പെലെയെ മറികടക്കാൻ ഒരു ഗോൾ ദൂരം; ലോക റെക്കോർഡിന് അരികിൽ മെസ്സിക്ക് വില്ലനായി പരിക്ക്
മയാമി: ഫുട്ബോൾ ലോകം 2026 ഫിഫ ലോകകപ്പിന്റെ ആവേശത്തിലേക്ക് കടക്കുമ്പോൾ, ഇതിഹാസ താരം ലയണൽ മെസ്സിയെ കാത്തിരിക്കുന്നത് ചരിത്രത്തിലെ സമാനതകളില്ലാത്ത റെക്കോർഡുകളാണ്. എന്നാൽ അർജന്റീനയുടെ ലോകകപ്പ് മോഹങ്ങൾക്ക് കരിനിഴൽ വീഴ്ത്തി സൂപ്പർ താരത്തിന് പരിക്കേറ്റ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മെക്സിക്കോ, കാനഡ, യുഎസ്എ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ കിരീടം നിലനിർത്താനിറങ്ങുന്ന അർജന്റീനയ്ക്ക് മെസ്സിയുടെ ഫിറ്റ്‌നസ് വലിയ വെല്ലുവിളിയാവുകയാണ്.
പെലെയ്‌ക്കൊപ്പം മെസ്സി; ഇനി ലക്ഷ്യം ഒന്നാം സ്ഥാനം
ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ അസിസ്റ്റ് (Goal Contributions) വഹിച്ച താരമെന്ന റെക്കോർഡിൽ ബ്രസീൽ ഇതിഹാസം പെലെയ്‌ക്കൊപ്പമാണ് മെസ്സി ഇപ്പോൾ.
- നിലവിലെ റെക്കോർഡ്: മെസ്സിയും പെലെയും 21 ഗോൾ അസിസ്റ്റുകളുമായി ഒന്നാം സ്ഥാനം പങ്കിടുന്നു.
- മെസ്സിയുടെ ലോകകപ്പ് റെക്കോർഡ്: 27 മത്സരങ്ങളിൽ നിന്ന് 13 ഗോളുകളും 8 അസിസ്റ്റുകളും.
- പെലെയുടെലോകകപ്പ് റെക്കോർഡ്: 14 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളും 9 അസിസ്റ്റുകളും.
വരാനിരിക്കുന്ന ടൂർണമെന്റിൽ ഒരു ഗോളോ അസിസ്റ്റോ നേടിയാൽ പെലെയെ മറികടന്ന് മെസ്സിക്ക് ഈ റെക്കോർഡിൽ ഒന്നാമതെത്താം.
ക്ലോസെയുടെ റെക്കോർഡിനും ഭീഷണി
ജൂൺ 17-ന് നടക്കുന്ന തങ്ങളുടെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ അൾജീരിയയാണ് അർജന്റീനയുടെ എതിരാളികൾ. ഈ ലോകകപ്പിൽ മെസിയെ കാത്തിരിക്കുന്നത് ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയൊരു ഇതിഹാസ റെക്കോർഡാണ്. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം എന്ന റെക്കോർഡിനൊപ്പമെത്താൻ മെസിക്ക് ഇനി വേണ്ടത് വെറും 3 ഗോളുകൾ മാത്രമാണ്.
നിലവിൽ 16 ഗോളുകളുമായി ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസെയാണ് ഈ ലിസ്റ്റിൽ ഒന്നാമത്. ഈ ലോകകപ്പിൽ മൂന്ന് തവണ കൂടി വലകുലുക്കാൻ മെസിക്ക് സാധിച്ചാൽ ക്ലോസെയെ മറികടന്ന് മെസിക്ക് ലോകകപ്പ് ഗോൾവേട്ടക്കാരിൽ സിംഹാസനമേറാം. ബ്രസീലിന്റെ റൊണാൾഡോ നസാരിയോ, ഫ്രാൻസിന്റെ ജസ്റ്റ് ഫോണ്ടെയ്ൻ എന്നിവരെ പിന്തള്ളാനും മെസിക്ക് മുന്നിൽ അവസരമുണ്ട്.
ഫിഫ ലോകകപ്പ് ചരിത്രത്തിലെ മുൻനിര ഗോൾവേട്ടക്കാർ:
- മിറോസ്ലാവ് ക്ലോസെ (ജർമ്മനി)-16
- റൊണാൾഡോ നസാരിയോ (ബ്രസീൽ)-15
- ജസ്റ്റ് ഫോണ്ടെയ്ൻ (ഫ്രാൻസ്)-13
- ലയണൽ മെസി (അർജന്റീന)-13
- കിലിയൻ എംബാപ്പെ (ഫ്രാൻസ്)-12
ആശങ്കയായി മയാമിയിലെ പരിക്ക്
റെക്കോർഡുകൾ തൊട്ടരികിൽ നിൽക്കെയാണ് ആരാധകരെ കണ്ണീരിലാഴ്ത്തി മെസ്സിക്ക് പരിക്കേറ്റത്. എംഎൽഎസിൽ ഫിലാഡൽഫിയ യൂണിയനെതിരായ മത്സരത്തിനിടെ ഇടതുകാലിന് അസ്വസ്ഥത അനുഭവപ്പെട്ട മെസ്സി പകരക്കാരനായി കളം വിടുകയായിരുന്നു. ജൂൺ 12-ന് ലോകകപ്പ് ആരംഭിക്കാനിരിക്കെ ഈ പരിക്ക് അർജന്റീന ക്യാമ്പിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ജൂൺ 17-ന് അൾജീരിയക്കെതിരെയാണ് അർജന്റീനയുടെ ആദ്യ മത്സരം.
48 രാജ്യങ്ങൾ പങ്കെടുക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിൽ മെസ്സി തന്റെ മാന്ത്രികത വീണ്ടും പുറത്തെടുക്കുമോ അതോ പരിക്ക് വില്ലനാകുമോ എന്നാണ് കായിക ലോകം ഉറ്റുനോക്കുന്നത്. വരും ദിവസങ്ങളിൽ പുറത്തുവരുന്ന മെഡിക്കൽ റിപ്പോർട്ടുകൾ അർജന്റീനയുടെ ലോകകപ്പ് ഭാവി തീരുമാനിക്കുന്നതിൽ നിർണ്ണായകമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."