ചെറിയ കുറ്റങ്ങളെ ക്രിമിനൽക്കുറ്റങ്ങളുടെ കൂട്ടത്തിൽ നിന്ന് മാറ്റി സിവിൽ കുറ്റമാക്കുന്ന ജൻവിശ്വാസ് ബിൽ ലോക്‌സഭ പാസാക്കി
ഡൽഹി: വിവിധ ചെറിയ കുറ്റങ്ങളിലുള്ള ക്രിമിനൽ നടപടികൾ ഒഴിവാക്കുകയും പിഴ ചുമത്തി വിട്ടയക്കാവുന്ന സിവിൽ കുറ്റമാക്കി മാറ്റുകയും ചെയ്യുന്ന ജൻവിശ്വാസ് ബിൽ ലോക്‌സഭ പാസാക്കി. 23 മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട 79 കേന്ദ്ര നിയമങ്ങളിലെ 784 വ്യവസ്ഥകൾ ഭേദഗതി ചെയ്യാൻ നിർദേശിക്കുന്നതാണ് ബിൽ. 1000ത്തിലധികം കുറ്റകൃത്യങ്ങൾ യുക്തിസഹമാക്കുകയും കാലഹരണപ്പെട്ടതും അനാവശ്യവുമായ വ്യവസ്ഥകൾ നീക്കം ചെയ്യുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണിത്. അതിൽ 717 വ്യവസ്ഥകൾ ബിസിനസ് ചെയ്യുന്നതിനുള്ള എളുപ്പം പ്രോത്സാഹിപ്പിക്കുന്നതിനായി കുറ്റകൃത്യരഹിതമാക്കുന്നു. 67 വ്യവസ്ഥകൾ ജീവിതം എളുപ്പമാക്കുന്നതിന് നിർദേശിക്കുന്നു.
ബിസിനസ് ചെയ്യുന്നതും ജീവിക്കുന്നതും എളുപ്പമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ഇന്ത്യക്കാരെ ഭരിക്കാൻ ബ്രിട്ടിഷുകാർ കൊണ്ടുവന്ന പഴയ നിയമങ്ങൾ ബിൽ ഇല്ലാതാക്കുന്നു. ഇനി മുതൽ ചെറിയ കാര്യങ്ങൾക്ക് ആളുകൾ കോടതികളിൽ പോകേണ്ടിവരില്ലെന്നും ഗോയൽ പറഞ്ഞു. ബിൽ അഴിമതി വർധിപ്പിക്കുമെന്നും ആഴത്തിലുള്ള ഘടനാപരമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ചർച്ചയ്ക്ക് തുടക്കമിട്ടുകൊണ്ട് കോൺഗ്രസിലെ ചമല കിരൺ കുമാർ റെഡ്ഡി പറഞ്ഞു.
ക്രിമിനൽ ശിക്ഷകൾ നേർപ്പിക്കുന്നത് ബിസിനസ് ചെയ്യുന്നതിനുള്ള എളുപ്പം മെച്ചപ്പെടുത്തില്ല. വ്യാജ മരുന്നുകളും വ്യാജ സൗന്ദര്യവർധക വസ്തുക്കളും നിർമിക്കുകയും വിൽക്കുകയും ചെയ്യുന്നവർക്കുള്ള തടവ് ബിൽ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആർ.എസ്.പിയുടെ എൻ.കെ പ്രേമചന്ദ്രൻ, ആർ.എൽ.പിയുടെ ഹനുമാൻ ബെനിവാൾ, സമാജ്വാദി പാർട്ടിയുടെ പ്രിയ സരോജ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."