വീടിന് ജപ്തി നോട്ടീസ്; വ്യക്തിപരമായ കാര്യത്തില്‍ പാര്‍ട്ടിയോട് സഹായം ചോദിക്കാറില്ലെന്ന് എംകെ മുനീര്‍
കോഴിക്കോട്: വീടിന് ജപ്തി നോട്ടീസ് ലഭിച്ച സംഭവത്തില്‍ വിശദീകരണവുമായി ഡോ. എംകെ മുനീര്‍. ബാങ്കുമായുള്ള ഇടപാട് വ്യക്തിപരമായ കാര്യമാണെന്നും, വീട് പുതുക്കി നിര്‍മിക്കുന്നതിന്റെ ഭാഗമായി എടുത്ത ലോണാണ് തിരിച്ചടക്കാനുള്ളതെന്നും മുനീര്‍ പറഞ്ഞു.
കോഴിക്കോട് നടക്കാവിലുള്ള മുനീറിന്റെ ക്രസന്റ് ഹൗസ് എന്ന വീടിനാണ് 48 ലക്ഷം രൂപയുടെ ബാധ്യതയുള്ളത്. വിചാരിച്ച പോലെ ലോണ്‍ തിരിച്ചടക്കാനായില്ല. ജാഫര്‍ഖാന്‍ കോളനിയിലെ ഒരു വീടുവിറ്റ് കുറച്ച് തുക അടച്ചു. ബാക്കിയുള്ള പണമാണ് ബാധ്യതയായത്. ബാങ്ക് പരമാവധി സമയം നീട്ടി നല്‍കിയിരുന്നു. ഇനി കൊടുക്കാന്‍ ഒന്നുമില്ലാത്തതുകൊണ്ട് മറ്റ് മാര്‍ഗങ്ങള്‍ നോക്കണം, മുനീര്‍ പറഞ്ഞു.
ആരെയും ദ്രോഹിച്ചിട്ടില്ലെന്നും, വ്യക്തിപരമായ വിഷയത്തില്‍ പാര്‍ട്ടിയോട് സഹായം ചോദിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വം വിളിച്ചിരുന്നുവെന്നും ഓരോ വ്യക്തികളുടെയും ബാധ്യത പാര്‍ട്ടി ഏറ്റെടുക്കാന്‍ നിന്നാല്‍ ശരിയാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം എംകെ മുനീറിന്റെ വീട് നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്ന് മുസ് ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറിയും കോഴിക്കോട് സൗത്ത് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയുമായ അഡ്വ. ഫൈസല്‍ ബാബു ഫേസ്ബുക്കില്‍ കുറിച്ചു.
മുനീർ സാഹിബിന്റെ സങ്കടം നമ്മളുടേത് കൂടെയാണ്, ആ സങ്കടം അവശേഷിക്കാൻ നമ്മൾ അനുവദിക്കില്ല. “ക്രസന്റ് ഹൗസ്” എന്നത് ഡോ എം.കെ. മുനീർ സാഹിബിന്റെ മാത്രം വീടല്ല, അത് നമ്മൾ ഒരോരുത്തരുടെയും വീടാണ്.
പണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടി സാഹിബും ലക്ഷോപലക്ഷം അണികളും നേതൃത്വം നൽകുന്ന ഈ പാർട്ടി മുനീർ സാഹിബിനെയും കുടുംബത്തെയും അവസാന ശ്വാസം വരെ അന്തസ്സോടെ സംരക്ഷിക്കും. വീട് നഷ്ടപ്പെടുക എന്നല്ല, ‘വീട് നഷ്ടപ്പെടും’ എന്ന ചർച്ചക്ക് പോലും ഇനി പ്രസക്തിയില്ല. പിതാവിന്റെ പാതയിൽ കറകളഞ്ഞ പൊതു പ്രവർത്തകാനാണ് പ്രിയപ്പെട്ട മുനീർക്ക’. ഫെെസൽ ബാബു പറഞ്ഞു.
dr. m.k. muneer clarified regarding the incident of receiving a house attachment notice. he said the transaction with the bank is a personal matter and the loan was taken for rebuilding the house, which is yet to be repaid.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."