ഗുൽമാർഗിൽ കേബിൾ കാർ തകരാറിലായി ആകാശത്ത് കുടുങ്ങിയത് മുന്നൂറോളം വിനോദസഞ്ചാരികൾ; ഇരൂനൂറോളം പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി; കനത്ത മഴയിലും രക്ഷകരായി സൈന്യവും ദുരന്തനിവാരണ സേനയും; രക്ഷാപ്രവർത്തനം തുടരുന്നു
ശ്രീനഗർ: ജമ്മു കശ്മീരിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗുൽമാർഗിൽ കേബിൾ കാർ തകരാറിലായി ആകാശത്ത് കുടുങ്ങിയ മുന്നൂറോളം വിനോദസഞ്ചാരികളെ സാഹസികമായി രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ലോകപ്രശസ്തമായ ഗുൽമാർഗ് ഗൊണ്ടോള സർവീസിന്റെ രണ്ട് ഘട്ടങ്ങളിലും സാങ്കേതിക തകരാറിനെത്തുടർന്ന് അപകടത്തിൽ പെട്ടത്. കനത്ത മഴയെയും വെല്ലുവിളികളെയും അതിജീവിച്ച് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് വിനോദസഞ്ചാരികളെ താഴെയെത്തിച്ചത്.
ഭീതിയുടെ മണിക്കൂറുകൾ
ഉച്ചയ്ക്ക് ഒരു മണിയോടെ സാങ്കേതിക തകരാർ ഉണ്ടായതോടെ 65 ക്യാബിനുകളിലായി യാത്ര ചെയ്തിരുന്ന 300 വിനോദസഞ്ചാരികൾ ആകാശത്ത് കുടുങ്ങുകയായിരുന്നു. ചില ക്യാബിനുകൾ ഏകദേശം 500 അടി ഉയരത്തിലാണ് തൂങ്ങിക്കിടന്നിരുന്നത്. ഇതോടെ ടൂറിസ്റ്റ് റിസോർട്ടിൽ വലിയ പരിഭ്രാന്തി പടർന്നു.
സംയുക്ത രക്ഷാപ്രവർത്തനം
വിവരമറിഞ്ഞ ഉടൻ തന്നെ വിപുലമായ രക്ഷാദൗത്യം ആരംഭിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേന (SDRF), ദേശീയ ദുരന്ത നിവാരണ സേന (NDRF), ഇന്ത്യൻ സൈന്യം, ബി.എസ്.എഫ് സ്പെഷ്യൽ സി.ഐ ടീമുകൾ, ജമ്മു കശ്മീർ പൊലിസ് എന്നിവർ സംയുക്തമായാണ് ദൗത്യത്തിൽ പങ്കെടുത്തത്. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് കടുത്ത തടസ്സം സൃഷ്ടിച്ചെങ്കിലും ആദ്യ അഞ്ച് മണിക്കൂറിനുള്ളിൽ തന്നെ 200-ഓളം പേരെ സുരക്ഷിതമായി താഴെയെത്തിക്കാൻ സംഘത്തിന് സാധിച്ചു.
മുഖ്യമന്ത്രിയും ഗവർണറും നേരിട്ട് നിരീക്ഷിച്ചു
സംഭവത്തെത്തുടർന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിച്ചു.
"സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാണ്. എല്ലാ ക്യാബിനുകളും സുരക്ഷിതമാണ്. വിനോദസഞ്ചാരികളെ ഒഴിപ്പിക്കാൻ പരിശീലനം ലഭിച്ച ടീമുകൾ രംഗത്തുണ്ട്, ആരും പരിഭ്രാന്തരാകേണ്ടതില്ല," കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള എക്സിൽ കുറിച്ചു.
രക്ഷാപ്രവർത്തനത്തിന് നേരിട്ട് മേൽനോട്ടം വഹിക്കാൻ ഡിജിപി നളിൻ പ്രഭാതിനോട് ലെഫ്റ്റനന്റ് ഗവർണർ നിർദ്ദേശിച്ചിരുന്നു. സൈന്യത്തിന്റെ ചിനാർ കോർപ്സും രക്ഷാദൗത്യത്തിൽ നിർണ്ണായക പങ്കുവഹിച്ചു.
ആവർത്തിക്കുന്ന ആശങ്ക
ഗുൽമാർഗ് ഗൊണ്ടോളയിൽ മുൻപും സമാനമായ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.2017 ജൂൺ 25 ശക്തമായ കാറ്റിൽ മരം വീണ് ക്യാബിൻ തകർന്ന് ഏഴ് പേർ മരിച്ചിരുന്നു,2024 ജനുവരി സാങ്കേതിക തകരാർ മൂലം സർവീസ് താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
തിങ്കളാഴ്ച നടന്ന സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് വലിയ ആശ്വാസമായി. കേബിൾ കാർ സംവിധാനത്തിന്റെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."