തൃശൂരിൽ വീടിനുള്ളിൽ കയറി വയോധികയെ കൊന്ന നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു; മരിച്ചത് കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവ് മൂലം
തൃശൂർ: എരുമപ്പെട്ടി വെള്ളറക്കാട് കിടപ്പുരോഗിയായ വയോധികയെ വീടിനുള്ളിൽ കയറി കടിച്ചു കൊന്ന തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് നായക്ക് പേവിഷബാധയുണ്ടായിരുന്നതായി കണ്ടെത്തിയത്. വെള്ളറക്കാട് കൊല്ലൻപടി സ്വദേശിനി കാർത്ത്യായനി (84) ആണ് കഴിഞ്ഞ ദിവസം നായയുടെ ക്രൂരമായ ആക്രമണത്തിൽ മരിച്ചത്.
വയോധികയുടെ മരണകാരണം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴുത്തിന് പുറമെ മുഖത്തും മൂക്കിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മാരകമായി കടിയേറ്റിട്ടുണ്ട്. തൃശൂർ മെഡിക്കൽ കോളേജിലായിരുന്നു പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്.
കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. വീടിന്റെ വാതിൽ തുറന്നു കിടന്ന സമയത്ത് അകത്തുകയറിയ നായ കട്ടിലിൽ കിടക്കുകയായിരുന്ന കാർത്ത്യായനിയെ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച കാർത്ത്യായനിയുടെ മാനസിക വെല്ലുവിളി നേരിടുന്ന മകൻ ദേവദാസനും (60) ഗുരുതരമായി പരുക്കേറ്റു. ദേവദാസന്റെ ശരീരമാസകലം നായ കടിച്ചു കീറിയിട്ടുണ്ട്.
മറ്റൊരു മകൻ ഭക്ഷണവുമായി വീട്ടിലെത്തിയപ്പോഴാണ് ചോരയിൽ കുളിച്ചു കിടക്കുന്ന അമ്മയെയും സഹോദരനെയും കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കാർത്ത്യായനി മരണപ്പെട്ടിരുന്നു.
ആക്രമണത്തിന് ശേഷം പ്രദേശത്ത് ഭീതി വിതച്ച നായയെ പുലർച്ചെ രണ്ട് മണിയോടെ റബർ തോട്ടത്തിൽ വെച്ച് നാട്ടുകാർ തല്ലിക്കൊന്നു. മറ്റ് മൂന്ന് പേർക്കും രണ്ട് വളർത്തുനായ്ക്കൾക്കും ഈ നായയുടെ കടിയേറ്റിട്ടുണ്ട്. കടിയേറ്റ വളർത്തുനായ്ക്കൾക്ക് ഉടൻ തന്നെ വാക്സിനേഷൻ നൽകി. സംഭവത്തെത്തുടർന്ന് പ്രദേശത്ത് കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
A 84-year-old bedridden woman, Karthyayani, was brutally attacked and killed by a stray dog inside her home in Vellarakkad, Thrissur. Post-mortem results from Mannuthy Veterinary University have confirmed that the dog was infected with rabies.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."