സന്ദീപ് വാര്യരുടെ ആദ്യ പത്രികയിൽ ഗുരുതര പിഴവുകൾ; ഒടുവില്‍ പരിഹാരം
നീലേശ്വരം (കാസർകോട്): തൃക്കരിപ്പൂരിലെ യു.ഡി.എഫ് സ്ഥാനാർഥി സന്ദീപ് വാര്യർ ആദ്യം സമർപ്പിച്ച പത്രികയിൽ ഉണ്ടായ ഗുരുതരമായ പിഴവുകൾ. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പിന്നീട് തിരക്കിട്ട് വീണ്ടും പത്രിക തയാറാക്കി സമർപ്പിക്കുകയായിരുന്നു.
പത്രിക പൂരിപ്പിച്ച് തയാറാക്കിയത് മുമ്പ് പലതവണ സ്ഥാനാർഥികൾക്ക് വേണ്ടി പത്രിക തയാറാക്കിയയാളുടെ നേതൃത്വത്തിലായിരുന്നു. 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കേണ്ടിരുന്ന സാക്ഷ്യപത്രം 100 രൂപയുടെ മുദ്രപത്രത്തിലാണ് തയാറാക്കിയത്. സത്യവാങ്മൂലത്തിന്റെ എല്ലാ പേജുകളിലും ഒപ്പുവയ്ക്കണമെന്നിരിക്കെ അവസാന പേജിൽ മാത്രമാണ് ഒപ്പുവച്ചിരുന്നത്. രാജ്മോഹൻ ഉണ്ണിത്താന്റെ നിർദേശപ്രകാരം ബി.എം ജമാലാണ് എത്രയും പെട്ടെന്ന് രണ്ടാമത്തെ പത്രികകൾ സ്ഥാനാർഥിക്ക് തയാറാക്കികൊടുത്തത്. ആദ്യം സമർപ്പിച്ച പത്രികകൾ വരണാധികാരി തള്ളുമെന്ന് സൂചന ലഭിച്ചതോടെ പത്രികാസമർപ്പണത്തിന്റെ സമയം അവസാനിക്കുന്ന അവസാനനിമിഷം വീണ്ടും ഒരു സെറ്റ് പത്രികകൾകൂടി നൽകുകയായിരുന്നു.
തിങ്കളാഴ്ച മൂന്നുവരെയായിരുന്നു പത്രിക സമർപ്പിക്കാനുള്ള സമയം. സമയം അതിക്രമിച്ചതിനെ തുടർന്ന് ടോക്കൺ സമ്പാദിച്ച് തിങ്കളാഴ്ച മൂന്നിനു ശേഷമാണ് പത്രിക നൽകാനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."