ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ചൊവ്വാഴ്ച്ചയോടെ ഇറാനെ സമ്പൂര്‍ണമായി തകര്‍ക്കും; വീണ്ടും ഭീഷണി ഉയര്‍ത്തി ട്രംപ്
വാഷിങ്ടണ്‍ ഡിസി: 48 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന് നരകത്തില്‍ ജീവിക്കാമെന്ന ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ചൊവ്വാഴ്ച്ച ഇറാനെ സമ്പൂര്‍ണമായി തകര്‍ക്കും. പവര്‍ പ്ലാന്റുകള്‍, പാലങ്ങള്‍ ഉള്‍പ്പെടെ എല്ലാം ഒറ്റദിവസം കൊണ്ട് തകര്‍ക്കും. ഇതുവരെയില്ലാത്ത ആക്രമണമുണ്ടാകും- ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ഇന്നലെ ഹോര്‍മുസ് കടലിടുക്ക് തുറന്നു നല്‍കുന്നതിന് ട്രംപ് ഇറാന് സമയം നീട്ടി നല്‍കിയിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഇറാനുമേല്‍ ആക്രമണം കടുപ്പിക്കുമെന്നും, നരകം മുഴുവന്‍ ഭൂമിയില്‍ ഇറങ്ങുമെന്നുമായിരുന്നു ട്രംപിന്റെ ഭീഷണി.
യുഎസും, ഇസ്‌റാഈലും ചേർന്ന് ഏകപക്ഷീയമായി നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇറാൻ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടക്കുന്നത്. ആഗോള എണ്ണ വിതരണത്തിന്റെ ഏറിയ പങ്കും കടന്നുപോകുന്ന ഹോർമുസ് അടച്ചതോടെ ലോകത്താകമാനം വലിയ പ്രതിസന്ധിയാണ് ഉണ്ടായത്. ഇറാന്റെ നടപടി അമേരിക്കക്കും സഖ്യകക്ഷികൾക്കും തിരിച്ചടിയായി. ഇതോടെയാണ് എന്തുവില കൊടുത്തും കടലിടുക്ക് തുറക്കാൻ ട്രംപും ഇസ്‌റാഈലും ശ്രമിക്കുന്നത്.
അതേസമയം ആഗോള എണ്ണ വിപണിയിൽ രൂപപ്പെട്ട അനിശ്ചിതത്വങ്ങൾക്കിടയിൽ മേഖലയിൽ സ്വാധീനം ചെലുത്താൻ റഷ്യ ശ്രമിക്കുന്നതായി റിപ്പോർട്ട്. സഊദി അറേബ്യയും റഷ്യയും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനും തമ്മിൽ കൂടിക്കാഴ്ച്ച നടത്തി. ഇരു രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകൾ എണ്ണ വിപണിയിൽ വലിയ ചലനങ്ങൾക്ക് വഴിതെളിക്കുമെന്നാണ് സൂചന. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഊർജ്ജ സുരക്ഷയെ ബാധിക്കുന്ന സാഹചര്യത്തിൽ, വിപണി സ്ഥിരത ഉറപ്പാക്കാൻ 'ഒപെക് പ്ലസ്' കൂട്ടായ്മയുടെ ഉൽപ്പാദന നയങ്ങളിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ഇരുനേതാക്കളും സംസാരിച്ചു. കൂടിക്കാഴ്ചകളിൽ ചില സുപ്രധാന തീരുമാനങ്ങളും ഉണ്ടായതായാണ് റിപ്പോർട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."