ട്രംപിനോട് കടക്ക് പുറത്ത്; യുദ്ധം മാസങ്ങൾ നീണ്ടാലും സജ്ജമെന്ന് ഇറാൻ; അമേരിക്കൻ അവകാശവാദങ്ങൾ തള്ളി വിദേശകാര്യ മന്ത്രി
ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിരട്ടലുകൾക്ക് വഴങ്ങില്ലെന്ന കർശന നിലപാടുമായി ഇറാൻ. ആറുമാസമോ അതിലധികമോ നീണ്ടുനിൽക്കുന്ന പൂർണ്ണ യുദ്ധത്തിന് രാജ്യം സജ്ജമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി പ്രഖ്യാപിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ ഇറാനെ മുട്ടുകുത്തിക്കാമെന്ന ട്രംപിന്റെ അവകാശവാദങ്ങൾ തള്ളിക്കൊണ്ടാണ് അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ മന്ത്രി നിലപാട് വ്യക്തമാക്കിയത്.
ട്രംപിന്റെ 'രണ്ടാഴ്ച' തള്ളി ഇറാൻ
ഇറാനെതിരെയുള്ള സൈനിക നീക്കം നടത്തിയാൽ അത് വളരെ വേഗത്തിൽ അവസാനിക്കുമെന്നായിരുന്നു ട്രംപിന്റെ വാദം. എന്നാൽ രാജ്യരക്ഷയ്ക്കായി എത്രകാലം വേണമെങ്കിലും പോരാടാൻ തങ്ങൾ തയ്യാറാണെന്ന് അരാഗ്‌ചി ഓർമ്മിപ്പിച്ചു. "ഞങ്ങളെ പ്രതിരോധിക്കാൻ പ്രത്യേക സമയപരിധികളില്ല, രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയുണ്ടായാൽ ഏതറ്റം വരെയും പോകാൻ ഇറാൻ മടിക്കില്ല," അദ്ദേഹം മുന്നറിയിപ്പ് നൽകി.
ചർച്ചകളില്ല, പരോക്ഷ സന്ദേശങ്ങൾ മാത്രം
അമേരിക്കയുമായി ഗൗരവമായ ചർച്ചകൾ നടക്കുന്നുണ്ടെന്ന ട്രംപിന്റെ പ്രസ്താവനയും ഇറാൻ നിഷേധിച്ചു. വാഷിംഗ്ടണുമായി നിലവിൽ നേരിട്ടുള്ള യാതൊരു ചർച്ചകളും നടക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
ഉടമ്പടികളിൽ എത്താൻ ഇരു രാജ്യങ്ങളും ഒരേ മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിക്കുമ്പോഴാണ് അതിനെ 'ചർച്ച' എന്ന് വിളിക്കുന്നത്. അത്തരമൊരു സാഹചര്യം ഇപ്പോഴില്ല.
എങ്കിലും, മിഡിൽ ഈസ്റ്റിലെ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിൽ നിന്ന് സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. മധ്യസ്ഥർ വഴി പരോക്ഷമായ ആശയവിനിമയം നടക്കുന്നുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.
15 ഇന നിർദ്ദേശങ്ങൾ തള്ളി
യുദ്ധം ഒഴിവാക്കാൻ അമേരിക്ക മുന്നോട്ടുവെച്ച 15 ഇന കർശന നിർദ്ദേശങ്ങളിൽ ഭൂരിഭാഗവും ഇറാൻ അംഗീകരിച്ചെന്ന ട്രംപിന്റെ വാദവും അരാഗ്‌ചി തള്ളിക്കളഞ്ഞു. യുഎസ് ആവശ്യങ്ങൾ യാഥാർത്ഥ്യബോധമില്ലാത്തതും അമിതവുമാണ്. ഭീഷണിയുടെയും അന്ത്യശാസനത്തിന്റെയും ഭാഷ ഇറാനോട് ചെലവാകില്ലെന്നും ട്രംപ് തന്റെ സമീപനത്തിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മേഖലയിൽ സമാധാനം ഉറപ്പുവരുത്തി യുദ്ധം അവസാനിപ്പിക്കുകയാണ് ശത്രുക്കൾ ചെയ്യേണ്ടതെന്നും, അല്ലാത്തപക്ഷം വലിയ നാശനഷ്ടങ്ങൾ നേരിടേണ്ടി വരുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി ഓർമ്മിപ്പിച്ചു. ഇറാന്റെ ഈ കടുത്ത നിലപാട് പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി വർദ്ധിപ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."