ഖാർഗെയുടെ പിറന്നാളെന്ന വ്യാജേന വിളിപ്പിച്ചു; രാഹുലിന്റെയും സംഘത്തിന്റെയും 'സീക്രട്ട് ഓപറേഷനിൽ' ഞെട്ടി കേന്ദ്രസർക്കാർ
ന്യൂഡൽഹി: കഴിഞ്ഞ 12 വർഷത്തെ ഏറ്റവും വലിയ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും നാടകീയ നീക്കങ്ങൾക്കുമാണ് തലസ്ഥാന നഗരി സാക്ഷ്യം വഹിച്ചത്. നീറ്റ് ചോദ്യപേപ്പർ ചോർച്ച, പരീക്ഷാ ക്രമക്കേടുകൾ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി എന്നീ ആവശ്യങ്ങളുന്നയിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) വിതച്ച സമരവീര്യം ഏറ്റെടുത്ത് കോൺഗ്രസ് നടത്തിയ അപ്രതീക്ഷിത നീക്കം കേന്ദ്ര സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കി.
തുടക്കത്തിൽ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് അടക്കമുള്ളവർ നടത്തിയ പ്രക്ഷോഭങ്ങളെ നിസ്സാരവത്കരിക്കാനാണ് കേന്ദ്രം ശ്രമിച്ചത്. എന്നാൽ, ജനകീയ പങ്കാളിത്തം വർധിച്ചതോടെ സമരം ആഗോള ശ്രദ്ധയാകർഷിക്കുന്ന തലത്തിലേക്ക് വളർന്നു. പാർലമെന്റ് സമ്മേളനത്തിന് തൊട്ടുമുമ്പ് വാങ്ചുകിനെ പന്തലിൽ നിന്ന് ബലംപ്രയോഗിച്ച് മാറ്റിയതും സമരക്കാർക്കുനേരെ പൊലിസ് നടത്തിയ കടുത്ത ലാത്തിച്ചാർജ്ജും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയായിരുന്നു.
തിങ്കളാഴ്ച വിജയ് ചൗക്കിലേക്ക് നട നടത്താനുള്ള കോൺഗ്രസ് നീക്കം പൊലിസ് തടഞ്ഞതോടെയാണ് കോൺഗ്രസ് തന്ത്രം മാറ്റിയത്. തുടർന്ന് പരമ്പരാഗത സമരരീതികൾ മാറ്റിവെച്ച് തികച്ചും രഹസ്യമായൊരു നീക്കത്തിന് പാർട്ടി രൂപം നൽകി.
പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ 84-ാം ജന്മദിനാഘോഷം എന്ന വ്യാജേന മുതിർന്ന നേതാക്കളെയും 25-ഓളം എം.പി.മാരെയും രാജാജി മാർഗിലേക്ക് ക്ഷണിച്ചു വരുത്തുകയായിരുന്നു. ആഘോഷങ്ങൾക്ക് തൊട്ടുപിന്നാലെ, എങ്ങോട്ടാണ് പോകുന്നതെന്ന് നേതാക്കൾക്ക് പോലും വ്യക്തത നൽകുന്നതിന് മുമ്പ് തന്നെ രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും നേതൃത്വത്തിൽ സംഘം പ്രധാനമന്ത്രിയുടെ വസതിയായ '7, ലോക് കല്യാൺ മാർഗിലേക്ക്' തിരിച്ചു. ഉച്ചയ്ക്ക് മൂന്നുമണിയോടെ നേതാക്കൾ പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ എത്തി കുത്തിയിരിപ്പ് സമരം ആരംഭിച്ചതോടെ ഡൽഹി പൊലിസും സുരക്ഷാ ഏജൻസികളും അമ്പരന്നു.
സ്ഥിതിഗതികൾ ശാന്തമാക്കാൻ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് നേരിട്ടെത്തി രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയെങ്കിലും, ധർമേന്ദ്ര പ്രധാന്റെ രാജിയും വിഷയത്തിൽ പാർലമെന്റിൽ ചർച്ചയും വേണമെന്ന നിലപാടിൽ കോൺഗ്രസ് ഉറച്ചുനിന്നു. ഇതോടെ അനുനയ നീക്കങ്ങൾ പരാജയപ്പെട്ടു.
വൈകീട്ട് 6.40-ഓടെ പൊലിസും സുരക്ഷാ സേനയും ബലംപ്രയോഗിച്ച് നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി. വടംവലിക്കിടെ രാഹുൽ ഗാന്ധിയുടെ മുഖത്ത് പരുക്കേറ്റു. പ്രിയങ്കാ ഗാന്ധി, അഖിലേഷ് യാദവ്, കേരളത്തിൽ നിന്നുള്ള നേതാക്കളായ പി.സി. വിഷ്ണുനാഥ്, എം.പി.മാരായ കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ് എന്നിവരടക്കമുള്ളവരെ ഡൽഹി പൊലിസ് കസ്റ്റഡിയിലെടുത്തു.
രാജ്യത്തെ ഏററവും സുരക്ഷാപ്രാധാന്യമുള്ള കേന്ദ്രത്തിൽ വെച്ച് പ്രതിപക്ഷ നേതാക്കളെ വലിച്ചിഴച്ചതിലും കസ്റ്റഡിയിലെടുത്തതിലും പ്രതിഷേധിച്ച് വരുംദിവസങ്ങളിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.
Opposition leader Rahul Gandhi and his team reportedly conducted a surprise political maneuver ("secret operation") by inviting leaders under the guise of celebrating Congress President Mallikarjun Kharge's birthday. This unexpected move caught the Central Government off guard.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."