരുന്നു.
എന്നാൽ ഈ വിവരങ്ങൾ ലഭിച്ച മൂന്നാമത്തെ വ്യക്തി ഇത് സോഷ്യൽ മീഡിയയിൽ പരസ്യമായി പോസ്റ്റ് ചെയ്തു. തന്റെ സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും അനുമതിയില്ലാതെ പ്രചരിക്കുന്നത് കണ്ട് ഞെട്ടിയ ഇര, ഉടൻ തന്നെ പൊലിസിൽ ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു.
യുവതികളുടെ ഫോണുകളും സന്ദേശങ്ങളും പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് ചിത്രങ്ങൾ സമ്മതമില്ലാതെ സൂക്ഷിച്ചുവെക്കുകയും കൈമാറുകയും ചെയ്തുവെന്നതിന് വ്യക്തമായ ഡിജിറ്റൽ തെളിവുകൾ ലഭിച്ചു. മറ്റൊരാളുടെ ഫോട്ടോ സ്ക്രീൻഷോട്ട് എടുക്കുന്നതോ പങ്കുവെക്കുന്നതോ നിയമപരമായി കുറ്റമല്ലെന്ന് പലരും തെറ്റായി ധരിച്ചിരിക്കുകയാണെന്ന് ലീഗൽ കൺസൾട്ടന്റ് അഹമ്മദ് അൽ സറൂണി പറഞ്ഞു. യുഎഇയിൽ ഡിജിറ്റൽ സ്വകാര്യത നിയമപ്രകാരം കർശനമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
"യുഎഇ സൈബർ നിയമപ്രകാരം ഒരു സന്ദേശമോ ഫോട്ടോയോ നിമിഷങ്ങൾക്കുള്ളിൽ കോടതിക്ക് മുന്നിൽ ശക്തമായ തെളിവായി മാറാം. അതുകൊണ്ട് മറ്റുള്ളവരുടെ സ്വകാര്യതയെ ബഹുമാനിക്കുക, സമ്മതമില്ലാതെ വ്യക്തിഗത വിവരങ്ങളോ ഫോട്ടോകളോ സൂക്ഷിക്കുകയോ പങ്കുവെക്കുകയോ ചെയ്യരുത്." അഹമ്മദ് അൽ സറൂണി വ്യക്തമാക്കി.
യുഎഇയിലെ കിംവദന്തികളും സൈബർ കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള 2021-ലെ ഫെഡറൽ ഡിക്രി-നിയമം നമ്പർ 34 (ആർട്ടിക്കിൾ 44) പ്രകാരം, അനുമതിയില്ലാതെ ഒരാളുടെ ഫോട്ടോകൾ പകർത്തുകയോ, സൂക്ഷിക്കുകയോ, കൈമാറുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് കുറഞ്ഞത് ആറ് മാസം തടവും 150,000 ദിർഹം മുതൽ 500,000 ദിർഹം വരെ പിഴയും ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യമാണ്.
ഈ കേസിൽ പിന്നീട് ഇര ഒത്തുതീർപ്പിന് സമ്മതിച്ചതിനെ തുടർന്നാണ് കോടതി യുവതിക്ക് തടവുശിക്ഷ ഒഴിവാക്കിയത്. എങ്കിലും ഒത്തുതീർപ്പ് വ്യവസ്ഥകളുടെ ഭാഗമായി കുറ്റക്കാരിയായ യുവതിക്ക് 85,000 ദിർഹം പിഴയായി നൽകേണ്ടി വന്നു.
A Dubai court imposed an AED 85,000 fine on a woman for sharing her friend's private photograph without permission, highlighting strict UAE laws protecting privacy and personal data.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."